തെഹ്റാൻ: ഇറാനും യു.എസും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവെച്ച ഇടക്കാല കരാറിലെ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഒപ്പ് മൂല്യമില്ലാത്തതും അസാധുവുമാണ് എന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ എക്സ് പോസ്റ്റ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം യു.എസ് തുടർച്ചയായി ലംഘിച്ചതിനെത്തുടർന്നാണ് ഖാംനഈയുടെ പ്രതികരണം.
ഈ മാസം യു.എസ് നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 50 പേർ കൊല്ലപ്പെടുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന്, ഇടക്കാല കരാറിലെ തങ്ങളുടെ ബാധ്യതകൾ മരവിപ്പിക്കുകയാണെന്ന് ഇറാനിയൻ പ്രതിനിധി നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ, "സാത്താൻ" എന്ന് വിശേഷിപ്പിച്ച യു.എസിന് മറക്കാനാവാത്ത പാഠങ്ങൾ പഠിപ്പിക്കുമെന്ന് ഖാംനഈ മുന്നറിയിപ്പ് നൽകി.
തുടർച്ചയായ ഏഴാം ദിവസവും ഇറാനിൽ യു.എസ് ആക്രമണം തുടരുകയാണ്. നിരീക്ഷണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ, ഭൂഗർഭ ആയുധ സംഭരണശാലകൾ, സമുദ്ര സുരക്ഷാ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രൽ കമാൻഡ് ശനിയാഴ്ച അറിയിച്ചു.
ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തെച്ചൊല്ലിയാണ് സംഘർഷം രൂക്ഷമായിരിക്കുന്നത്. ഈ ആക്രമണങ്ങൾ കുടിവെള്ളത്തിനായുള്ള ഡീസാലിനേഷൻ പ്ലാന്റുകൾ ഉൾപ്പെടെയുള്ള സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകളെയും സാധാരണ ജനങ്ങളെയും വലിയ ഭീഷണിയിലാക്കിയിരിക്കുകയാണ്. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ വീണ്ടും ആശങ്കയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.