മോദി കാബൂളിൽ; അഫ്ഗാൻ പാർലമെന്‍റ് സമുച്ചയം ഉദ്ഘാടനം ചെയ്യും

കാബൂൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെത്തി. ഇന്ത്യ നിർമിച്ചു നൽകുന്ന പുതിയ അഫ്ഗാൻ പാർലമെന്‍റ് സമുച്ചയം ഉദ്ഘാടനം ചെയ്യുന്നതിനാണ് ഹ്രസ്വസന്ദർശനം. അധികാരമേറ്റെടുത്തശേഷം ആദ്യമായി അഫ്ഗാനിലെത്തുന്ന മോദിയുടെ സന്ദർശന വിവരം സുരക്ഷാകാരണങ്ങളാൽ പുറത്തുവിട്ടിരുന്നില്ല.

ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുത്ത് മോസ്കോയിൽ നിന്നാണ് മോദി കാബൂളിലെത്തിയത്. ഔദ്യോഗിക വസതിയായ പ്രസിഡൻഷ്യൽ പാലസിൽ വെച്ച് അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുനേതാക്കളും സംയുക്തപ്രസ്താവന പുറപ്പെടുവിക്കും. അഫ്ഗാൻ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ഡോ.അബ്ദുല്ല അബ്ദുല്ലയേയും മുൻപ്രസിഡന്‍റ് ഹമീദ് കർസായിയേയും മോദി സന്ദർശിക്കും. അതിനുശേഷം അഫ്ഗാനിലെ ഇരുസഭകളും ഉൾക്കൊള്ളുന്ന സംയുക്ത പാർലമെന്‍റിനെ പ്രസിഡന്‍റ് ഗനിക്കൊപ്പം അഭിസംബോധന ചെയ്യും.

യുദ്ധത്തിൽ നാശനഷ്ടങ്ങൾ നേരിട്ട അഫ്ഗാനിസ്താൻ പുനർനിർമിക്കുന്നതിനും രാജ്യവുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യ  2007ലാണ് 296 കോടി രൂപ ചെലവിൽ പുതിയ പാർലമെന്‍റ് സമുച്ചയ നിർമാണ പദ്ധതിക്ക് തുടക്കമിട്ടത്.  2011ൽ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സമുച്ചയത്തിന് 2008ൽ 710 കോടി രൂപയായിരുന്നു നിർമാണചെലവ് കണക്കാക്കിയിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.