ആദ്യമായി യു.എന്‍ കമ്മിറ്റി തലപ്പത്തേക്ക് ഇസ്രായേല്‍

യുനൈറ്റഡ് നേഷന്‍സ്: ഏഴു പതിറ്റാണ്ടു കാലത്തെ ചരിത്രത്തില്‍ ആദ്യമായി യു.എന്‍ കമ്മിറ്റിയിലേക്ക് ഇസ്രായേല്‍ രംഗപ്രവേശം ചെയ്തു. യു.എന്നിന്‍െറ ആറ് സ്ഥിര കമ്മിറ്റികളില്‍ ഒന്നായ നിയമകാര്യ കമ്മിറ്റിയിലേക്കാണ് ഇസ്രായേല്‍ അംബാസഡര്‍ ഡാന്നി ഡാനനെ ജനറല്‍ അസംബ്ളി തെരഞ്ഞെടുത്തത്. 193 അംഗ സഭയില്‍ 109 വോട്ടുകള്‍ ഡാനന്‍ കരസ്ഥമാക്കി. 175 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. കമ്മിറ്റി മേധാവികളെ പൊതു സമ്മതപ്രകാരം തെരഞ്ഞെടുക്കുകയാണ് പതിവ്. എന്നാല്‍, അറബ് രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ച് ബാലറ്റിലൂടെയായിരുന്നു ഡാനന്‍െറ തെരഞ്ഞെടുപ്പ്.
ഇസ്രായേലിനെ യു.എന്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത് ഫലസ്തീനിലും അറബ് ലോകത്തും കടുത്ത പ്രതിഷേധത്തിന് വഴിവെച്ചു. ഡാനന്‍െറ സ്ഥാനാര്‍ഥിത്വം മേഖലയിലെ ചില ഗ്രൂപ്പുകളുടെ താല്‍പര്യപ്രകാരമാണെന്നും ഈ ദൗത്യത്തിന് ഡാനന്‍ അയോഗ്യനാണെന്നും ഫലസ്തീനിയന്‍ നയതന്ത്രജ്ഞന്‍ റിയാദ് മന്‍സൂര്‍ വിമര്‍ശിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ കടുത്ത തോതില്‍ അതിലംഘിക്കുന്നവരെയല്ല, അവ പാലിക്കാന്‍ ഉത്തരവാദപ്പെട്ട യോഗ്യനായ ആളെയാണ് യു.എന്‍ മുന്നോട്ടുവെക്കേണ്ടതെന്നും മന്‍സൂര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അറബ് ലീഗും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷനും ഈ തെരഞ്ഞെടുപ്പ് അംഗീകരിക്കില്ളെന്നും അദ്ദേഹം അറിയിച്ചു.
യു.എന്നിലെ അറബ് ഗ്രൂപ്പിനെ നയിക്കുന്ന യമന്‍ അംബാസഡറും ഡാനന്‍െറ സ്ഥാനാര്‍ഥിത്വത്തെ അംഗീകരിച്ചില്ല. ഇസ്രായേലി അംബാസഡറുടെ തെരഞ്ഞെടുപ്പില്‍ പ്രതിഷേധമറിയിച്ച് എല്ലാ അംഗരാജ്യങ്ങള്‍ക്കും സന്ദേശം അയച്ചതായി അദ്ദേഹം അറിയിച്ചു.
അതേസമയം, ഇത് ഇസ്രായേലിന്‍െറ ചരിത്രനേട്ടമാണെന്നും യു.എന്‍ കമ്മിറ്റിയെ നയിക്കാന്‍ ആദ്യമായി ഒരു ഇസ്രായേലിയെ നിയോഗിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ഡാനന്‍ പ്രതികരിച്ചു.
തന്‍െറ സ്ഥാനാര്‍ഥിത്വത്തെ തടയാന്‍ ചില അറബ് രാജ്യങ്ങള്‍ ശ്രമിക്കുന്നതിന്‍െറ ദയനീയ നിമിഷങ്ങള്‍ക്ക് സാക്ഷിയായെന്നും ഡാനന്‍ പറഞ്ഞു. ജനറല്‍ അസംബ്ളി കൈയാളുന്ന പ്രമേയങ്ങളില്‍ ഭൂരിഭാഗത്തിന്‍െറയും നിര്‍വഹണ ചുമതല ഈ കമ്മിറ്റിക്കാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.