പികെലോട്ട് ദ്വീപിൽ ഒറ്റപ്പെട്ടവരിലേക്ക് എത്തുന്ന ഹെലികോപ്ടർ. ദ്വീപിെൻറ തീരത്ത് എഴുതിയ ‘എസ്.ഒ.എസ്’ സന്ദേശവും കാണാം

ആൾവാസമില്ലാത്ത ദ്വീപിലെ മണലിലെഴുതിയ 'എസ്.ഒ.എസ്' രക്ഷിച്ചത് മൂന്ന് യുവാക്കളെ

ഹോേങ്കാങ്: നീണ്ടുകിടക്കുന്ന മണൽപ്പരപ്പിൽ എസ്.ഒ.എസ് (ഞങ്ങളെ രക്ഷിക്കൂ) എന്ന് വലുപ്പത്തിൽ എഴുതിവെക്കുേമ്പാൾ വലിയ പ്രതീക്ഷയൊന്നും ആ മൂന്നു പേർക്കും ഉണ്ടായിരുന്നില്ല. പസഫിക് മഹാസമുദ്രത്തിൽ ആരും അറിയാതെ കിടക്കുന്ന ദ്വീപിൽ  ഭക്ഷണവും വെള്ളവുമില്ലാതെ മരിച്ചുവീഴുമെന്ന ചിന്തയിലായിരുന്നു അവർ. എന്നാൽ, ഒറ്റപ്പെടലിെൻറ നീണ്ട മണിക്കൂറുകൾക്കൊടുവിൽ പ്രതീക്ഷയുടെ കിരണങ്ങളുമായി ഹെലികോപ്ടറുകൾ എത്തി. ആദ്യം ഭക്ഷണവും വെള്ളവും ലഭിച്ചു. ഒപ്പം, ഒരു റേഡിയോയും. അധികം വൈകാതെ രക്ഷാബോട്ടുമെത്തി. മൂന്നു ദിവസത്തിലധികം നീണ്ട ഒറ്റപ്പെടലിനൊടുവിൽ വീട്ടുകാർക്ക് അടുത്തെത്താനുമായി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പസഫിക് സമുദ്രത്തിലെ പടിഞ്ഞാറൻ ഭാഗത്ത് 600ലധികം കൊച്ചുദ്വീപുകൾ ഉൾക്കൊള്ളുന്ന ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഒാഫ് മൈക്രോനേഷ്യയിലെ മൂന്ന് പേർ ബോട്ടിൽ പുലാവത് എന്ന സ്ഥലത്തുനിന്ന് 46 കിലോമീറ്റർ അകലെയുള്ള പുലാപ്പിലേക്ക് തിരിച്ചത്. വഴിതെറ്റുകയും ഇന്ധനം തീരുകയും ചെയ്തതോടെ മൂവരെയും കൊണ്ട് ഏഴ് അടിയുള്ള ബോട്ട് എത്തിയത് ആൾവാസമില്ലാത്ത പികെലോട്ട് ദ്വീപിൽ. ലക്ഷ്യസ്ഥാനത്ത് നിന്ന് 118 കിലോമീറ്റർ അകലെയായിരുന്നു ഇൗ ദ്വീപ്. ദ്വീപിൽ അലഞ്ഞ മൂവരും വിശപ്പിനാലും ദാഹത്താലും തളർന്നു. ഇതിനിടെ, മണൽതീരത്ത് വലുപ്പത്തിൽ 'എസ്.ഒ.എസ്' എഴുതി. 

മൂവരും പുലാപ്പിലെത്താതിരുന്നതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. ഗുവാമിലെ അമേരിക്കൻ വ്യോമസേനയും ആസ്ട്രേലിയൻ നാവികസേനയും ഉൾപ്പെടെ തിരച്ചിലിനിറങ്ങി. അമേരിക്കൻ വ്യോമസേനയുടെ കെ.സി 135 ടാങ്കർ വിമാനമാണ് ദ്വീപിൽ മൂവരെയും കണ്ടെത്തിയത്. മൂന്നു മണിക്കൂറോളം പസഫിക്കിൽ നടത്തിയ തിരച്ചിലിനൊടുവിൽ ആൾവാസമില്ലാത്ത ദ്വീപിെൻറ തീരത്ത് 'എസ്.ഒ.എസ്' സന്ദേശവും സമീപത്തായി ബോട്ടും കണ്ടെത്തുകയായിരുന്നുവെന്ന് വിമാനത്തിെൻറ പൈലറ്റ് ലെഫ്. കേണൽ ജാസൺ പൽമീര പറഞ്ഞു. ഉടൻ ആസ്ട്രേലിയൻ നാവിക സേനയെ വിവരമറിയിച്ചു. അവരുടെ രണ്ട് ഹെലികോപ്ടറുകൾ എത്തി ഒന്ന് ദ്വീപിൽ ഇറങ്ങി. ഒറ്റപ്പെട്ടുപോയ മൂന്നു പേർക്കും ഭക്ഷണവും വെള്ളവും നൽകി. മൂന്നു പേരുടെയും വിവരങ്ങൾ ശേഖരിച്ച് കാര്യമായ പരിക്കില്ലെന്ന് ഉറപ്പുവരുത്തി. ഇതിനിടെ യു.എസ് കോസ്റ്റ്ഗാർഡ് വിമാനം റേഡിയോ നൽകി. യാപ്പിൽനിന്ന് പുറപ്പെട്ട മൈക്രോനേഷ്യൻ തിരച്ചിൽ കപ്പലുമായി മൂന്നു പേരും ആശയവിനിമയം നടത്തി. ഒടുവിൽ തിങ്കളാഴ്ച രാത്രി എേട്ടാടെയാണ് മൂവരെയും ദ്വീപിൽ നിന്ന് രക്ഷപ്പെടുത്തി കുടുംബങ്ങളുടെ അടുത്ത് എത്തിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.