ഗസ്സ സിറ്റിയിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ അഭയം തേടി പോകുന്ന ഫലസ്തീനി കുടുംബം
ഗസ്സ: സെൻട്രൽ ഗസ്സയിലെ നുസൈറാത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ 63 പേർ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 31,553 പേരാണ് ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 73,546 പേർക്ക് പരിക്കേറ്റു. അതിനിടെ വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളിൽ ഇസ്രായേൽ സൈന്യം റെയ്ഡ് തുടരുകയാണ്. അഭയാർഥി ക്യാമ്പുകളിൽനിന്നടക്കം ആളുകളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നു. 7000ത്തിലധികം പേരെ അഞ്ചുമാസത്തിനകം അറസ്റ്റ് ചെയ്തു. സെൻട്രൽ ഗസ്സയിൽ ഹമാസ്-ഇസ്രായേൽ പോരാട്ടം ശക്തമാണ്. ഇവിടെ 15 ഹമാസ് പോരാളികളെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
വെടിനിർത്തൽ ചർച്ച ഇന്ന് പുനരാരംഭിക്കും
കൈറോ: ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ ചർച്ച ഞായറാഴ്ച പുനരാരംഭിക്കുമെന്ന് ഈജിപ്ത് അധികൃതർ അറിയിച്ചു. റമദാനുമുമ്പ് വെടിനിർത്തൽ സാധ്യമാക്കാൻ നേരത്തെ വിവിധ ഘട്ടങ്ങളിൽ ചർച്ച നടത്തിയെങ്കിലും വഴിമുട്ടിയിരുന്നു. ബന്ദി കൈമാറ്റവും താൽക്കാലിക വെടിനിർത്തലുമാണ് ഇസ്രായേൽ മുന്നോട്ടുവെക്കുന്നതെങ്കിൽ സ്ഥിരമായ വെടിനിർത്തലും സൈനിക പിന്മാറ്റവും വേണമെന്നാണ് ഹമാസ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.