ഇസ്‌ലാമാബാദ്: 75 വർഷത്തിനുശേഷം പാകിസ്താനിലെ തന്റെ പഴയ വീട്ടിൽ തിരിച്ചെത്തിയ സന്തോഷത്തിലാണ് 90 വയസ്സുള്ള റീന ഛിബ്ബർ വർമ. ഇന്ത്യാവിഭജന സമയത്താണ് റീനക്ക് പാകിസ്താനിലെ വീട് ഉപേക്ഷിച്ചുപോകേണ്ടിവന്നത്. മൂന്നു മാസത്തെ വിസ പാകിസ്താൻ അനുവദിച്ചതിനെത്തുടർന്ന് വാഗ-അട്ടാരി അതിർത്തിവഴി ജൂലൈ 16നാണ് അവർ ലാഹോറിലെത്തിയത്.
പിന്നീട് അവർ നേരെ പോയത് റാവൽപിണ്ടിയിലെ തന്റെ പഴയ തറവാട്ടു വീട്ടിലേക്ക്. ബുധനാഴ്ച 'പ്രേംനവാസ് മഹല്ല'യിൽ എത്തിയപ്പോൾ അയൽവാസികൾ വൻ വരവേൽപ്പാണ് നൽകിയത്. വാദ്യമേളങ്ങളോടെയും പുഷ്പദളങ്ങൾ അർപ്പിച്ചും അവർ തങ്ങളുടെ പഴയ കൂട്ടുകാരിയെ സ്വീകരിച്ചു. സന്തോഷത്തിൽ മതിമറന്ന് അവർ അവരോടൊപ്പം നൃത്തംചെയ്തു.
15 വയസ്സുള്ളപ്പോൾ ഇന്ത്യയിലേക്കു പോയി പിന്നീട് പുണെയിൽ താമസമാക്കിയ റീന ചിബ്ബർ വർമ തന്റെ തറവാട്ടു വീടിന്റെ രണ്ടാം നിലയിലെ എല്ലാ മുറികളിലും പോയി ഓർമകൾ പുതുക്കി. ബാൽക്കണിയിൽ നിന്ന് അവൾ പാട്ടുപാടി, കുട്ടിക്കാലം ഓർത്ത് കുറെ കരഞ്ഞു.
''ഞാൻ മറ്റൊരു രാജ്യത്തുനിന്നുള്ളയാളാണെന്ന് എനിക്ക് തോന്നുന്നില്ല. അതിർത്തിയുടെ ഇരുകരകളിലും താമസിക്കുന്ന ആളുകൾ പരസ്പരം വളരെയധികം സ്നേഹിക്കുന്നുണ്ട്. നമ്മൾ ഒന്നായിത്തുടരണം'' -അവർ പാക് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.