ചാര ബലൂൺ വീണ്ടുമെന്ന് യു.എസ്; ഇത്തവണ ലാറ്റിൻ അമേരിക്കൻ ആകാശത്ത്
വാഷിങ്ടൺ: തങ്ങളുടെ ആകാശപരിധിയിലെ തന്ത്രപ്രധാന മേഖലകളിൽ ചൈനയുടെ ചാര ബലൂൺ വട്ടംചുറ്റുന്നത് കണ്ടെത്തിയെന്ന് യു.എസ് ആരോപിച്ചതിന് പിന്നാലെ, ലാറ്റിൻ അമേരിക്കൻ ആകാശത്തും സമാന സംഭവം. വെള്ളിയാഴ്ച രാത്രി പെന്‍റഗൺ ആണ് ഇക്കാര്യം അറിയിച്ചത്.
ലാറ്റിൻ അമേരിക്കയിൽ ഒരു ബലൂൺ സഞ്ചരിക്കുന്നതിന്റെ റിപ്പോർട്ടുകൾ ഉണ്ട്. ഇത് മറ്റൊരു ചൈനീസ് നിരീക്ഷണ ബലൂണാണെന്നാണ് ഞങ്ങൾ വിലയിരുത്തുന്നത് -പെന്റഗൺ വക്താവ് പാറ്റ് റൈഡർ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, വീണ്ടും ബലൂൺ കണ്ടെത്തിയ കൃത്യമായ സ്ഥാനം പെന്‍റഗൺ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ആകാശപരിധിയിൽ ചൈനയുടെ ചാര ബലൂണുകൾ കണ്ടെത്തിയെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് അറിയിച്ചത്. വ്യോമതാവളങ്ങൾ ഉൾപ്പെടുന്ന യു.എസിന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിലൂടെയാണ് ബലൂൺ സഞ്ചരിച്ചത്. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരം ബലൂൺ വെടിവെച്ചിടാൻ പ്രതിരോധ സെക്രട്ടറിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും തീരുമാനിച്ചെങ്കിലും ഭൂമിയിൽ പതിച്ചാലുണ്ടാകുന്ന വിപത്തുകൾ കണക്കിലെടുത്ത് ഒഴിവാക്കി.
ചൈന ഉത്തരവാദിത്തമുള്ള അന്താരാഷ്ട്ര നിയമങ്ങൾ കൃത്യമായി പാലിക്കുന്ന രാജ്യമാണെന്നും ഒരു പരമാധികാര രാജ്യത്തിന്റെ വ്യോമ മേഖലയിലോ അധീനതയിലുള്ള പ്രദേശത്തിലോ അതിക്രമിച്ച് കയറാൻ ഉദ്ദേശ്യമില്ലെന്നുമാണ് ചൈനീസ് വിദേശ കാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പ്രതികരിച്ചത്.
ചാര ബലൂണുകൾ കണ്ടെത്തിയെന്ന യു.എസ് വാദത്തിൽ അന്വേഷണം ആരംഭിച്ചതായും ചൈന അറിയിച്ചിട്ടുണ്ട്. എന്താണ് യഥാർത്ഥ സംഭവം എന്ന് വ്യക്തമാകും മുമ്പ് അനാവശ്യ പ്രചാരണം നൽകുന്നത് വിഷയം പരിഹരിക്കുന്നതിന് തടസമാകുമെന്നും ചൈന മുന്നറിയിപ്പ് നൽകി.
യു.എസ് വിദേശകാര്യ സെക്രട്ടറി ബെയ്ജിങ് സന്ദർശിക്കാനിരിക്കെയാണ് പുതിയ സംഭവവികാസം. ഇതേതുടർന്ന് സന്ദർശനം മാറ്റിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.