സിറിയയിലെ പട്ടിണി യുദ്ധക്കുറ്റമായി കണക്കാക്കുമെന്ന് യു.എന്‍

ഡമസ്കസ്: സിറിയയില്‍ യുദ്ധമുറയായി പട്ടിണിയെ ഉപയോഗിക്കുതിനെതിരെ യു. എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കീ മൂണിന്‍്റെ താക്കീത്. ഇത്തരത്തിലൂള്ള നീക്കങ്ങള്‍ യുദ്ധക്കുറ്റമായി പരിഗണിക്കുമെന്നും ബാന്‍ കീ മൂണ്‍ പറഞ്ഞു. പട്ടിണി കൊണ്ട് പൊറുതിമുട്ടുന്ന സിറിയന്‍ പ്രദേശമായ മദായയില്‍ സഹായ ഹസ്തങ്ങളുമായി വാഹന വ്യൂഹം എത്തിയതിനുശേഷമായിരുന്നു യു. എന്‍ മേധാവിയുടെ പ്രസ്താവന. മദായ ഉള്‍പ്പെടുന്ന വിമത സ്വാധീന പ്രദേശങ്ങളില്‍ യുദ്ധതന്ത്രമായി സിറിയന്‍ സേന ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ പ്രദേശങ്ങള്‍ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സിറിയക്കാരെ സംരക്ഷിക്കുന്നതിന് സിറിയന്‍ ഗവണ്‍മെന്‍റിന് പ്രാഥമികമായ ബാധ്യതയുണ്ട്. മറിച്ചുള്ള ക്രൂരതകള്‍ അന്താരാഷ്ട്ര മാനുഷിക നിയമം മൂലം നിരോധിച്ചിട്ടുള്ളവയാണ് -മൂണ്‍ പറഞ്ഞു. എന്നാല്‍, ഇതു സംബന്ധിച്ച് സിറിയന്‍ ഗവണ്‍മെന്‍റിനെതിരെ യു.എന്നില്‍ നിന്ന് എന്നെങ്കിലും പ്രായോഗിക നടപടികളുണ്ടാകുമോയെന്ന് വ്യക്തമല്ല. ഇക്കാര്യം ചര്‍ച്ചചെയ്യുന്നതിനുവേണ്ടി യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ വെള്ളിയാഴ്ച കൂടുന്നുണ്ട്. വിഷയം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് വോട്ടിനിടുകയാണെങ്കില്‍ ചൈനയും റഷ്യയും വീറ്റോ ചെയ്യാനും സാധ്യതയുണ്ട്. അതേസമയം, അഞ്ചു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് പരിഹാരം കാണുന്നതിന് ജനുവരി 25ന് യു.എന്നിന്‍റെ നേതൃത്വത്തില്‍ സമാധാന സംഭാഷണമാരംഭിക്കാനിരിക്കെയാണ് യു.എന്‍ മേധാവിയുടെ പ്രസ്താവന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 01:56 GMT