ഭൂസമരം: ഇത്യോപ്യയില്‍ 140 മരണം

ആഡിസ് അബബ: തലസ്ഥാനം വികസിപ്പിക്കുന്നതിനായി കൃഷിസഥലം നശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ആഫ്രിക്കന്‍ രാജ്യമായ ഇത്യോപ്യയില്‍ സര്‍ക്കാറിനെതിരെ ജനങ്ങള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ 140 ഓളംപേര്‍ സൈനികരാല്‍ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്.
തലസ്ഥാനമായ ആഡിസ് അബബ വികസിപ്പിക്കുന്നതിനായി ഒറോമിയയിലെ വിവിധഭാഗങ്ങളില്‍നിന്നായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രാജ്യത്തെ ഏറ്റവുംവലിയ ഗോത്രവര്‍ഗ വിഭാഗമായ ഒറോമോ ജനങ്ങള്‍ പാരമ്പര്യമായി കൈവശംവെച്ചുപോന്ന കൃഷിഭൂമിയാണ് സര്‍ക്കാര്‍ നഗരവികസനത്തിനായി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ കഴിഞ്ഞ നവംബറില്‍ വിദ്യാര്‍ഥികളാണ് പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട്, ഒറോമോ കര്‍ഷകജനതകൂടി പ്രക്ഷോഭത്തില്‍ പങ്കാളികളായതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. ഒറോമോ ഫെഡറലിസ്റ്റ് കോണ്‍ഗ്രസിന്‍െറ ചെയര്‍മാനായ ബെക്കലെ ഗര്‍ബയെ ഡിസംബര്‍ 23ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2011ല്‍ ഒരു നിരോധിത രാഷ്ട്രീയപാര്‍ട്ടിയില്‍ ഇവര്‍ അംഗമായിരുന്നു എന്നാരോപിച്ചാണ് അറസ്റ്റ്.
2005ല്‍, തെരഞ്ഞെടുപ്പ് സമയത്തുണ്ടായ സംഘര്‍ഷത്തിനുശേഷം ഇത്യോപ്യ നേരിടുന്ന ഏറ്റവുംവലിയ രാഷ്ട്രീയ പ്രതിസന്ധിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.