ന്യൂയോര്‍ക്: യു.എസിലെ ഷാര്‍ലെറ്റില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്നതിന്‍െറ വിഡിയോ ദൃശ്യം കൊല്ലപ്പെട്ടയാളുടെ ഭാര്യ പുറത്തുവിട്ടു. കീത് സ്കോട്ടിന്‍െറ ഭാര്യ റകിയ സ്കോട്ട് പകര്‍ത്തിയ വിഡിയോ ആണ് പുറത്തുവിട്ടത്. സംഭവസമയം കീത് സ്കോട്ടിന്‍െറ കൈയില്‍ തോക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. തോക്ക് താഴെയിടാന്‍ പൊലീസ് ആവശ്യപ്പെടുന്നത് വിഡിയോയില്‍ കേള്‍ക്കുന്നുണ്ടെങ്കിലും കീതിന്‍െറ കൈയിലുള്ള വസ്തു തോക്കാണോ എന്നത് വ്യക്തമല്ല. കൈയില്‍ ഒരു പുസ്തകമാണ് ഉണ്ടായിരുന്നതെന്ന് കീത് സ്കോട്ടിന്‍െറ കുടുംബം പറഞ്ഞിരുന്നു.
അതേസമയം, ഭര്‍ത്താവിന്‍െറ കൈയില്‍ തോക്കില്ളെന്നും അദ്ദേഹത്തെ വെടിവെക്കരുതെന്നും കീത് സ്കോട്ടിനെ വളഞ്ഞ പൊലീസ് സംഘത്തോട് റകിയ സ്കോട്ട് പറയുന്നത് വിഡിയോയില്‍ വ്യക്തമാണ്. സ്വന്തമായി തോക്കില്ലാത്തയാളാണ് കീത് സ്കോട്ടെന്ന് കുടുംബത്തിന്‍െറ അഭിഭാഷകനും പറഞ്ഞു. നോര്‍ത് കരോലൈന സര്‍വകലാശാലക്ക് അടുത്തുള്ള ഒരു കെട്ടിടത്തിന്‍െറ മുന്നില്‍ പാര്‍ക്ക് ചെയ്ത കാറിലിരിക്കുകയായിരുന്ന കീത് സ്കോട്ടിനോട് വാഹനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട പൊലീസ്, അദ്ദേഹം കാറില്‍നിന്ന് പുറത്തിറങ്ങവെ വെടിവെക്കുകയായിരുന്നു. വെടിവെപ്പിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ചെറിയ തോതിലാണെങ്കിലും ഷാര്‍ലെറ്റില്‍ തുടരുകയാണ്.
സംഭവത്തിന്‍െറ ഒൗദ്യോഗിക വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതിനിടെ, കീതിന്‍െറ കൊലയില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെ വ്യാഴാഴ്ചയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളിയെന്ന് കരുതുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.