അന്താരാഷ്ട്ര ജിഹാദി സംഘങ്ങളുടെ വളര്‍ച്ചക്കു പിന്നില്‍ പാകിസ്താനെന്ന് ന്യൂയോര്‍ക് ടൈംസ്


ന്യൂയോര്‍ക്: പല അന്താരാഷ്ട്ര ജിഹാദി സംഘങ്ങളുടെയും പ്രവര്‍ത്തനത്തിന്‍െറ മാനേജറായി പ്രവര്‍ത്തിക്കുന്നത് പാകിസ്താന്‍െറ ഇന്‍റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐ ആണെന്ന് യു.എസിലെ പ്രമുഖ പത്രമായ ന്യൂയോര്‍ക് ടൈംസ്. ഐ.എസിന്‍െറ വളര്‍ച്ചക്കു പിന്നിലും പല അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്കു പിന്നിലും പാകിസ്താന്‍െറ ഇടപെടലുണ്ടെന്നും ന്യൂയോര്‍ക് ടൈംസില്‍ നോര്‍ത് ആഫ്രിക്ക കറസ്പോണ്ടന്‍റായ കാര്‍ലോട്ട ഗാള്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
താലിബാന്‍െറ പ്രതിരോധം ശക്തിപ്പെടുത്തുന്നതില്‍ പാകിസ്താന് പങ്കുണ്ട്. അഫ്ഗാനിസ്താനില്‍ മാത്രമല്ല, മറ്റു പല വിദേശരാജ്യങ്ങളിലും പാകിസ്താന്‍ ഇടപെടല്‍ നടത്തുന്നതിന് തെളിവുണ്ട്. പല സുന്നി തീവ്രവാദ സംഘങ്ങളുടെയും അന്താരാഷ്ട്ര മുജാഹിദീന്‍ സംഘങ്ങളുടെയും നിയന്ത്രകരായി ഏറെക്കാലമായി ഐ.എസ്.ഐയാണ് പ്രവര്‍ത്തിക്കുന്നത്.
 ഭീകരതയുടെ ഇരയായി പാകിസ്താന്‍ സ്വയം ചിത്രീകരിക്കുന്നുണ്ടെങ്കിലും ദേശീയ പ്രസ്ഥാനങ്ങളെ, പ്രത്യേകിച്ച് പാകിസ്താനിലെയും വിദേശത്തെയും പഷ്തൂണ്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതിന് ഇസ്ലാമിക തീവ്രവാദികളെ എങ്ങനെയാണ് പാകിസ്താന്‍ സൈന്യം ഉപയോഗപ്പെടുത്തുന്നതെന്നത് പല വിശകലന വിദഗ്ധരും വിശദീകരിക്കുന്നുണ്ടെന്നും ലേഖനം പറയുന്നു.
അഫ്ഗാനിസ്താനില്‍ ഇന്ത്യ സ്വാധീനം വര്‍ധിപ്പിക്കാതിരിക്കാനും തങ്ങളുടെ പിന്നാമ്പുറത്തുതന്നെ സ്ഥിരമായി നിലനിര്‍ത്താനും സുന്നി ഇസ്ലാമിക തീവ്രവാദികളുടെ താവളമായിരിക്കാനും താലിബാനെ പാകിസ്താന്‍ ബുദ്ധിപൂര്‍വം ഉപയോഗപ്പെടുത്തുകയാണ്. തങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും അല്ലാത്തവരെ മാത്രമാണ് അടിച്ചമര്‍ത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
പാകിസ്താനില്‍ പല തീവ്രവാദി നേതാക്കളും സൈ്വരവിഹാരം നടത്തുന്നുണ്ടെന്ന് ഹഖാനി നെറ്റ്വര്‍ക് തലവനും താലിബാനില്‍ രണ്ടാമനുമായ സിറാജുദ്ദീന്‍ ഹഖാനിയുടെയും താലിബാന്‍െറ മുല്ല അഖ്താര്‍ മുഹമ്മദ് മന്‍സൂറിന്‍െറയും അല്‍ഖാഇദയുടെ അയ്മന്‍ അല്‍ സവാഹിരിയുടെയും പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ലേഖനം വ്യക്തമാക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.