ഹവാന: കടുത്ത യുഎസ് ഉപരോധത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ക്യൂബയ്ക്ക് അടിയന്തിര ഭക്ഷ്യസഹായവുമായി ചൈന. ദുരിതാശ്വാസ പദ്ധതിയുടെ ആദ്യ ഘട്ടമായി 15,000 ടൺ അരി ക്യൂബയിൽ എത്തിച്ചതായി ചൈനീസ് അംബാസഡർ ഹുവാക്‌സിൻ അറിയിച്ചു. ക്യൂബയ്ക്ക് ആകെ 60,000 ടൺ അരി നൽകുന്ന പദ്ധതിയുടെ ഭാഗമാണിത്. ചരക്കിറക്കുന്ന ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച അംബാസഡർ, ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ തെളിവാണ് ഈ സഹായമെന്ന് കുറിച്ചു.
ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള അരിക്ക് പുറമെ 80 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായവും ചൈന ക്യൂബയ്ക്ക് നൽകുന്നുണ്ട്. ചൈനയുടെ ഈ നീക്കത്തെ ക്യൂബൻ അനുകൂലികൾ വലിയ രീതിയിൽ സ്വാഗതം ചെയ്യുകയും പ്രതിസന്ധി ഘട്ടത്തിൽ കൂടെനിന്നതിന് നന്ദി അറിയിക്കുകയും ചെയ്തു.
എന്നാൽ, ഈ സഹായത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനവും ഉയരുന്നുണ്ട്. ദുരിതാശ്വാസമായി ലഭിക്കുന്ന അരി സാധാരണക്കാരിലേക്ക് എത്തില്ലെന്നും, ഭരണകൂടത്തോട് അടുത്ത നില്ക്കുന്ന സൈനിക ഉദ്യോഗസ്ഥർ ഇത് പൂഴ്ത്തിവെച്ച് ഡോളർ കടകൾ (Dollar Stores) വഴി ഉയർന്ന വിലയ്ക്ക് വിൽക്കുമെന്നുമാണ് വിമർശകരുടെ പ്രധാന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.