‘യുദ്ധവിമാനങ്ങള്‍ എന്നെ കരയിച്ചു, മകള്‍ മേശക്കടിയില്‍ ഒളിച്ചു’
സൗദി അറേബ്യയിലെ യുനെസ്കോ സാഹിത്യനഗരമായ തായിഫില്‍ ‘റൈറ്റേഴ്സ് റിട്രീറ്റില്‍’ പങ്കെടുത്ത അനുഭവം എഴുതുകയാണ് എഴുത്തുകാരനും സഞ്ചാരസാഹിത്യകാരനുമായ ലേഖകൻ. ആ സാഹിത്യസമ്മേളനത്തിലേക്കുള്ള യാത്രയിലും അവിടെ പങ്കെടുത്തവരുമായുള്ള സഹവാസത്തിലും മനസ്സിലേക്ക് കടന്നുവന്ന ചിന്തകൾകൂടി പങ്കുവെക്കുന്നു.ആ വരി പൂര്‍ത്തിയാക്കും മുമ്പ് യുക്രെയ്ന് എഴുത്തുകാരി അലീന കുന്ദുക്കോവ ശക്തമായ കാറ്റില്‍ പച്ചമുള ചീന്തിയെറിയപ്പെടുന്ന ശബ്ദത്തില്‍ നിലവിളിച്ചു....
സൗദി അറേബ്യയിലെ യുനെസ്കോ സാഹിത്യനഗരമായ തായിഫില്‍ ‘റൈറ്റേഴ്സ് റിട്രീറ്റില്‍’ പങ്കെടുത്ത അനുഭവം എഴുതുകയാണ് എഴുത്തുകാരനും സഞ്ചാരസാഹിത്യകാരനുമായ ലേഖകൻ. ആ സാഹിത്യസമ്മേളനത്തിലേക്കുള്ള യാത്രയിലും അവിടെ പങ്കെടുത്തവരുമായുള്ള സഹവാസത്തിലും മനസ്സിലേക്ക് കടന്നുവന്ന ചിന്തകൾകൂടി പങ്കുവെക്കുന്നു.
ആ വരി പൂര്‍ത്തിയാക്കും മുമ്പ് യുക്രെയ്ന് എഴുത്തുകാരി അലീന കുന്ദുക്കോവ ശക്തമായ കാറ്റില്‍ പച്ചമുള ചീന്തിയെറിയപ്പെടുന്ന ശബ്ദത്തില്‍ നിലവിളിച്ചു. ഒരു ഇംഗ്ലീഷ് കഥയിലെ ‘ഇത്തരം വിമാനങ്ങള്‍ ആദ്യമായി മുകളിലൂടെ പറന്നപ്പോള്‍ ഞാന്‍ കരഞ്ഞുപോയി, എന്റെ മകള്‍ മേശക്കടിയില്‍ ഒളിച്ചു’ എന്ന വാചകത്തിന്റെ യുക്രെയ്ന് പരിഭാഷ വായിക്കുന്നതിനിടെയാണ് അവര്‍ നിലവിട്ട് കരഞ്ഞത്. കഥ എഴുതിയ അമാന്ദ അഡിസണ്‍ അവരെ മടിയില്‍ കിടത്തി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. സോഫിയയും സെന്ദാങ് പ്രാദയും വിഷമിക്കാതിരിക്കൂ എന്നുപറഞ്ഞ് അടുത്തുതന്നെയുണ്ട്. അലീനയുടെ നിലവിളിയില്‍ ഞങ്ങളുടെ എഴുത്തുപുര വിറപൂണ്ടു. കുറച്ചുനേരത്തേക്ക് ഒരു മിന്നല്‍ച്ചുഴി അവിടെ രൂപപ്പെട്ടു. ആദ്യമൊന്നും ആ കരച്ചിലിന്റെ സന്ദര്‍ഭവും അര്‍ഥവും എനിക്ക് മനസ്സിലായതേ ഇല്ല.
വിമാനങ്ങള്‍ കരയിച്ച സ്ത്രീയും അവരുടെ മേശക്കടിയില്‍ ഒളിച്ച കുട്ടിയും യുക്രെയ്ന്‍കാരാണ്. അലീന അയര്‍ലൻഡില്‍ പ്രവാസിയായി കഴിയുന്ന യുക്രെയ്ന് എഴുത്തുകാരിയും. റഷ്യയുടെ യുക്രെയ്നു മേലുള്ള യുദ്ധം പെട്ടെന്ന് ഓർമയിലേക്കു വന്നപ്പോള്‍ ആ കരച്ചില് ഞങ്ങള്‍ക്കിടയില്‍ പൂരിപ്പിക്കപ്പെട്ടു. പെട്ടെന്ന് അവര്‍ സമചിത്തത വീണ്ടെടുത്തു. ക്ഷമിക്കണം എന്നുപറഞ്ഞു. ആ സായാഹ്നത്തില്‍ സ്വന്തം രചനാഭാഗങ്ങള്‍ വായിക്കാന്‍ അവരാണ് ഞങ്ങളെ എല്ലാവരെയും ക്ഷണിച്ചത്. അമാന്ദയുടെ ‘വെള്ള അരയന്നങ്ങള്‍’ എന്ന ഇംഗ്ലീഷിലുള്ള കഥ യുക്രെയ്നിലേക്ക് സ്വയം പരിഭാഷപ്പെടുത്തി വായിക്കുമ്പോഴാണ് അലീനയില്നിന്ന് മുള ചീന്തിപ്പൊട്ടുംപോലുള്ള കരച്ചില് ഉയര്‍ന്നത്.
യുക്രെയ്നിലെ ഒഡേസ സ്വദേശിനിയായ ബാലെ നൃത്തം പഠിപ്പിക്കുന്ന ഒരധ്യാപികയുടെ അനുഭവം പകര്‍ത്തുന്നതുപോലെയാണ് കഥയുടെ ഘടന. തങ്ങളിപ്പോള്‍ ഒഡേസയില്‍നിന്നും വളരെ അകലെയാണെന്ന് അധ്യാപിക പറയുന്നു. ബാലെ പഠിപ്പിക്കുന്നിടത്ത് താമസിക്കുന്ന വീട്ടിലെ സ്ത്രീ അധ്യാപികയോട് ഇങ്ങനെ പറയുന്നിടത്താണ് കഥ അവസാനിക്കുന്നത്: യുക്രെയ്ന് പൈലറ്റുമാരുടെ പരിശീലനമാണ് അതെന്ന് ആ വീട്ടുകാര്‍ എന്നോട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നിട്ടവര്‍ തുടര്‍ന്നു. അതുകൊണ്ട് ഇപ്പോള്‍ അവ മുകളിലൂടെ പറക്കുമ്പോള്‍ ഞങ്ങള്‍ മുകളിലേക്ക് നോക്കി കൈവീശിക്കാട്ടാറുണ്ട്: ആ കഥയിലൂടെ പോയപ്പോള്‍ അലീനയിലൂടെ യുക്രെയ്ന് യുദ്ധത്തിന്റെ ഓർമകളും അനുഭവങ്ങളും ലാവാപ്രവാഹമായി തുളുമ്പുകയായിരുന്നു എന്ന് മനസ്സിലാക്കാന്‍ കുറച്ച് സമയമെടുത്തു. എപ്പോഴും പ്രസന്ന-സൗഹൃദ ഭാവത്തില്‍ എല്ലാവരോടും ഇടപെടുന്ന അവരുടെ ഉള്ളില്‍ ഒരഗ്നിപര്‍വതം പുകഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടെന്ന് ആ സായാഹ്നത്തില്‍ ഞങ്ങള്‍ എല്ലാവരും തിരിച്ചറിഞ്ഞു.
2025ലെ മഞ്ഞുകാലമായിരുന്നു (കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 25 ഡിസംബര്‍ 5). ഞങ്ങള്‍ സൗദി അറേബ്യയിലെ യുനെസ്കോ സാഹിത്യ നഗരമായ തായിഫില്‍ ‘റൈറ്റേഴ്സ് റിട്രീറ്റില്‍’ പങ്കെടുക്കുകയായിരുന്നു. എഴുത്തും വായനയും സ്വന്തം കൃതികളില്‍നിന്നുള്ള വായനയും ഇടക്ക് യാത്രകളും -അങ്ങനെ വളരെ സജീവമായിരുന്നു ആ ദിവസങ്ങള്‍. സൗദി സാംസ്കാരിരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലിറ്ററേച്ചര്‍, പബ്ലിഷിങ് ആൻഡ് ട്രാന്സ്ലേഷന് കമീഷനാണ് പരിപാടിയുടെ സംഘാടകര്‍. ‘നെക്സ്റ്റ് ലെവല്‍ ലോജിസ്റ്റിക്സ്’ എന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിനാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല. സൗദി അറേബ്യയിലെ തണുപ്പ് പ്രദേശങ്ങളില്‍ പ്രധാനപ്പെട്ട ഒരിടമാണ് തായിഫ്. ഇവിടെ അശ്ശഫ മലനിരകള്‍ക്കിടയില്‍ പതുങ്ങിക്കിടക്കുന്ന ഒരു ഗ്രാമത്തില്‍ ഹവ (കാറ്റ്) റിസോര്‍ട്ടിലായിരുന്നു താമസം. 1999-2013 കാലത്ത് സൗദി അറേബ്യയിലെ ജിദ്ദയില്‍ ജോലിചെയ്ത കാലത്ത് ഞാന്‍ തായിഫ് പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. അതിരാവിലെ ജിദ്ദയില്‍നിന്നും പുറപ്പെട്ട് തായിഫിലെത്തി രാത്രി വൈകി മടങ്ങുകയായിരുന്നു പതിവ്. ടൂറിസ്റ്റ് കേന്ദ്രം എന്നനിലയില്‍ തായിഫിലെ താമസത്തിനുള്ള പണം താങ്ങാവുന്നതായിരുന്നില്ല. ഇതാദ്യമായാണ് ഇവിടെ താമസിക്കുന്നത്.
