തെഹ്റാൻ: ഹുർമുസ് കടലിടുക്ക് തുറക്കുന്നതും ഒമാനുമായുള്ള ചർച്ചകളും 'രണ്ട് വ്യത്യസ്ത വിഷയങ്ങളാണെന്ന്' ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഷഹറാറ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അരാഗ്ചി നിലപാട് വ്യക്തമാക്കിയത്.
"ഒമാനുമായുള്ള ഞങ്ങളുടെ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. കപ്പലുകളുടെ സഞ്ചാരത്തിനായി ഹുർമുസ് കടലിടുക്കിലെ സമുദ്രപാതകൾ നിശ്ചയിക്കുന്നത് സംബന്ധിച്ച സാങ്കേതിക വിഷയമാണിത്," അരാഗ്ചി പറഞ്ഞു. ഹുർമുസിൽ മുൻപ് നിലവിലുണ്ടായിരുന്ന പാതകൾ ഇപ്പോൾ പ്രവർത്തനക്ഷമമല്ല, അതിനാൽ പുതിയൊരു പാത കണ്ടെത്തേണ്ടതുണ്ട്. തൽക്കാലം ഞങ്ങൾ ഒരു താത്കാലിക പാത രൂപകൽപ്പന ചെയ്യുന്നുണ്ട്. അത് പിന്നീട് സ്ഥിര പാതയായി മാറ്റാൻ സാധിക്കും. ഇക്കാര്യത്തിൽ ഉടൻ തന്നെ ഒരു തീരുമാനത്തിൽ എത്തിയേക്കാം, എന്നാൽ ഈ ചർച്ചകളും ഹുർമുസ് കടലിടുക്ക് തുറക്കുന്നതും രണ്ട് വ്യത്യസ്ത വിഷയങ്ങളാണെന്ന് ഞാൻ ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു. ഇത് സമുദ്രപാത നിശ്ചയിക്കുന്നത് സംബന്ധിച്ച സാങ്കേതികമായ ഒരു ചർച്ചയാണ്. ഈ പാത നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞാൽ, കടലിടുക്ക് തുറക്കുമോ ഇല്ലയോ എന്നത് അമേരിക്ക പാലിക്കേണ്ട മറ്റ് വ്യവസ്ഥകളുടെ പൂർത്തീകരണത്തെ ആശ്രയിച്ചായിരിക്കുമെന്നും അരാഗ്ചി വ്യക്തമാക്കി.
ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് ഇറാനും ഒമാനും തമ്മിൽ കരാറിലെത്തിയതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഹുർമുസ് ഒരു യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് പുതിയ സംഭവവികാസം.
ഇതിൽ സംയുക്ത ഔദ്യോഗിക പ്രസ്താവന വന്നിട്ടില്ല. ഇരു തീരദേശ രാജ്യങ്ങളും ദേശീയ പരമാധികാരം സംരക്ഷിച്ചുകൊണ്ട് തന്നെ സുരക്ഷിതമായ വാണിജ്യ ഗതാഗതം അനുവദിക്കുന്നതിനായി കൃത്യമായ പ്രവേശന, നിർഗമന ഇടനാഴികൾ രൂപപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇറാൻ തുറമുഖത്തേക്ക് വരുന്ന വാണിജ്യ ഗതാഗതത്തിന്റെ മേൽനോട്ടം ഇറാൻ വഹിക്കും, അതേസമയം പുറത്തേക്ക് പോകുന്ന കപ്പലുകളെ ഒമാൻ കൈകാര്യം ചെയ്യും.
ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക ചർച്ചകൾ തുടരുകയാണ്. പ്രവർത്തന പ്രോട്ടോക്കോളുകൾ, ആശയവിനിമയ മാർഗ്ഗങ്ങൾ, പരിസ്ഥിതി സുരക്ഷാ മുൻകരുതലുകൾ എന്നിവ അന്തിമ രൂപത്തിലാക്കിക്കൊണ്ടിരിക്കുകയാണെന്നും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.