ലണ്ടൻ: ജയിച്ചാൽ രാജ്യത്തെ ഇസ്‍ലാമിക തീവ്രവാദത്തെ അടിച്ചമർത്തുമെന്ന് ബ്രിട്ടനിലെ പ്രധാനമന്ത്രി സ്ഥാനാർഥിയും ബ്രിട്ടീഷ്-ഇന്ത്യൻ വംശജനുമായ ഋഷി സുനക്. തീവ്രവാദത്തിന്റെ നിർവചനം വിപുലീകരിച്ച് നിലവിലുള്ള തീവ്രവാദ വിരുദ്ധ നിയമം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
"നമ്മുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു കടമ പ്രധാനമന്ത്രിക്ക് ഇല്ല. ഇസ്‌ലാമിക തീവ്രവാദത്തെ നേരിടാനുള്ള ശ്രമം ശക്തമാക്കും. നമ്മുടെ രാജ്യത്തോട് വിദ്വേഷം പ്രകടിപ്പിക്കുന്നവരെ വേരോടെ പിഴുതെറിയും. ആ കടമ നിറവേറ്റാൻ ഞാൻ എന്തും ചെയ്യും. സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും വിളക്കുമാടമാണ് ബ്രിട്ടൻ. നമ്മുടെ ജീവിതരീതിയെ തുരങ്കം വയ്ക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നവരെ ഒരിക്കലും വിജയിക്കാൻ അനുവദിക്കരുത്" -അദ്ദേഹം പറഞ്ഞു.
അധികാരമേറ്റ ആദ്യ ദിവസം തന്നെ ബ്രിട്ടനിലുള്ള ചൈനയുടെ കൈകടത്തലുകൾ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഋഷി സുനക് പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ ടെക്നോളജി കൊള്ളയടിക്കുകയും യൂണിവേഴ്സിറ്റികളിൽ നുഴഞ്ഞുകയറുകയും ചൈന ചെയ്യുന്നുണ്ട്. ഇതിനെല്ലാം തടയിടുമെന്നാണ് സുനക് പറഞ്ഞത്.
'ബ്രിട്ടനിലെ യൂനിവേഴ്സിറ്റികളിൽ ചൈന ഫണ്ട് നൽകുന്നുണ്ട്. 50,000 യൂറോയോളം ഇത്തരത്തിൽ എത്തുന്നുണ്ട്. ഇത് അവസാനിപ്പിക്കുകയും ബ്രിട്ടനിൽ ചൈന നടത്തുന്ന 30 കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകൾ അടച്ചുപൂട്ടുകയും ചെയ്യും. ഭാഷയിലും സംസ്കാരത്തിലും ചൈന നടത്തുന്ന ഇടപെടലുകൾ തടയാൻ ഇത് സഹായിക്കും. ചൈനയുടെ ചാരപ്രവർത്തിക്കെതിരെ ബ്രിട്ടന്റെ ആഭ്യന്തര ചാരസംഘടനയായ എം.ഐ 5നെ ഉപയോഗിക്കും. സൈബർ ഇടത്തിലെ ചൈനീസ് ഭീഷണികളെ നേരിടാൻ നാറ്റോ ശൈലിയിൽ അന്താരാഷ്ട്ര സഹകരണം കെട്ടിപ്പടുക്കും' -ഋഷി സുനക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.