സാറ ഫാല്‍ക്കണുമായി
മുഹമ്മദ് നബിയുടെ ജീവിതവുമായും ഇസ്ലാമിക ചരിത്രവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലംകൂടിയാണ് തായിഫ്. നബിയെ കല്ലെറിഞ്ഞോടിക്കാന്‍ ശ്രമിച്ച സ്ഥലം. വര്‍ഷങ്ങള്‍ക്കുശേഷം നബിക്ക് നിരുപാധികമായി പിന്തുണ പ്രഖ്യാപിച്ച നാട്. അദ്ദേഹത്തിന്റെ പോറ്റുമ്മ ഹലീമാബീവി തായിഫ് സ്വദേശിനിയായിരുന്നുവെന്നും ബനുസഅ്ദ് ഗോത്രക്കാരിയായിരുന്നുവെന്നും ഇസ്ലാമിക ചരിത്രത്തില്‍ കാണാം.
ഹവയിലെ ഇരട്ടമുറിയുള്ള കോട്ടേജിലായിരുന്നു ഞാനും എം. നന്ദകുമാറും. പ്രീഡിഗ്രിക്ക് ഞങ്ങള്‍ ഒന്നിച്ച് പഠിച്ചതാണ്. പിന്നീട് ഇപ്പോഴാണ് ഇങ്ങനെ അടുത്തു കണ്ട് ജീവിക്കുന്നത്. തായിഫിലെ മലകളുടെ വിടവിലൂടെ കാറ്റിന്റെ പിറുപിറുക്കല്‍. അഗ്രങ്ങളിലൂടെ കാറ്റ് പാഞ്ഞുപോകുന്നതിന്റെ ചുംബന ശീല്ക്കാരങ്ങള്. തണുപ്പിന്റെ സൂചികുത്തുന്ന വിറകള്‍. എങ്കിലും അശ്ശഫയില് മന്ത്രിക്കുകയും പിറുപിറുക്കുകയും ചെയ്യുന്ന മലനിരകള്‍ക്കിടയിലൂടെ ഞാനും നടന്നു. മലകള്‍ പിറുപിറുക്കുകയും മന്ത്രിക്കുകയും ചെയ്യുന്ന ഒരിടത്ത് താമസിക്കുന്ന ഒരു കഥാപാത്രത്തെ ഉണ്ടാക്കിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കവെയാണ് ഇങ്ങനെ ഒരവസരം കടന്നുവന്നത്.
എനിക്കും നന്ദകുമാറിനും പുറമെ ഡയണീഷ്യസ് (സ്പെയിന്), സെന്ദാങ് പ്രാദ, തഹ് ലിയ സല്‍മ (ഇന്തോനേഷ്യ), സോന്‍ ഗ്ലൂന്‍, അന്രാന് ടാങ് (ചൈന), അമാന്ദ അഡിസണ്‍, സോഫി (യു.കെ), അലീന കുന്ദുക്കോവ (യുക്രെയ്ന്) എന്നീ എഴുത്തുകാരാണ് റൈറ്റേഴ്സ് റിട്രീറ്റിലെ മറ്റ് അംഗങ്ങള്‍. സൗദി വനിതകളായ അമാനിയും സാറയും പരിപാടിയുടെ നേതൃത്വവും നിയന്ത്രണവും ഏകോപനവുമായി സജീവമായുണ്ട്. മെന്റര്‍ എന്ന നിലയില്‍ ഡോ. മാസിന് ചര്‍ച്ചകളെ സജീവമാക്കി, എഴുത്തിലെ മൗനങ്ങളെ ഭേദിക്കാനുള്ള വഴികളെന്തെന്ന് ചോദിച്ച് ഞങ്ങളെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. സൗദിയിലെ യൂനിവേഴ്സിറ്റിയില്‍ പ്രഫസറായ അദ്ദേഹം തായിഫ് സ്വദേശിയുമാണ്.
തായിഫിലെ വിഖ്യാത ഷെഫ് ഖാലിദ് അല്‍ അംരിയും സംഘവും ഞങ്ങളെ ഊട്ടി. തണുത്ത രാത്രികളില്‍ ഖാലിദിന്റെ നല്ല ചൂടില്‍ മൊരിഞ്ഞ ബീഫ് സ്റ്റീക്കുകള്‍ നാവില്‍ അലിഞ്ഞുപോയി. ഹവയിലെ ബംഗ്ലാദേശില്‍ നിന്നുള്ള ജീവനക്കാര്‍ ഞങ്ങളെ എന്താവശ്യത്തിനും വിളിക്കാം എന്നുപറഞ്ഞ് അവരുടെ സ്നേഹം അറിയിച്ചു. ഹവയിലെ കോട്ടേജുകളും നിശ്ശബ്ദതകളും എഴുതാനും വായിക്കാനും വലിയ ഉന്മേഷം നല്കി. വൈകുന്നേരങ്ങളിലെ ഞങ്ങളുടെ നടത്തങ്ങള്‍ അശ്ശഫയിലെ നിശ്ശബ്ദമായ തണുത്ത വഴികളെ ചൂടുപിടിപ്പിച്ചു. രാത്രികളില്‍ താപനില മൂന്നിലേക്ക് താഴുന്നുണ്ടായിരുന്നു. ഒരു ദിവസം അത് ഏഴിലേക്ക് എത്തിയതായി ഹവയിലെ ജീവനക്കാര്‍ പറഞ്ഞു. അവിടെ മഹ്മൂദ് ദര്‍വീശ് ഞങ്ങളെ നോക്കിയിരുന്നു, കവണയില്‍ കല്ല് തൊടുത്തു
തായിഫ് ടൗണില്‍ റുഡാഫ് പാര്‍ക്കില്‍ അറബ് എഴുത്തുകാരുടെ ചിത്രങ്ങളുള്ള വലിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുറച്ചുകാലം മുമ്പ് തായിഫ് റൈറ്റേഴ്സ് ആൻഡ് റീഡേഴ്സ് ഫെസ്റ്റിവല്‍ ഇവിടെ സംഘടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ‘എഴുത്തുകാരുടെ ഉദ്യാനം’ പാര്‍ക്കില്‍ സാക്ഷാത്കരിക്കപ്പെട്ടത്. തായിഫിന് വലിയ കവിതാ പാരമ്പര്യമുണ്ട്. അറബ് കവിതയുടെ തലസ്ഥാനം എന്ന പേരുതന്നെ ഈ നഗരത്തിനുണ്ട്. എ.ഡി 501 മുതല്‍ തായിഫിന്റെ സാഹിത്യഖ്യാതി ‘ഉക്കാദ് ചന്ത’യുമായി ബന്ധപ്പെട്ടാണ്. 20 ദിവസം നീളുന്ന ഈ ചന്തയില്‍ സായാഹ്നം മുതല്‍ നേരം വെളുക്കും വരെ കവിതാ വായനകളുണ്ടായിരുന്നു. അക്കാലത്തെ അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള പ്രശസ്ത കവികള്‍ ഉക്കാദില്‍ എത്തുകയും കവിത വായിക്കുകയും ചെയ്തിരുന്നു. 2007ല്‍ ഉക്കാദ് ചന്ത സൗദി സര്‍ക്കാര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി പുനര്‍ജനിപ്പിച്ചു. അന്ന് ജിദ്ദയില്‍നിന്നും ഈ പരിപാടി കാണാന്‍ ഞാനും രണ്ട് സുഹൃത്തുക്കളും പോയി. അതിനെക്കുറിച്ചെഴുതുകയും ചെയ്തു.
