ബ്രസൽസ്: റഷ്യക്കെതിരെ യുദ്ധം തുടരുന്ന യുക്രെയ്ന് 100 കോടി ഡോളർ സഹായം വാഗ്ദാനം ചെയ്ത് ബെൽജിയം. യൂറോപ്യൻ യൂനിയൻ (ഇ.യു) അംഗരാജ്യങ്ങളിൽ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി നടത്തുന്ന സന്ദർശനത്തിനിടെയാണ് പ്രതീക്ഷ പകർന്ന് വൻ സൈനിക സഹായം. ഇതിന്റെ ഭാഗമായി 30 എഫ്-16 യുദ്ധവിമാനങ്ങൾ കൈമാറും.
നാലു വർഷത്തിനുള്ളിലാകും ഇവ നൽകുക. നെതർലൻഡ്സ് പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങളാകും എത്തിക്കുക. ഇ.യു അംഗരാജ്യങ്ങളുമായി സഹകരിച്ച് ഇവയുടെ നിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. രണ്ടു ദിവസം മുമ്പ് സ്പെയിൻ 100 കോടി യൂറോ (9,150 കോടി രൂപ) ഈ വർഷവും അധികമായി 500 കോടി യൂറോ 2027നുള്ളിലും വാഗ്ദാനം നൽകിയിരുന്നു. യൂറോപ്യൻ യൂനിയൻ നേരിട്ട് സഹായം നൽകുന്നത് ഹംഗറി എതിർക്കുന്നതിനാൽ അതത് രാജ്യങ്ങൾ നേരിട്ടാണ് യുക്രെയ്ന് സൈനിക സഹായം നൽകുന്നത്.
റഷ്യയുടെ ഉറ്റ കൂട്ടാളിയായി കരുതുന്ന ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബന്റെ എതിർപ്പ് കാരണം ഇ.യു നേരത്തെ വാഗ്ദാനം ചെയ്ത 700 കോടി ഡോളർ മുടങ്ങിക്കിടക്കുകയാണ്. അവസാനമായി ചൊവ്വാഴ്ചയാണ് സെലൻസ്കി ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂവിനെ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.