വാഷിങ്ടണ്‍: ഏഴു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ കുടിയേറ്റക്കാരെയും സിറിയന്‍ അഭയാര്‍ഥികളെയും അമേരിക്കയിലേക്ക് വിലക്കിക്കൊണ്ടുള്ള പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ഉത്തരവിനെതിരെ രണ്ടുംകല്‍പിച്ച് വിദേശകാര്യ വകുപ്പ്. ട്രംപിനെതിരെ പടപ്പുറപ്പാടിനിറങ്ങിയ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് ഉദ്യോഗസ്ഥര്‍ ഉത്തരവിനെ എതിര്‍ത്ത് മെമ്മോ പുറത്തിറക്കി. 200ലേറെ ഉദ്യോഗസ്ഥരാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്.
ട്രംപിന്‍െറ ഉത്തരവ് യു.എസിനെ തീവ്രവാദികളില്‍നിന്ന് സുരക്ഷിതമാക്കില്ളെന്നും നിരോധനത്തോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ളെന്നും മെമ്മോ ചൂണ്ടിക്കാട്ടുന്നു. സത്യപ്രതിജ്ഞവേളയില്‍ നാം ഉറക്കെ പ്രഖ്യാപിക്കുന്ന അമേരിക്കയുടെ അന്ത$സത്തക്കും ഭരണഘടന മുറുകെപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കുമെതിരാണ് ട്രംപിന്‍െറ നടപടിയെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിന്‍െറ പ്രത്യേക ചാനല്‍ വഴിയാണ് മെമ്മോ പുറത്തിറക്കിയത്. വിയറ്റ്നാം യുദ്ധകാലത്താണ് ഭരണനയങ്ങളില്‍ ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്ക് എതിര്‍പ്പു രേഖപ്പെടുത്താന്‍ ഇത്തരമൊരു നീക്കം ആദ്യമായി തുടങ്ങിയത്.
അതേസമയം, ട്രംപിന്‍െറ നയങ്ങളില്‍ എതിര്‍പ്പുള്ളവര്‍ രാജിവെക്കേണ്ടിവരുമെന്ന് നയതന്ത്ര പ്രതിനിധികള്‍ക്ക് വൈറ്റ്ഹൗസ് വക്താവ് സീന്‍ സ്പൈസര്‍ മുന്നറിയിപ്പു നല്‍കി. ‘‘ഒന്നുകില്‍ അവര്‍ക്ക് ട്രംപിനൊപ്പം മുന്നോട്ടുനീങ്ങാം. അല്ളെങ്കില്‍ രാജിവെക്കാം. അമേരിക്കയെ സുരക്ഷിതമാക്കാനാണ് നമ്മുടെ നീക്കം’’ -വൈറ്റ് ഹൗസില്‍ വാര്‍ത്തസമ്മേളനത്തിടെ സ്പൈസര്‍ നിലപാട് വ്യക്തമാക്കി. എന്നാല്‍, കുടിയേറ്റക്കാരെയും വിദേശികളെയും എന്നും കൈനീട്ടി സ്വീകരിച്ച, വിവേചനത്തിനെതിരെ നിലകൊണ്ട അമേരിക്കക്ക് നിരക്കുന്നതല്ല ഇപ്പോഴത്തെ തീരുമാനമെന്ന് മെമ്മോയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിവര്‍ഷം ഇത്തരത്തിലുള്ള മൂന്നോ നാലോ മെമ്മോകള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് സ്വീകരിക്കാറുണ്ട്.
രഹസ്യസ്വഭാവമുള്ള ഈ മെമ്മോകളില്‍ അപൂര്‍വമായി മാത്രമേ ഒന്നില്‍ കൂടുതല്‍ പേര്‍ ഒപ്പുവെക്കാറുള്ളൂ. എന്നാല്‍, ട്രംപിന്‍െറ ഉത്തരവിനെതിരെ പുറത്തിറക്കിയ മെമ്മോയില്‍ 200ലേറെ പേരെങ്കിലും ഒപ്പുവെച്ചിട്ടുണ്ട് എന്നത് ഭരണവിരുദ്ധവികാരത്തിന്‍െറ സൂചനയാണ്. മെമ്മോ സംബന്ധിച്ച ്വ്യക്തമായ ധാരണയുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് ആക്ടിങ് വക്താവ് മാര്‍ക് ടണര്‍ പ്രസ്താവിച്ചു. വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഭരണനയങ്ങളില്‍ വിരുദ്ധാഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജൂണില്‍ നേരത്തെ ഒബാമ ഭരണകൂടത്തിന്‍െറ സിറിയന്‍ നയത്തിനെതിരെ 50 നയതന്ത്ര പ്രതിനിധികള്‍ മെമ്മോയില്‍ ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.