റുഡാഫ് പാര്‍ക്കില്‍ സ്വന്തം നിലയില്‍ പോകണം. ഞങ്ങള്‍ താമസിക്കുന്ന അശ്ശഫയില്നിന്ന് തായിഫ് അങ്ങാടിയിലേക്ക് കുറച്ച് ദൂരമുണ്ട്. ബസുണ്ട്, അതില്‍ കയറിപ്പോകാമെന്ന് ആദ്യം കരുതി. സൗദിയില്‍ എവിടെയുമെന്നപോലെ തായിഫിലും മലയാളി പ്രവാസി സമൂഹമുണ്ട്. സാമൂഹിക പ്രവര്‍ത്തകനായ ഷാജി പന്തളം യാത്രക്ക് എന്നെയും നന്ദകുമാറിനെയും സഹായിക്കാെമന്നേറ്റു. അദ്ദേഹത്തിന്റെ കൂടെ ഷാഫി ഖാനും ഉണ്ടായിരുന്നു. അവര്‍ ഞങ്ങളെ കാറില്‍ റുഡാഫ് പാര്‍ക്കില്‍ കൊണ്ടുപോയി. ഇരുപതോളം എഴുത്തുകാരുടെ ചിത്രങ്ങളാണ് അവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്.
എഴുത്തുകാരുടെ സംഘം യാത്രക്കിടെ,റോസ് വാട്ടര്‍ നിര്‍മാണ ഫാക്ടറിയില്‍നിന്ന്
കൂട്ടത്തില്‍ എളുപ്പത്തില്‍ തിരിച്ചറിഞ്ഞത് വിഖ്യാത ഫലസ്തീന് കവി മഹ്മൂദ് ദര്വീശിനെയായിരുന്നു. ഗസ്സയില്‍ നടക്കുന്ന വംശഹത്യയുടെ, കൊലക്കളത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ദര്‍വീശ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അങ്ങാടിക്കുരുവികളുടെ ഒരുകൂട്ടം ദര്‍വീശിന്റെ ചിത്രമുള്ള ബോര്‍ഡിന് മുകളിലൂടെ പറന്നുപോയി. അവസാനത്തെ ആകാശവും കഴിഞ്ഞ് പക്ഷികള്‍ എങ്ങോട്ടാണ് പറക്കുന്നതെന്ന ദര്‍വീശിന്റെ വരികളെ ആ കുരുവിക്കൂട്ടം അക്ഷരമാലയായി ആകാശത്ത് എഴുതുകയാണെന്ന് തോന്നി. സൗദി അറേബ്യക്ക് ഇസ്രായേല്‍/ഫലസ്തീന് അതിര്‍ത്തിയുണ്ട്. റുഡാഫ് പാര്‍ക്കില്‍ ഞങ്ങള്‍ നില്ക്കുമ്പോള് അതിര്‍ത്തിക്കപ്പുറം ഗസ്സയില്‍ കൂട്ടക്കുരുതി നടക്കുകയായിരുന്നു. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ഫലസ്തീന് സിവിലിയന്മാരെ കൊന്നൊടുക്കുന്നത് തുടരുകയായിരുന്നു.
2000ത്തില്‍ ഫലസ്തീനില്‍ ആരംഭിച്ച രണ്ടാം ഇന്‍തിഫാദക്കാലത്ത് ജിദ്ദയില്‍ ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും ഫലസ്തീന് സംഭാവനപ്പെട്ടികള്‍ സ്ഥാപിച്ചിരുന്നു. ഒരു ബാങ്കില്‍ അങ്ങനെയൊരു പെട്ടിയില്‍ ഒരു കവണ നിക്ഷേപിക്കുന്ന കുട്ടിയെ കണ്ടത് ഇന്നും എന്റെ ഓർമകളില്‍ കത്തിനില്ക്കുന്നു. ഫലസ്തീനികളുടെ ഏറ്റവും വലിയ ആയുധമായ കവണ (കല്ലുവെച്ച് ഇസ്രായേല്‍ ടാങ്കുകള്‍ക്കു നേരെ, പട്ടാളക്കാര്‍ക്കു നേരെ പായിക്കാന്‍) ആയിരുന്നു അവന്റെ സംഭാവന. ദര്‍വീശിന്റെ ചിത്രത്തിനരികെ നില്ക്കുമ്പോള് കവണയുമായി സംഭാവനപ്പെട്ടിക്കടുത്തേക്ക് നീങ്ങുന്ന ആ കുട്ടി (അയാളിപ്പോള്‍ 35 കഴിഞ്ഞ ഒരു യുവാവായിരിക്കും) ഒരിക്കല്‍കൂടി എന്നെ വന്നു തൊട്ടു. ഫലസ്തീന് പ്രശ്നത്തില്‍ അറബ് രാജ്യങ്ങള്‍ വലിയരീതിയില്‍ പിന്നോട്ടുപോയ സന്ദര്‍ഭത്തില്‍ തായിഫില്‍ മഹ്മൂദ് ദര്‍വീശിനെ ഗ്രാഫിറ്റി ബോര്‍ഡില്‍ കണ്ടുനില്‍ക്കുന്നതിന് വലിയ അര്‍ഥമുണ്ടെന്നും തോന്നി.
പല ചിത്രങ്ങളുടെയും അടിക്കുറിപ്പുകള്‍ മാഞ്ഞുപോയിട്ടുണ്ട്. ചിലത് അടര്‍ന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ചില പേരുകള്‍ ഇങ്ങനെയാണ്: ജാസിം സ്വഹീഹ്, സുരയ്യല് അരീള്, അഹ്മദുസ്സ്വാലിഹ്, അഹ്മദ് മുഅ്തി ഹിജാരി, മുഹമ്മദ് മഹ്ദി.., അബ്ദുല്ല അല്‍ ബുര്ദൂനി -അങ്ങനെയുള്ള പേരുകള്‍. അറബ് എഴുത്തുകാരാണ്. വായിച്ചു പരിചയമുള്ളവര്‍ ഇല്ല. ഗസ്സയില്‍ മരിച്ച കുട്ടികളും ബോംബിങ്ങില്‍ കാണാതായ സ്കൂളുകളും ആശുപത്രികളും അതിര്‍ത്തി കടന്ന്, മഞ്ഞുതാഴ്വാരങ്ങള് പിന്നിട്ട് ഇരുട്ടിലേക്ക് പിന്‍വാങ്ങുന്ന റുഡാഫ് പാര്‍ക്കിലെ മഹ്മൂദ് ദര്‍വീശ് ചിത്രത്തിനരികിലേക്ക് നടന്നുവരുന്ന തോന്നല്‍ അന്നത്തെ ഉറക്കത്തെ ഞെട്ടിച്ചു. ഉറക്കത്തിനും നിദ്രാടനത്തിനും ഇടയില്‍ റുഡാഫ് പാര്‍ക്കില്‍നിന്നും ദര്‍വീശ് തന്റെ കവണയില്‍ പായിച്ച കല്ല് അതിര്‍ത്തി കടന്ന് ഇസ്രായേല്‍ മിസൈലിനെ വേധിക്കുന്നതായ തോന്നല്‍, തനി കിറുക്കന് തോന്നല്‍ ആ രാത്രി എന്നെ വേട്ടയാടിക്കൊണ്ടിരുന്നു.
അമാന്ദ ചിത്രങ്ങള്‍ വരച്ചുകൊണ്ടിരുന്നു
ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് നേരെ നോക്കിയാല്‍ ഒരു പള്ളിയുടെ മിനാരം കാണാം. അതിന് പിന്നില്‍ അശ്ശഫ മലനിരകള്‍. അമാന്ദ എഴുത്തും വായനയുമില്ലാത്ത സമയങ്ങളില്‍ തന്റെ സ്കെച്ച് ബുക്കുമായി നടക്കാനിറങ്ങും. ചില കോണുകളില്‍ നിലയുറപ്പിച്ച് വരക്കാന്‍ തുടങ്ങും. പള്ളിയുടെ മിനാരവും അതിനു പിന്നിലെ മലനിരകളും ജലച്ചായത്തില്‍ അതിവേഗം അവര്‍ പകര്‍ത്തി. മലനിരകളിലേക്ക് നോക്കിനിന്ന് വരക്കുന്നതായിരുന്നു അമാന്ദയുടെ രീതി. ഒറ്റക്കും കൂട്ടായും ചിത്രകാരികൂടിയായ എഴുത്തുകാരി നടക്കാന്‍ പോകും. ജലച്ചായത്തില്‍ വരച്ച മൂന്നു ചിത്രങ്ങള്‍ അവരുടെ സ്കെച്ച് ബുക്കില്‍നിന്നും കാണാന്‍ കഴിഞ്ഞു. നാലാമത്തെ ചിത്രം അറബ് കാലിഗ്രഫിയും മലനിരകളും ചേരുന്ന അമൂര്‍ത്ത സന്ദര്‍ഭം സ്ക്രീൻ പ്രിന്റ് ചെയ്തെടുത്തതായിരുന്നു. അമാന്ദയുടെ ചിത്രങ്ങളിലെ മലയുടെ ഉച്ചികളിലൊന്നില് ഒരിക്കല്‍ ഞങ്ങള്‍ സംഘമായി നടക്കാന്‍ പോയി.
