ഇസ് ലാമാബാദ്: പാക് സെനറ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ മൗലാന അബ്ദുള്‍ ഗഫൂര്‍ ഹൈദരിക്ക് യു.എസ് വിസ നിഷേധിച്ചതായി റിപ്പോര്‍ട്ട്. ജംഇയ്യത്തു ഉലമാ ഇസ്ലാമിന്‍െറ ജനറല്‍ സെക്രട്ടറി കൂടിയാണ് ഹൈദരി. വിസ നിഷേധിച്ചതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന ഇന്‍റര്‍-പാര്‍ലമെന്‍ററി യൂനിയന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഹൈദരിക്ക് സാധിക്കില്ല.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കുന്ന യോഗത്തില്‍ പാകിസ്താനില്‍നിന്നുള്ള രണ്ടംഗ പ്രതിനിധിസംഘത്തെ നയിക്കേണ്ടത് ഹൈദരിയായിരുന്നു. ഹൈദരിയോടൊപ്പം യോഗത്തില്‍ പങ്കെടുക്കാനിരുന്ന സെനറ്റര്‍ മുന്‍ലെഫ്റ്റനന്‍റ് ജനറല്‍ സലാഹുദ്ദീന്‍ തിര്‍മിസിക്ക് രണ്ടുദിവസം മുമ്പ് വിസ ലഭിച്ചിരുന്നു.
സാങ്കേതിക കാരണങ്ങളാലാണ് ഹൈദരിയുടെ വിസ തടഞ്ഞുവെച്ചതെന്നും ചൊവ്വാഴ്ചയോടെ വിസ ലഭിക്കുമെന്നും യു.എസ് എംബസി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് സെനറ്റ് ചെയര്‍മാന്‍ റാസ റബ്ബാനിയുടെ നിര്‍ദേശപ്രകാരം ഇരു സെനറ്റര്‍മാരുടെയും സന്ദര്‍ശനം റദ്ദാക്കി. രണ്ടാഴ്ചമുമ്പാണ് ഇരുവര്‍ക്കും ഒൗദ്യോഗിക വിസ നല്‍കണമെന്നാവശ്യപ്പെട്ട് സെനറ്റ് സെക്രട്ടേറിയറ്റ് അപേക്ഷ നല്‍കിയത്. പ്രശ്നംപരിഹരിക്കപ്പെടുന്നതുവരെ നയതന്ത്ര നടപടികള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് റാസ റബ്ബാനി സെക്രട്ടേറിയറ്റിന് നിര്‍ദേശം നല്‍കി.
ട്രംപ് ഭരണകൂടവുമായി സൗഹാര്‍ദം ആഗ്രഹിക്കുന്നു –പാകിസ്താന്‍
ഇസ് ലാമാബാദ്: ഏറെക്കാലം നിലനില്‍ക്കുന്ന സൗഹാര്‍ദബന്ധമാണ് ട്രംപ് ഭരണകൂടവുമായി പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. പ്രധാനമന്ത്രി നവാസ് ശരീഫ് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ആദ്യ സംഭാഷണം അത്തരമൊരു ബന്ധം ഉറപ്പിക്കുന്നതായിരുന്നു. പാകിസ്താന് യു.എസ് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്ന് കരുതുന്നില്ല. വ്യാപാരം, തീവ്രവാദം തുടങ്ങി ഇരുരാജ്യങ്ങളുടെയും ലക്ഷ്യങ്ങള്‍ സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.