പാകിസ്താനില്‍ സൈനിക കോടതികള്‍ അടച്ചുപൂട്ടി

ഇസ് ലാമാബാദ്: പാകിസ്താനില്‍ രണ്ടുവര്‍ഷം മുമ്പ് രൂപവത്കരിച്ച പ്രത്യേക സൈനിക കോടതികള്‍ ശനിയാഴ്ച അടച്ചുപൂട്ടി. തീവ്രവാദികളുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് പ്രത്യേക സൈനിക കോടതികള്‍ രൂപവത്കരിച്ചത്. 2016 ഡിസംബര്‍ 16ന് പെഷവാറിലെ സൈനിക സ്കൂളില്‍ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 150 കുട്ടികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.

ഭരണഘടന ഭേദഗതിയിലൂടെയാണ് കോടതികള്‍ രൂപവത്കരിച്ചത്. രാജ്യത്തെ ഭരണഘടനയിലും അന്താരാഷ്ട്ര അവകാശപത്രങ്ങളിലും രേഖപ്പെടുത്തിയതില്‍നിന്ന് വ്യത്യസ്തമായി അടിസ്ഥാന മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സൈനിക കോടതി രൂപവത്കരിക്കുന്നതിനെതിരെ സാമൂഹികപ്രവര്‍ത്തകര്‍ പ്രക്ഷോഭം നടത്തിയിരുന്നു. എന്നാല്‍, 21ാമത് ഭരണഘടന ഭേദഗതി, പാകിസ്താന്‍ സൈനിക (ഭേദഗതി) ബില്‍ 2015 എന്നിവ സുപ്രീംകോടതി അംഗീകരിച്ചതോടെ കോടതികളുടെ പ്രവര്‍ത്തനം ആരംഭിച്ചു.

കോടതികള്‍ രണ്ടുവര്‍ഷത്തിനുശേഷം അടച്ചുപൂട്ടുമെന്ന് ഭേദഗതിയില്‍ ഉറപ്പുവരുത്തിയിരുന്നു. സൈനിക കോടതിയുടെ ആദ്യത്തെ ശിക്ഷാവിധി 2015 ഏപ്രിലിലായിരുന്നു. അവസാനത്തേത് 2016 ഡിസംബര്‍ 28നും. ആകെ 275 കേസുകളില്‍ 161 തീവ്രവാദികള്‍ക്ക് വധശിക്ഷയും 116 പേര്‍ക്ക് തടവുശിക്ഷയും വിധിച്ചിരുന്നു. ഇതില്‍ 12 പേര്‍ക്ക് മാത്രമാണ് ഇതുവരെ വധശിക്ഷ നടപ്പാക്കിയത്. ഇവരില്‍ പെഷവാര്‍ സ്കൂള്‍ ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികളും ഉള്‍പ്പെട്ടിരുന്നു.  സൈനിക കോടതിയില്‍ വാദംകേട്ടിരുന്ന ഭീകരവാദ കേസുകള്‍ ഇനി രാജ്യത്ത് നിലവിലുള്ള ഭീകരവിരുദ്ധ കോടതികളായിരിക്കും പരിഗണിക്കുക.

പാകിസ്താനില്‍ ന്യൂനപക്ഷ ബില്‍ തിരിച്ചയച്ചു

പാകിസ്താനില്‍ അടുത്തിടെ പാസാക്കിയ ന്യൂനപക്ഷ ബില്‍ സിന്ധ് ഗവര്‍ണര്‍ പുന$പരിശോധനക്കായി സിന്ധ് നിയമസഭക്ക് ശനിയാഴ്ച തിരിച്ചയച്ചു. പാകിസ്താനിലെ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് തിരിച്ചടിയാണ് നടപടി. നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാണെന്ന് നിര്‍ദേശിക്കുന്നതാണ് ബില്‍.
ഗവര്‍ണര്‍ ജ. സഈദുസ്മാന്‍ സിദ്ദീഖി ബില്ലിന് അംഗീകാരം നല്‍കാതെ പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് തിരിച്ചയക്കുകയായിരുന്നു.  

 

Tags:    
News Summary - pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.