കള്ളിമുള്‍ച്ചെടികള്‍ പൂവിടുന്നതും അവയില്‍ കായകള്‍ തൂങ്ങിനില്‍ക്കുന്നതും കണ്ടത് അങ്ങനെയൊരു നടത്തത്തിലാണ്. അശ്ശഫയിലെ ഉദയവും അസ്തമയവും മനോഹരമായ അനുഭവമാണ്. ഇവിടെ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്നത് 8389 അടി ഉയരത്തിലുള്ള ദക്ക മലയുടെ ഉച്ചി കാണാനാണ്. ഷാജിയും ഖാനുമാണ് അവിടം കൊണ്ടുപോയി കാണിച്ചത്. റിട്രീറ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളില്‍ മാത്രമുണ്ടായിരുന്ന സൗദി സാംസ്കാരിക വകുപ്പിലെ ഉദ്യോഗസ്ഥന് അബ്ദുല്‍ അസീസ് അല്മാസ്ഹരി തന്റെ കാറില്‍ കുറച്ചു പേരെ ദക്ക മലയില്‍ കൊണ്ടുപോയിരുന്നു. രാജ്യതലസ്ഥാനമായ റിയാദില്‍ നടക്കുന്ന ഒരു പ്രദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം പെട്ടെന്ന് പോവുകയായിരുന്നു. ദക്കയില്‍ അടുത്തദിവസം കൊണ്ടു പോകാമെന്നു പറഞ്ഞെങ്കിലും റിയാദിലെത്താനുള്ള തിടുക്കംമൂലം എന്നോട് സോറി പറഞ്ഞ് അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു. ആ സൗദി യുവാവിന്റെ സാന്നിധ്യം അത്യധികം ഉേന്മഷം തരുന്നതായിരുന്നു.
സ്പാനിഷ് എഴുത്തുകാരന് ഡയണീഷ്യസ് എഴുത്തുകാരുടെ റിട്രീറ്റ് ധ്യാനസ്ഥലം തന്നെയാണെന്ന് ഈ പരിപാടിയെക്കുറിച്ചുള്ള ഹ്രസ്വ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ഇന്തോനേഷ്യന്‍ എഴുത്തുകാരികള്‍ തങ്ങളുടെ എഴുത്താലോചനകളില് സജീവമാണ്. ചൈനീസ് എഴുത്തുകാരി അന്രാന് ടാങ് രാവിലെ തൊട്ടടുത്ത കഫേയിലിരുന്ന് ലാപ്പ്ടോപ്പില്‍ തന്റെ രചനയുമായി മുന്നോട്ടുപോകും. സോന്‍ ഗ്ലൂന്‍ പ്രത്യാശയോടെ തന്റെ എഴുത്തുമായി മല്ലിടുന്നു. സോഫി ചിലപ്പോള്‍ ഭക്ഷണകാര്യം പോലും മറന്ന് എഴുതുകയോ വായിക്കുകയോ ആയിരിക്കും. എം. നന്ദകുമാര്‍ എഴുത്തിനൊപ്പമോ അതില്‍ കൂടുതലോ വായിക്കാന്‍ ബദ്ധശ്രദ്ധനായിരിക്കുന്നു. ഞാനും എഴുതുന്നുണ്ട്. റീഡിങ് സെഷനില്‍ സ്വന്തം രചനകള്‍ വായിക്കുന്നുമുണ്ട്. കഥാപാത്രങ്ങള്‍ കൂടുതലെങ്കില്‍ ഫിക്ഷന്‍ എഴുത്ത് തീരാകുടുക്കായിരിക്കുമെന്ന് ഡോ. മാസിന് എന്നെ പ്രത്യേകമായി ഓർമിപ്പിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുമുണ്ട്. എം. നന്ദകുമാറിന്റെ അഭ്യര്‍ഥന മാനിച്ച് ജിന്നുകളെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പി.ഡി.എഫും മാസിന് ഞങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പില്‍ കൈമാറുകയും ചെയ്തു.
റിട്രീറ്റിലെ എഴുത്തുകാരികള്‍
ഉപേക്ഷിക്കപ്പെട്ട പൈതൃക ഗ്രാമത്തിലും സയ്യാലിയുടെ മ്യൂസിയത്തിലും
റിട്രീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ആദ്യയാത്ര അല്‍ കലദ പൈതൃക ഗ്രാമത്തിലേക്കായിരുന്നു. 800 വര്‍ഷം പഴക്കമുള്ളതാണ് ഈ ഗ്രാമമെന്ന് പറയുന്നു. കലദ ഗോത്രവിഭാഗക്കാര്‍ താമസിച്ചിരുന്ന ഇടം. അല്‍ ഹാരിസ് ഇബ്നു കലദ എന്ന അതി പ്രശസ്തനായ അറബ് വൈദ്യന് ഇവിടെ ജീവിച്ചിരുന്നതുകൊണ്ടാണ് അല്‍ കലദ എന്ന പേരു വന്നതെന്നും പറയുന്നുണ്ട്. ഇദ്ദേഹം ഇസ്ലാമിനും മുമ്പ് ജീവിച്ചയാളാണെന്നും അതിനാല്‍ ഈ പൈതൃകഗ്രാമത്തിന് അത്രയും പഴക്കമുണ്ടെന്നും വാദവുമുണ്ട്. പാറക്കല്ലുകള്‍ അടുക്കിവെച്ചുണ്ടാക്കിയ വീടുകളും രണ്ട് കാവല്‍ കമാനങ്ങളും ഗ്രാമീണര്‍ക്ക് സംഗമിക്കാനുള്ള വലിയ ഹാളും പള്ളിയും പൈതൃകഗ്രാമത്തിലെ അവശിഷ്ട കെട്ടിടത്തില്‍ കാണാം. താഴ്വാരത്തിലേക്ക് ബാങ്കൊലി കേള്‍ക്കുന്നതിന് (വെറും തൊണ്ടകൊണ്ടാണ് അന്ന് ബാങ്ക് വിളിക്കുന്നത്) ഉയര്‍ത്തിക്കെട്ടിയ ഒരിടവുമുണ്ട്. ഇളകിക്കിടക്കുന്ന കല്ലുകളും തകര്‍ന്നുവീണ മരത്തിന്റെ മച്ചിന്‍പുറങ്ങളും ഈ കെട്ടിടങ്ങള്‍ക്കിടയിലൂടെയുള്ള നടത്തം ദുഷ്കരമാക്കുന്നുണ്ട്.
എന്നാല്‍, എല്ലാവരും മടുപ്പോ ക്ഷീണമോ ഇല്ലാതെ എല്ലായിടവും കാണുകയാണ്. എന്നെ ആശ്ചര്യപ്പെടുത്തിയത് ഗ്രാമത്തിലെ രണ്ട് കാവല്‍ കമാനങ്ങള്‍ക്കും ഇപ്പോഴും കാര്യമായ തകര്‍ച്ച സംഭവിച്ചിട്ടില്ല എന്നതാണ്. അവ ഉയര്‍ന്ന് ആത്മവിശ്വാസത്തോടെ തന്നെ നില്ക്കുന്നു. തെക്കന്‍ തായിഫില്‍ ബനിസാദില് അസ്സയില്‍ താഴ്വാരത്തേക്ക് മുഖംതിരിച്ച് ഉയരത്തില്‍ നില്‍ക്കുകയാണ് പൈതൃക ഗ്രാമം. നിരവധി കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നു. വേറെ വേറെ വീടുകളിലായിത്തന്നെയായിരുന്നു താമസം. എന്നാല്‍, എല്ലാ വീടുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇടനാഴി ഈ കെട്ടിടത്തിന്റെ നടുവിലൂടെ പോകുന്നുമുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കായി പ്രത്യേക ഇടങ്ങളുമുണ്ട്. ഒരു വലിയ കൂട്ടുകുടുംബം പോലെയാണ് ഗ്രാമത്തിലുള്ളവര്‍ കഴിഞ്ഞിരുന്നത്. എങ്കിലും സ്വകാര്യതക്കായുള്ള മുറികളും ഈ നിര്മിതിയിലുണ്ടായിരുന്നുവെന്ന് ഇതിനെക്കുറിച്ചുള്ള ചില ലേഖനങ്ങളില്‍ കാണാം.
