കാബൂള്‍: അഫ്ഗാന്‍ പ്രവിശ്യയായ ഹെല്‍മന്ദില്‍ താലിബാന്‍ പിടിമുറുക്കി. രണ്ടു ദിവസത്തിനിടെ 90 സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തിനൊടുവില്‍ പ്രധാന പട്ടണമായ സന്‍ഗിനും കീഴടങ്ങിയതോടെയാണ് അഫ്ഗാന്‍ സര്‍ക്കാറിന് പ്രവിശ്യയില്‍ നിയന്ത്രണം പൂര്‍ണമായി നഷ്ടമായത്. മേഖലയിലെ പൊലീസ്, സൈനിക കേന്ദ്രങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തതായി പൊലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രവിശ്യ തിരിച്ചുപിടിക്കാനായി അഫ്ഗാന്‍ സര്‍ക്കാര്‍ പ്രത്യേക സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. സംഘം സ്ഥലത്തത്തെുന്നതോടെ താലിബാനെ തുരത്തി ഹെല്‍മന്ദ് വീണ്ടെടുക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
പ്രസിഡന്‍റ് അശ്റഫ് ഗനിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഹെല്‍മന്ദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ജാന്‍ റസൂല്‍യാര്‍ ഞായറാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. നവമാധ്യമങ്ങളില്‍ അതീവ രഹസ്യസ്വഭാവമുള്ള ഇത്തരം വാര്‍ത്ത നല്‍കരുതെന്നറിഞ്ഞിട്ടും മറ്റു പോംവഴികളില്ലാത്തതിനാലാണ് അഭ്യര്‍ഥനയെന്നും അദ്ദേഹം കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രവിശ്യ നഷ്ടപ്പെട്ടെന്ന സ്ഥിരീകരണം. താലിബാനും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ, നാറ്റോ സേനയുടെ സാന്നിധ്യമുണ്ടായിരുന്നപ്പോഴും ഹെല്‍മന്ദില്‍ താലിബാന്‍ നിയന്ത്രണം ശക്തമായിരുന്നു.
ഹെല്‍മന്ദിനു സമാനമായി കഴിഞ്ഞ സെപ്റ്റംബറില്‍ കുന്ദുസ് നഗരത്തില്‍ താലിബാന്‍ പിടിമുറുക്കിയിരുന്നെങ്കിലും തിരിച്ചുപിടിച്ചിരുന്നു. അഫ്ഗാനിസ്താനിലെ നാറ്റോ സൈനിക സാന്നിധ്യം ഇല്ലാതാക്കുമെന്ന് ബറാക് ഒബാമ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും സംഘര്‍ഷം കനത്തതോടെ തീരുമാനം മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.