സിറിയ: സമാധാന പ്രമേയത്തിന് യു.എന്‍ അംഗീകാരം

വാഷിങ്ടണ്‍: നാലര വര്‍ഷത്തിലേറെയായി ആഭ്യന്തര കലഹം രൂക്ഷമായ സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള പ്രമേയത്തിന് യു.എന്‍ രക്ഷാസമിതിയുടെ അംഗീകാരം. അഞ്ചുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കുശേഷം രക്ഷാസമിതി ഐകകണ്ഠ്യേനയാണ് പ്രമേയത്തിന് അംഗീകാരം നല്‍കിയത്. 17 രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

പ്രമേയത്തെ ആദ്യം എതിര്‍ത്ത റഷ്യ പിന്നീട് പിന്തുണച്ചു. രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കാനായി അസദ് സര്‍ക്കാറും വിമതരും തമ്മില്‍ ജനുവരി ആദ്യം ചര്‍ച്ച നടത്തണം, ഇരുവിഭാഗങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ രക്ഷാസമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. 18 മാസത്തിനകം സിറിയയില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ പൊതുതെരഞ്ഞെടുപ്പ് നടത്തണം. സര്‍ക്കാറും വിമതരും തമ്മിലുള്ള വെടിനിര്‍ത്തല്‍ അതിനുമുമ്പായി നടക്കണം. എന്നാല്‍, തീവ്രവാദ സംഘങ്ങളായ ഐ.എസിനെയും നുസ്റ ഫ്രണ്ടിനെയും ചര്‍ച്ചയുടെ ഭാഗമാക്കാന്‍ കഴിയില്ല. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ ഭാവിയെക്കുറിച്ച് പ്രമേയം ചര്‍ച്ചചെയ്തില്ല എന്നതും ശ്രദ്ധേയം. സിറിയയുടെ ഭാവി തീരുമാനിക്കേണ്ടത് സിറിയന്‍ ജനതയാണെന്നും പ്രമേയത്തില്‍ ഊന്നിപ്പറഞ്ഞു.

സിറിയയില്‍ ബാരല്‍ ബോംബ് അടക്കമുള്ള നശീകരണ ആയുധങ്ങള്‍ സിവിലിയന്മാര്‍ക്കുനേരെ പ്രയോഗിക്കരുത്, സന്നദ്ധ, സഹായ വാഹനങ്ങള്‍ക്ക് രാജ്യത്ത് നിരുപാധിക പ്രവേശം ഉറപ്പാക്കണം, മെഡിക്കല്‍, വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കണം, മെഡിക്കല്‍ സംഘങ്ങള്‍ മനുഷ്യത്വപരമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണം, തടങ്കലില്‍ കഴിയുന്ന മുഴുവന്‍ പേരെയും മോചിപ്പിക്കണം എന്നിവയാണ് ഉടന്‍ നടപ്പാക്കാനായി യു.എന്‍ മുന്നോട്ടുവെക്കുന്ന മറ്റ് നിര്‍ദേശങ്ങള്‍. തീവ്രവാദസംഘങ്ങള്‍ക്കെതിരെ യു.എസും റഷ്യയും നടത്തുന്ന വ്യോമാക്രമണം തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്. സിറിയയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ച് അഞ്ചു വര്‍ഷത്തിനുശേഷം ആദ്യമായാണ് യു.എന്‍ രക്ഷാസമിതി പ്രമേയം പാസാക്കുന്നത്. യു.എന്‍ പ്രമേയം നാഴികക്കല്ലാണെന്ന് ജോണ്‍ കെറി അഭിപ്രായപ്പെട്ടു. ബശ്ശാറിന് രാജ്യം നയിക്കാനുള്ള അര്‍ഹത നഷ്ടമായെന്ന് ജോണ്‍ കെറി ചൂണ്ടിക്കാട്ടി. എന്നാല്‍, ബശ്ശാര്‍ ഉടന്‍ സ്ഥാനമൊഴിയുന്നത് സംഘര്‍ഷം കൂടുതല്‍ തീവ്രമാക്കും.

ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമണ്ടും പ്രമേയത്തെ സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പില്‍ ബശ്ശാര്‍ മത്സരിക്കുന്നത് സ്വീകാര്യമല്ളെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ലോറന്‍റ് ഫാബിയസ് വ്യക്തമാക്കി. സിറിയയിലെ അധികാര കൈമാറ്റം തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണെന്നും വിദേശരാജ്യങ്ങള്‍ തര്‍ക്കിക്കേണ്ടതില്ളെന്നും യു.എന്‍ അംബാസഡര്‍ ബശാര്‍ ജാഫരി പറഞ്ഞു. ബശ്ശാറും വിമതരും തമ്മിലുള്ള ചര്‍ച്ച സമവായത്തിലത്തെുമെന്ന് പ്രതീക്ഷയുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.