അല്‍ കലദയെക്കുറിച്ച് സൗദി പീഡിയയില് ഇങ്ങനെ വായിച്ചു: അല്കലദ കേവലം വീടുകളുടെ ഒരുകൂട്ടം മാത്രമല്ല, മറിച്ച് മതപരവും സാംസ്കാരികവും സാമൂഹികവുമായ ജീവിതം ഒത്തുചേരുന്ന സജീവമായ ഒരു കേന്ദ്രംകൂടിയായിരുന്നു. പരിമിതമായ മലമ്പ്രദേശം കാര്യക്ഷമമായി വിനിയോഗിച്ചുകൊണ്ടുള്ള ചിട്ടയായ ആസൂത്രണത്തെ ഈ ഗ്രാമം പ്രതിഫലിപ്പിക്കുന്നു. ധാന്യപ്പുരകള്‍, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍, സമ്മേളന ഹാളുകള്‍, മുകള്‍ നില, താഴ് നില എന്നിങ്ങനെ അറിയപ്പെട്ടിരുന്ന രണ്ട് പ്രധാന പ്രവേശന കവാടങ്ങള്‍ ഗ്രാമത്തിന്റെ ആസൂത്രണത്തില്‍ അക്കാലത്തെ വാസ്തുവിദ്യാ രീതിയുടെ പ്രാധാന്യം വിളിച്ചോതുന്നു: അല്കലദയില് തന്റെ കുട്ടിക്കാലം ചെലവിട്ടതിന്റെ ഓർമകളുള്ള സ്കൂള്‍ അധ്യാപകന് ഫഹദ് സയ്യാലിയും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. 1960കള്‍ വരെ ഈ ഗ്രാമം സജീവമായി നിലകൊണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. എണ്ണയും വാഹനങ്ങളും ആധുനിക ഗൃഹസംവിധാനങ്ങളും വന്നപ്പോള്‍ ഗ്രാമീണര്‍ ഇവിടം വിട്ടുപോവുകയായിരുന്നു. കുന്നിന് മുകളിലേക്കുള്ള കയറ്റം പലര്‍ക്കും ദുഷ്കരമായി. 1960കള്‍ വലിയ മാറ്റത്തിന്റെ കാലമായിരുന്നു. ആ മാറ്റത്തില്‍ പല തലമുറകളുടെ ആവാസകേന്ദ്രമായിരുന്ന ഈ ഗ്രാമം ഉപേക്ഷിക്കപ്പെടുകയായിരുന്നു -ഫഹദ് സയ്യാലി പറഞ്ഞു.
സയ്യാലി പിന്നീട് അദ്ദേഹം നടത്തുന്ന ബാനിസാദിലെ മ്യൂസിയത്തിലേക്ക് ഞങ്ങളെ കൊണ്ടുപോയി. സ്വന്തം വീടിനോട് ചേര്‍ന്നാണ് ഈ മ്യൂസിയം. നിരവധി വസ്തുക്കള്‍ അവിടെയുണ്ട്. സൗദി അറേബ്യയില്‍ പലയിടങ്ങളിലും ഇത്തരത്തിലുള്ള സ്വകാര്യ മ്യൂസിയങ്ങളുണ്ട്. ധാരാളം കാഴ്ചവസ്തുക്കള്‍ ഇത്തരം ഇടങ്ങളിലുണ്ടാകും. എന്നാല്‍, അടുക്കും ചിട്ടയുമില്ലാതെ ചെറിയൊരു മുറിയില്‍ എല്ലാംകൂടി കൂട്ടിയിട്ടനിലയിലായിരിക്കും. സയ്യാലി മ്യൂസിയവും വ്യത്യസ്തമല്ല. പ്രധാനമായും ആയുധങ്ങള്‍, നോട്ടുകള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങളും ആഭരണങ്ങളും-ഇവയാണ് മ്യൂസിയത്തിലുള്ളത്. കല്ലുളികളും കല്‍മഴുവും മുതല്‍ തോക്കുകളും കത്തികളും കഠാരകളും വാളുകളും മ്യൂസിയത്തിലുണ്ട്.
ബനിസാദിലെ 19-20 നൂറ്റാണ്ടിലെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ടതാണ് ഈ ആയുധങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും പഴക്കംചെന്നത് കല്ലുളികളും കല്‍മഴുവും തന്നെ. അവ 19ാം നൂറ്റാണ്ടില്‍ കലദയിലും ബനിസാദിലും ഉപയോഗിച്ചിരുന്നതാണെന്നും കാരണവന്മാരില്നിന്നും തനിക്ക് കൈമാറിക്കിട്ടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരകൗശലവസ്തുക്കളില്‍ പ്രധാനപ്പെട്ടത് നെയ്തെടുത്ത വസ്ത്രങ്ങളും കമ്പളങ്ങളുമാണ്. ബനിസാദിലെ സ്ത്രീകളുടെ കരവിരുതിലാണ് ഇവയെല്ലാം നെയ്തെടുത്തത്. സ്ത്രീകള്‍ ധരിച്ചിരുന്ന ആഭരണങ്ങളും കരകൗശല വൈദഗ്ധ്യം തെളിയിക്കുന്നതാണ്. നോട്ടുകളുടെയും നാണയങ്ങളുടെയും ശേഖരത്തില്‍ ബ്രിട്ടീഷ് കോളനി കാലത്തെ നാണയങ്ങളും പിന്നീട് വന്ന ഓരോ സൗദി രാജാവിന്റെയും ചിത്രങ്ങളുള്ള നോട്ടുകളും കാലക്രമം അനുസരിച്ച് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ചൈനീസ് എഴുത്തുകാരായ സോന്‍ ഗ്ലൂന്‍, അന്രാന് ടാങ്
സൗദിയിലെ, പ്രത്യേകിച്ചും തായിഫിലും ബനിസാദിലുമുണ്ടായിരുന്ന കാര്‍ഷിക-ഗ്രാമ്യജീവിതത്തിലേക്ക് മ്യൂസിയം സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകുന്നു. പഴയകാലം മുതലേ മുന്തിരി, ആപ്രികോട്ട്, പനീര്‍പ്പൂ കൃഷി എന്നിവക്ക് പേരുകേട്ട സ്ഥലമാണ് തായിഫ്. ബനിസാദിലും സൗദിയില്‍ എണ്ണ കണ്ടെത്തും മുമ്പ് കൃഷിതന്നെയായിരുന്നു പ്രധാന ജീവിതവൃത്തി. കാര്‍ഷികവസ്തുക്കള്‍ വില്‍ക്കുന്ന ചന്തകളും ഇതോടൊപ്പം സജീവമായിരുന്നു. കലപ്പകളും മരച്ചക്കുകളും ധാന്യങ്ങളും മാവും സൂക്ഷിച്ചിരുന്ന മരവട്ടികളും ഇവിടെ കാണാം. ഗ്രാമ്യ-കാര്‍ഷികജീവിതത്തിന്റെ അടയാളങ്ങളായ് ഈ വസ്തുക്കള്‍ ഉപയോഗിച്ചിരുന്ന മനുഷ്യരില്‍ മഹാഭൂരിഭാഗവും ഇന്ന് അപ്രത്യക്ഷരായിരിക്കുന്നു എന്ന ഓര്മ അവിടെ നില്ക്കുമ്പോള് എന്നിലൂടെ കടന്നുപോയി.
സൗദിയുടെ ആധുനിക ജീവിതത്തിന്റെ അടയാളങ്ങള്‍ -ടേപ് റെക്കോഡറുകള്‍, പലതരം ലാന്‍ഡ് ഫോണുകള്‍, ടി.വികള്‍, വി.സി.പികള്‍, സിനിമകളുടെ വിഡിയോ കാസറ്റുകള്‍, ഫാക്സ് മെഷീനുകള്‍ അങ്ങനെ നിരവധി വസ്തുക്കളുടെ ശേഖരവും സയ്യാലി മ്യൂസിയത്തിലുണ്ട്. പെട്രോള്‍ മാറ്റിയ സൗദി സമൂഹത്തിന്റെ വാങ്ങല്‍ശേഷിയുടെയും പുതിയ അഭിരുചികളുടെയും അടയാളങ്ങളാണിവ. റാന്തലുകള്‍, പാനീസ് വിളക്കുകള്‍, ഗ്യാസ് ലൈറ്റുകള്‍ എന്നിവയുടെ നീണ്ടനിര കഴിഞ്ഞാണ് ആധുനികതയുടെ അടയാളങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. റാന്തലുകളും മറ്റു വിളക്കുകളും ഇന്നൊരാള് മ്യൂസിയത്തില്‍ കാണുന്നത് വൈദ്യുതി വെളിച്ചത്തിലാണ്. 20ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സൗദിയിലെ നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും പല മാറ്റങ്ങളും വന്നു.
