സിറിയന്‍ മുന്നണിയിലേക്ക് സൈന്യത്തെ അയക്കില്ലെന്ന്​ ഒബാമ

വാഷിങ്ടണ്‍: ഐ.എസിനെതിരായ പോരാട്ടത്തിന് സിറിയയിലേക്കും ഇറാഖിലേക്കും സൈന്യത്തെ അയക്കില്ലെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഐ.എസിനെതിരെ വിമതസൈന്യത്തിന് പരിശീലനവും ഉപദേശവും നല്‍കാന്‍ സിറിയയിലേക്ക് പ്രത്യേക യു.എസ് സേനയെ ഈമാസം ആദ്യം അയക്കുമെന്ന് കഴിഞ്ഞദിവസം ഒബാമ പ്രഖ്യാപിച്ചിരുന്നു.
പ്രഖ്യാപനത്തിനുശേഷം ആദ്യമായാണ് ഈ വിഷയത്തില്‍ ഒബാമ പ്രതികരിക്കുന്നത്. സിറിയയില്‍ ഇപ്പോള്‍ യു.എസ് സൈന്യം ചെയ്യുന്നതെന്താണോ അതിന്‍െറ തുടര്‍ച്ചയാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഐ.എസിനെതിരെ സിറിയന്‍ മുന്നണിയിലേക്ക് യു.എസ് സൈനികരെ അയക്കുന്നില്ല. അത് സംഘര്‍ഷത്തിന് പരിഹാരമാവുകയില്ളെന്നും ഒബാമ സൂചിപ്പിച്ചു. 50 സൈനികരടങ്ങിയ പ്രത്യേക സേനയെ സിറിയയിലേക്ക് അയക്കുമെന്നാണ് വൈറ്റ്ഹൗസ് നേരത്തെ അറിയിച്ചിരുന്നത്. സിറിയയില്‍ കൂടുതല്‍ സൈനിക വിന്യാസത്തിന് ഒബാമ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. സിറിയന്‍ കരയുദ്ധത്തില്‍ യു.എസ് സൈനികരെ അയക്കില്ളെന്ന് 2013 സെപ്റ്റംബറില്‍ ഒബാമ വ്യക്തമാക്കിയിരുന്നു. ഇറാഖിലെയും സിറിയയിലെയും യു.എസ് ദൗത്യം പരാജയമാണെന്ന് വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു. സിറിയന്‍ ആഭ്യന്തരയുദ്ധം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തില്‍ വിശേഷിച്ചും. ഇറാഖിലെ റമദി ഐ.എസ് പിടിച്ചെടുത്തതും യു.എസിന് ക്ഷീണമുണ്ടാക്കി.  
അതിനിടെ സിറിയയില്‍ വ്യോമാക്രമണം നടത്താനുള്ള ബ്രിട്ടന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ തീരുമാനം അസംബന്ധമാണെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും പാര്‍ലമെന്‍റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
സിറിയയിലെ വ്യോമാക്രമണം സംബന്ധിച്ച് പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പില്‍ കൂടുതല്‍പേരും തീരുമാനത്തെ എതിര്‍ക്കുകയാണുണ്ടായത്. തീരുമാനം അത്യാപത്ത് ക്ഷണിച്ചുവരുത്തുമെന്നും അവര്‍ മുന്നറിയിപ്പുനല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.