ന്യൂഡൽഹി: അടുത്ത വർഷം ആദ്യം മുതൽ ജപ്പാനിൽ ഇന്ത്യക്കാർക്ക് വിസ ഇളവ്. മൾട്ടിപ്പിൾ എൻട്രി വിസകളാവും ഇനി മുതൽ അനുവദിക്കുന്നതെന്ന് ജാപ്പനീസ് ഏംബസി വ്യക്തമാക്കി. വിനോദ സഞ്ചാരികൾക്കും വ്യാപാരികൾക്കും സ്ഥിരം സന്ദർശകർക്കും ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ നടപടി ക്രമം വിസ അപേക്ഷകളെ ലഘൂകരിക്കുക മാത്രമല്ല അർഹരായവർക്ക് കൂടുതൽ അവസരങ്ങൾ കൂടിയാണ് നൽകുന്നത്. ഫോട്ടോ പതിപ്പിച്ച പാസ്പോർട്ട് വിസ ആപ്ലിക്കേഷൻ, സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന രേഖകൾ, ബിസിനസ് ആവശ്യങ്ങൾ തെളിയിക്കുന്ന രേഖകൾ എന്നിവയാണ് മൾട്ടിപ്പിൾ എൻട്രി വിസക്കായി ആവശ്യം. ഇവ സമർപ്പിച്ചാൽ അർഹരായവർക്ക് വിസ ലഭ്യമാക്കുമെന്ന് എംബസി പറഞ്ഞു. തൊഴിൽ സർട്ടിഫിക്കറ്റോ യാത്രക്കുള്ള കാരണം കാണിക്കൽ കത്തോ ഇതിന് നിർബന്ധമില്ല.
ഒരു കൊല്ലത്തിനിടെ രണ്ടിലധികം തവണ ജപ്പാൻ സന്ദർശിച്ചവർക്ക് അഞ്ചുവർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസക്ക് യോഗ്യതയുണ്ട്. മൂന്ന് മാസം വരെയും ഇൗ വിസ കാലാവധിയിൽ തങ്ങാം. ഇതിനായി വിസ അപേക്ഷയും പാസ്പോർട്ടും മാത്രം സമർപ്പിച്ചാൽ മതി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക എന്നതാണ് പുതിയ നടപടിയെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പത്രക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യൻ വിദ്യാർഥികൾക്കുള്ള സിംഗിൾ എൻട്രി വിസ നടപടികളും ജപ്പാൻ ലഘൂകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.