പുതിയ ആഭ്യന്തര കുടിയേറ്റങ്ങള്‍ വന്നു. ഗ്രാമങ്ങള്‍ വിട്ട് നഗരങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം കൂടി. ഗ്രാമങ്ങളെതന്നെ നഗരങ്ങളാക്കിയാണ് പലയിടങ്ങളിലും ആഭ്യന്തര പ്രവാസത്തിന് തടയിടാനുള്ള വഴി കണ്ടെത്തിയത്. സയ്യാലി ഞങ്ങള്‍ക്ക് ഈത്തപ്പഴവും ശീതളപാനീയങ്ങളും നല്കി. ബനിസാദില് ഒരുകാലത്തുണ്ടായിരുന്ന പച്ച മരുന്നുകളുടെ വൈവിധ്യത്തെക്കുറിച്ച് പറഞ്ഞുതന്നു. ഇവിടെയുള്ള മനുഷ്യര്‍ മാത്രമല്ല, പച്ചമരുന്നു ചെടികളും എവിടേക്കോ മറഞ്ഞിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്നത്തെ യാത്ര ഹൃദ്യമായിരുന്നു. കാലാനുഭവങ്ങളുടെ പല അടരുകളെ തൊടാന്‍ സഹായിച്ച ദിവസം. കാലത്തിന്റെ അടരുകളെ പലവിധത്തില്‍ കൂട്ടിച്ചേര്‍ക്കുകയും അഴിച്ചെടുക്കുകയും ചെയ്യുന്നവരാണ് എഴുത്തുകാര്‍ എന്ന തിരിച്ചറിവായിരിക്കണം റിട്രീറ്റിന്റെ സംഘാടകരെ ഇത്തരമൊരു യാത്രക്ക് പ്രേരിപ്പിച്ചത്.
പനീര്‍ കാറ്റില്‍, സംഗീതത്തിന്റെ തേരില്‍, സ്ത്രീകള്‍ വാഹനമോടിക്കുന്ന സൗദിയില്‍
ഞാന്‍ 1999-2013 കാലത്ത് ജീവിച്ച സൗദിയല്ല ഇന്നത്തേത്. അമ്പേ മാറിപ്പോയി. പ്രധാന മാറ്റം മതകാര്യ പൊലീസിന്റെ (മുതവ്വ) തിരോധാനമാണ്. നിരത്തുകളില്‍ സ്ത്രീകള്‍ കാറുകളോടിച്ച് പാഞ്ഞുപോകുന്നു. മിക്ക മാളുകളിലും സിനിമാശാലകള്‍. (ഞങ്ങളുടെ കാലത്ത് തിയറ്റര്‍ പ്രിന്റുകള്‍, പൈറേറ്റഡ് സീഡികള്‍, പിന്നീട് ഇന്റര്‍നെറ്റ് തുറന്നുതന്ന സിനിമാവഴികള്‍- അതായിരുന്നു ജിദ്ദ ജീവിതത്തിലെ സിനിമകള്‍. സിനിമാശാലകള്‍ വിദൂര സ്വപ്നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല). ജെന്‍സിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ മുന്നോട്ടു പോകാനാവില്ല എന്ന തിരിച്ചറിവ് തന്നെയാണ് ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍. 20ാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍, 1990ല്‍ സൗദിയിലുയര്ന്ന പെണ്‍ശബ്ദം വാഹനമോടിക്കാനുള്ള അനുമതി തേടിയായിരുന്നു. പിന്നീട് പിന്നീട് 2011ലും 2013ലും ശക്തമായ കാമ്പയിന് തന്നെ ഇക്കാര്യത്തില്‍ നടന്നു.
നിയമം ലംഘിച്ച് സ്ത്രീകള്‍ വാഹനങ്ങളുമായി തെരുവിലിറങ്ങിയ സന്ദര്‍ഭങ്ങളുണ്ടായി. ഒടുവില്‍ 2018ല്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി ഭരണകൂടം നല്കി. ഈ വിഷയത്തില്‍ മനാല്‍ അല്‍ ശരീഫ് എഴുതിയ ‘ഡെയറിങ് ടു ഡ്രൈവ്’ എന്ന പുസ്തകം മികച്ചതാണ്. ആ പുസ്തകത്തിന് ഇങ്ങനെയൊരു ഉപശീര്ഷകംകൂടിയുണ്ട് -My life as an accidental activist in a kingdom of men. 2012ല്‍ സൗദി സംവിധായിക ഹൈഫ അല്മല്സൂര് ‘വജ്ദ’ എന്ന ശീര്‍ഷകത്തില്‍ ഒരു ഫീച്ചര്‍ സിനിമ നിർമിച്ചു. സൗദി തലസ്ഥാനമായ സൗദിയില്‍ പത്തു വയസ്സുകാരിയായ ബാലിക സൈക്കിള്‍ ഓടിക്കാന്‍ ശ്രമിക്കുന്നതും അതിനെത്തുടര്‍ന്ന് അകപ്പെടുന്ന സംഘര്‍ഷങ്ങളും സങ്കീർണതകളും അനാവരണം ചെയ്യുകയാണ് ഈ സിനിമ. ഹൈഫ സ്ത്രീകളുടെ വാഹനമോടിക്കാനുള്ള കാമ്പയിനില്‍ പങ്കെടുത്തത് അതിമനോഹരവും ലളിതവും ഗംഭീരവുമായ ഈ സിനിമ എടുത്തുകൊണ്ടായിരുന്നു.
ഇത്തരം ചിന്തകള്‍ വന്നുചേരാന്‍ ഇടയാക്കിയത് തായിഫിലെയും അശ്ശഫയിലെയും യാത്രകള്‍ പലപ്പോഴും സാറയോ അമാനിയോ ഓടിക്കുന്ന കാറുകളിലായിരുന്നു എന്നതുകൊണ്ടുകൂടിയാണ്. അമാനി ഓടിച്ച വണ്ടിയില്‍ ഞങ്ങള്‍ പനീര്വെള്ളവും (റോസ് വാട്ടര്‍) പനീര്‍ അത്തറും നിര്‍മിക്കുന്ന ഒരിടത്തുപോയി. തായിഫിലെ പനിനീരുകള്ക്ക് സൗദിയിലും മറ്റ് അറബ് രാജ്യങ്ങളിലും വലിയ സ്വീകാര്യതയുണ്ട്. മക്കയില്‍ കഅ്ബ കഴുകുമ്പോള്‍ തായിഫിലെ പനീര്വെള്ളവും അത്തറും ഉപയോഗിക്കാറുണ്ട്. ആ സുഗന്ധം ഏറെനേരം കഅ്ബക്ക് ചുറ്റുമുള്ള അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാറുമുണ്ട്. റിട്രീറ്റിന്റെ സമയത്ത് തായിഫില്‍ പനിനീര് വിളവെടുപ്പിന്റെ കാലമായിരുന്നില്ല. നേരത്തേ ശേഖരിച്ച പനീര്‍ ഉപയോഗിച്ചുണ്ടാക്കിയ റോസ് വാട്ടറും അത്തറുമാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
ചെറിയൊരു റോസ് വാട്ടര്‍ ഫാക്ടറിയാണ് ഞങ്ങള്‍ സന്ദര്‍ശിച്ചത്. പനീര്‍ ഇതളുകള്‍ വാറ്റുന്ന ഫര്‍ണസുകള്‍, അതിന്റെ നീര് ഊറ്റിയെടുത്ത് സൂക്ഷിക്കുന്ന കൂറ്റന്‍ ഭരണികള്‍- അങ്ങനെയുള്ളവ കണ്ടു. യുനിസെഫ് നിർമിച്ച തായിഫ് പനീര്‍ കൃഷിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സിനിമയും പനീര്‍ അത്തറുണ്ടാക്കുന്നത് സംബന്ധിച്ച മറ്റൊരു സിനിമയും കണ്ടിരുന്നു.
രണ്ട് സംഗീതാനുഭവങ്ങളും ഈ ദിവസങ്ങളിലുണ്ടായി. ആദ്യത്തേത് ഒരു ‘ഫാം ടൂറിസം’ യാത്രക്കിടെയായിരുന്നു. തായിഫ് നഗരത്തോട് ചേര്‍ന്ന ഫാമില്‍ ഫാല്ക്കണറിയുണ്ട്. അതായത് വളര്‍ത്തു ഫാല്‍ക്കണുകളുടെ കേന്ദ്രംകൂടിയാണ് ഫാം. സന്ദര്‍ശകര്‍ക്ക് തോല്കൈപ്പട്ട കെട്ടിയശേഷം ഫാല്‍ക്കണെ കൈയിലിരുത്തി ഫോട്ടോയെടുക്കാം. അറബ്-മരുഭൂമി നാടുകളിലെ ടൂറിസ്റ്റ് ഐക്കണ്കൂടിയാണ് പഴയ കാലങ്ങളില്‍ മരുഭൂമിയിലെ വേട്ടപ്പക്ഷിയായിരുന്നു ഫാല്‍ക്കൺ.
വേട്ടകള്‍ നിയമംമൂലം നിരോധിച്ചതുകൊണ്ട് ഫാല്‍ക്കണുകള്‍ വേട്ടപ്പക്ഷികളല്ലാതായി മാറിയിരിക്കുന്നു. ഞങ്ങളെല്ലാവരും ആ ഫാല്‍ക്കണുമൊത്ത് പടങ്ങളെടുത്തു. പെട്രോള്‍ കാലത്തിനുമുമ്പ് ഒരു സൗദി വീട്ടില്‍ കേള്‍ക്കുന്ന ശബ്ദങ്ങളില്‍ പ്രധാനം ഗഹ്വ/കാപ്പിപ്പൊടി ഇടിച്ച് ശരിയാക്കുന്നതിന്റേതായിരുന്നു. സൗദി ജീവിതത്തില്‍ ഈ രണ്ട് പാനീയങ്ങള്‍ക്കും അത്രയും പ്രാധാന്യമുണ്ട്. ഒരു തമ്പില്‍ ഇത്തരത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാനും കാപ്പിക്കുരു സ്വയം പൊടിച്ചുനോക്കാനും സൗകര്യമുണ്ട്. വളരെ ചെറിയ ലോഹത്തിലുള്ള കൈ ഉരലിലാണ് പൊടിക്കല്‍. അത് ചെയ്യുന്നതും ചെറിയൊരു ഇരുമ്പ് ദണ്ഡുകൊണ്ടാണ്. അതില്‍നിന്നുയരുന്ന മണിനാദം ഒരുകാലത്ത് സൗദിവീടുകളിലെ ശബ്ദകോശങ്ങളില്‍ പ്രധാനമായിരുന്നു.
രാത്രി തണുപ്പില്‍ അവിടെ തീക്കുണ്ഡങ്ങളുയര്ന്നു. അതിനോട് ചേര്‍ന്ന് ഒരു സംഗീതവേദിയും. ഗായകര്‍ പാടിക്കൊണ്ടിരുന്നു. തലാല്‍ മദ്ദാഹ്, മുഹമ്മദ് അബ്ദു എന്നീ ഗംഭീര സൗദി ഗായകരുടെ വിദൂരച്ഛായയുള്ള ശൈലിയിലായിരുന്നു പാട്ടുകള്‍. ഊദും മറ്റു സംഗീത ഉപകരണങ്ങളും അകമ്പടിയായുണ്ട്. കുറെക്കാലമായി അറബ് സംഗീതം ലൈവായി കേട്ടിട്ട്.
ഗായകരില്‍ സമീര്‍ സമദിന്റെ പാട്ടുകള്‍ കൂടുതല്‍ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദത്തിലെ അലിവ് പാട്ടിനൊപ്പം ശ്രോതാവിനെ ചേര്‍ത്തുനിര്‍ത്തുന്നു. കച്ചേരിക്കുശേഷം അണിയറയില്‍ ചെന്ന് അദ്ദേഹത്തെ അനുമോദിച്ച് കൈകൊടുത്ത് പിരിയാന്‍ എനിക്കവസരവും കിട്ടി. ഫാമിലെ രാത്രിഭക്ഷണം ഞെട്ടിച്ചു. രുചിയും അളവും എങ്ങനെ ബാലന്‍സ് ചെയ്യുമെന്നറിയാതെ വിഷമിച്ചു. ഞങ്ങളെക്കൊണ്ട് ഒരാണി മരത്തിന്റെ പീഡത്തില്‍ അടിച്ചു കയറ്റിപ്പിച്ചിരുന്നു. ഒരു കളിയാണ്. മൂന്നു തവണ ചുറ്റികകൊണ്ടടിച്ച് ആണി പീഡത്തില്‍ മുഴുവനായും അടിച്ചുകയറ്റണം. എങ്കില്‍ സമ്മാനം. (ഫാം ടൂറിസത്തില്‍ ലോകമെങ്ങുമുള്ളതാണ്. കേരളത്തിലുമുണ്ട് ഇത്തരം കളികള്‍). സമ്മാനമൊന്നും ആര്‍ക്കും കിട്ടിയില്ല. പക്ഷേ, ഭക്ഷണം കഴിക്കാനുള്ള വ്യായാമമായി ഈ കളി അറിഞ്ഞോ അറിയാതെയോ മാറി.
മറ്റൊരു ദിവസം രാത്രി അല്പം വൈകി തായിഫില്‍നിന്നും കുറച്ചകലെ, ഒരു കുന്നിന്‍പുറത്ത് നടക്കുന്ന പ്രാദേശിക ഉത്സവത്തിലും ഞങ്ങള്‍ സംബന്ധിച്ചു. ജിദ്ദയില്‍നിന്നുള്ള ഒരു ബാൻഡിന്റെ സംഗീതമായിരുന്നു അവിടെ പ്രധാനമായുണ്ടായിരുന്നത്. വൈവിധ്യമുള്ള ഭക്ഷണവുമുണ്ട്. ബീഫ് സ്റ്റീക്കുണ്ടാക്കി ഞങ്ങളുടെ രാത്രിഭക്ഷണത്തെ സമ്പന്നമാക്കിയ ഷെഫ് ഖാലിദ് അല്‍ അംരി അവിടെ ഭക്ഷണ സ്റ്റാളുമായുണ്ടായിരുന്നു. നല്ല തിരക്കാണ്, സംസാരിക്കാനുള്ള സമയമില്ല, നമുക്ക് നാളെ കാണാം എന്നദ്ദേഹം പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും സംഗീത പരിപാടി കാണാന്‍ ഇടകലര്‍ന്നിരിക്കുന്നു. ആ കാഴ്ച കാണുമ്പോള്‍ മുത്തവ്വ എങ്ങാനും വരുമോ എന്ന പഴയ സൗദി പേടി എന്നെ പിടികൂടി. ഞാനത് അടുത്തുനിന്ന ചെറുപ്പക്കാരനോട് പറഞ്ഞു- അയാള്‍ പ്രതികരിച്ചു. ഇല്ല അവര്‍ വരില്ല, സൗദിയിലെ മുത്തവ്വക്കാലം കഴിഞ്ഞു: അവിടെ അറബിയില്‍ എഴുതിയ കവിതാഭാഗങ്ങള്‍, തത്ത്വ ദര്‍ശന ഉദ്ധരണികള്‍ എന്നിവ വെളിച്ചമുള്ള പെട്ടിപോലുള്ള ദീര്‍ഘചതുരങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നിരവധി പാനലുകള്‍. അത് ശരിക്കും അക്ഷരങ്ങളുടെ ഇന്‍സ്റ്റലേഷനുകളായി തോന്നി.
തായിഫിലെ പ്രധാന മ്യൂസിയവും കാണാന്‍ ഞങ്ങള്‍ പോയിരുന്നു. ഹിജാസി സംസ്കാരത്തിന്റെ പല പടവുകള്‍ ആ സര്‍ക്കാര്‍ മ്യൂസിയത്തില്‍ കാണാം. അവിടെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫാണ്. കുട്ടികള്‍ പഠിക്കാനിരിക്കുന്നതിന്റെ ഒരു ക്ലാസ് മുറി ചിത്രമായിരുന്നു അത്.
എഴുത്തുകാരുടെ സംഘം അല്കലദ പൈതൃകഗ്രാമത്തില്‍
എഴുതിയ ഏതു വാചകമാണ് നിങ്ങളെ മാറ്റിയത്?
എഴുത്ത് കാര്‍ഡുകളും കശക്ക് കാര്‍ഡുകളും തായിഫ് ദിനങ്ങളും അവസാനിക്കുകയാണ്. മടങ്ങുന്നതിന്റെ തലേദിവസം ഡോ. മസാനി ഒരു ഹോട്ടലില്‍ ഞങ്ങള്‍ക്ക് ചായ സല്ക്കാരത്തോടെ യാത്രയയപ്പ് നടത്തി. അന്ന് രാത്രി തായിഫ് ടൗണില്‍ വീണ്ടും പോയി. സാറയും അമാനിയും ഞങ്ങളെ ഫൂല്-തമീസ് കടയിലേക്ക് നയിച്ചു. തമീസ് റൊട്ടിയാണ്. ഫൂല് ബീന്‍സ് വറ്റിച്ച കറിയും. രുചികരമായ ഈ ഭക്ഷണം സൗദിയിലെ പ്രാതലാണ്. 2013ല്‍ ജിദ്ദ അവിടം വിട്ടശേഷം ഞാന്‍ ഫൂല്-തമീസ് കഴിച്ചിട്ടില്ല. കോഴിക്കോട് ഒരു ഹോട്ടലില്‍ കിട്ടുമെന്ന് ചിലര്‍ പറഞ്ഞെങ്കിലും കണ്ടെത്താനായില്ല. അതിനാല്‍ 12 വര്‍ഷത്തെ ഇടവേളക്കുശേഷം ഫൂല്-തമീസ് രസിച്ച് കഴിച്ചു.
നിരവധി ഹെറിറ്റേജ് കെട്ടിടങ്ങളുള്ള നഗരമാണ് തായിഫ്. അത്തരം ചില കെട്ടിടങ്ങളില്‍ കയറിയിറങ്ങി. പടങ്ങളെടുത്തു. വീട്ടിലേക്ക് ഈത്തപ്പഴവും മിഠായിയും വാങ്ങിച്ചു. തായിഫിന്റെ തെരുവുകളില്‍ അലഞ്ഞു. ഇവിടെ മലയാളികളെത്തിയിട്ട് ഏതാണ്ട് അരനൂറ്റാണ്ടായിക്കാണും. മലയാളി പ്രവാസത്തിന്റെ അടയാളമായി നഗരമധ്യത്തില്‍ 35-40 വര്‍ഷം പഴക്കമുള്ള കണ്ണൂര്‍ക്കാരുടെ താര ഹോട്ടല്‍ നില്ക്കുന്നു. പിന്നീട് വന്ന മലയാളി ഹോട്ടലുകളുമുണ്ട്. നഗരത്തില്‍ അലയുമ്പോള്‍ മലയാളം കേള്‍ക്കാതിരിക്കില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ നടക്കുന്ന അനുഭവംകൂടി കിട്ടും. ഗള്‍ഫില്‍ എവിടെയും അങ്ങനെയാണ്.
റിട്രീറ്റില്‍ എത്തിയ ആദ്യദിവസം ഹവ കോട്ടേജിലെ ഇരട്ടമുറിയില് (ഒന്നില്‍ ഞാനും അടുത്തമുറിയില്‍ എം. നന്ദകുമാറും) എനിക്ക് അനുവദിച്ചതില്‍ ഒരു പെട്ടിയുണ്ടായിരുന്നു. അതില്‍ ഒരു ഡയറി, പേന, പ്രത്യേകതരത്തിലുള്ള പേപ്പര്‍ വെയിറ്റ്, ഗഹ്വ കപ്പ്, സൗദി അറേബ്യയിലെ വിവിധ ഡെസ്റ്റിനേഷനുകളെക്കുറിച്ച് പറയുന്ന കാര്‍ഡുകള്‍ എന്നിവയുണ്ടായിരുന്നു. അതിനൊപ്പം എഴുത്തിനെക്കുറിച്ചുള്ള ചോദ്യങ്ങളടങ്ങിയ ഏഴ് കാര്‍ഡുകളും വെച്ചിരുന്നു. കാര്‍ഡിന്റെ മറുപുറത്ത് പ്രതികരണം എഴുതാനുള്ള സ്ഥലവുമുണ്ട്. ആദ്യ കാര്‍ഡിലെ ചോദ്യം എഴുതിയ ഏതു വാചകമാണ് നിങ്ങളെ മാറ്റിയത്? രണ്ടാമത്തെ കാര്‍ഡില്‍ നിങ്ങള്‍ എഴുതിയ വാക്കുകളും ഉള്ളിലെ നിശ്ശബ്ദതയും തമ്മിലുള്ള ബന്ധമെന്താണ്? അടുത്ത കാര്‍ഡിലെ ചോദ്യം ഇങ്ങനെ. എഴുത്ത് മറ്റുള്ളവരെക്കുറിച്ചല്ല, നിങ്ങളെക്കുറിച്ച് തന്നെയാണെന്ന് തോന്നാറുണ്ടോ? അടുത്ത കാര്‍ഡില്‍ എഴുത്തുകാരനാണെന്ന് നിങ്ങള്‍ക്ക് സത്യത്തില്‍ തോന്നിത്തുടങ്ങിയത് എപ്പോള്‍ മുതലാണ്? അടുത്തത്, എഴുതാന്‍ നിരന്തരം ശ്രമിക്കുന്നതും എല്ലായ്പോഴും വഴുതിപ്പോകുന്നതും എന്താണ്? ആറാമത്തെ ചോദ്യം, നിങ്ങള്‍ കാണുന്ന അവസാന മനുഷ്യനുവേണ്ടി എന്തായിരിക്കും നിങ്ങള്‍ എഴുതുക? അവസാന ചോദ്യം ഇതായിരുന്നു: സത്യത്തില്‍ എഴുതാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്താണ്? ഉത്തരങ്ങള്‍ എഴുതാനുള്ള കാര്‍ഡിന് പിറകിലെ സ്ഥലം ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു.
അലീന കുന്ദുക്കോവയുടെ കൈയില്‍ കശക്കു കാര്‍ഡുകളുള്ള പെട്ടിപോലുള്ള പുസ്തകമുണ്ട്. ‘ന്യൂയോര്‍ക് ടൈംസി’ന്റെ ബെസ്റ്റ് സെല്ലര്‍ ഓതര്‍ ജെസീക് ഓര്ട്ട്നര് രചിച്ച ‘ഡെയ്ലി ഗൈഡന്‍സ് ഗൈഡ് ബുക്കാ’ണത്. നിശ്ശബ്ദതയില്‍ സംഭാഷണം തുടങ്ങാനോ പുതിയൊരു സൗഹൃദമുണ്ടാക്കാനോ ആണ് അലീന ഈ കാര്ഡുകളുപയോഗിക്കുന്നത്. 54 കാര്‍ഡുകളുള്ള ഈ പുസ്തകപ്പെട്ടിയില്നിന്ന് കശക്കിയശേഷം ഒന്നെടുക്കണം. അതിലെ വാചകങ്ങള്‍ ചിലപ്പോള്‍ ഒരു ചോദ്യമായിരിക്കാം. ചിലപ്പോള്‍ പ്രത്യാശയോ പ്രതീക്ഷയോ നല്കുന്നതായിരിക്കാം.
I have the confidence I need to get started.
I let go of what I cannot control.
I release the pressure to be perfect.
I give myself credit for the progress I've made.
ഇത്തരം വാചകങ്ങള്‍ ആത്മവിശ്വാസമുയര്ത്തുമെന്നാണ് ജെസീക് ഓര്ട്ട്നര് അവകാശപ്പെടുന്നത്. അലീന ഇതൊരു കളിയായി കൊണ്ടുനടക്കുന്നു. കൈനോട്ടം ഒരു സംഭാഷണത്തിന് തുടക്കമിടുന്നതുപോലെ. ഞങ്ങളെക്കൊണ്ടൊക്കെ ഇടക്കിടെ അവര്‍ ‘ഭാഗ്യ കാര്‍ഡ്’ എടുപ്പിക്കും.
റിട്രീറ്റിന്റെ രണ്ടാം ദിവസം തായിഫ് സിറ്റി ഓഫ് ലിറ്ററേച്ചര്‍ പ്രസിദ്ധീകരിച്ച ‘സ്റ്റോറീസ് ടു സൗദി അറേബ്യ’ എന്ന പുസ്തകം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ലഭിച്ചിരുന്നു. ഒമ്പത് സാഹിത്യ നഗരങ്ങളില്‍നിന്നുള്ള ഒമ്പത് എഴുത്തുകാരുടെ കഥകളുടെ സമാഹാരമാണിത്. ഓരോ കഥയും എഴുതപ്പെട്ട ഭാഷയിലും അവയുടെ ഇംഗ്ലീഷ്/ അറബി പരിഭാഷകളും പുസ്തകത്തിലുണ്ട്. രണ്ടു കഥകള്‍ വളരെ ഗംഭീരമായി തോന്നി. മൊറോക്കന്‍ എഴുത്തുകാരന് സഈദ് റദ്വാനിയുടെ ‘മംഗോളിയ ആൻഡ് ആർസെനിക്’ ആണ് ഏറ്റവും ഇഷ്ടമായത്. അമല്‍ അബ്ദുല്‍ വഹാബ് മുഹറഖിന്റെ (ബഹ്റൈന്‍) ‘കണ്ണുകളുടെ പിറുപിറക്കലാണ്’ ഇഷ്ടമായ രണ്ടാമത്തെ കഥ. തായിഫില്‍ പോയതുകൊണ്ടുമാത്രമാണ് ഈ പുസ്തകം ലഭിച്ചത്. ഞങ്ങള്‍ പത്തു പേരെയും രേഖപ്പെടുത്തിയ ഒരു ചെറു ഡോക്യുമെന്ററി സംഘാടകര്‍ നിർമിച്ചതിനാല് ആ ഡിജിറ്റല്‍ ലോകത്ത് കാണാനും ഓർമകള്‍ പുതുക്കാനുമുള്ള എന്നേക്കുമുള്ള അവസരവും സംഘാടകര്‍ ഞങ്ങള്‍ക്ക് ഉറപ്പാക്കി.
അങ്ങോട്ട് പോയത് ഫ്ലൈ നാസ് വിമാനത്തിലായിരുന്നു. സീറ്റിനു മുന്നിലുള്ള കവറില്‍ ‘ലിറ്ററേച്ചര്‍ ഓണ്‍ലി’ എന്നൊരു ബോര്‍ഡുണ്ടായിരുന്നു. അറബിയിലും എഴുതിയിട്ടുണ്ട്. അറബിയില്‍ എഴുതിയിരിക്കുന്നത് ‘ലില്‍ മജല്ലാത്തി ഫഖത്ത്’ എന്നാണ്. മാഗസിന്‍സ് ഓണ്‍ലി എന്നാണ് നേരിട്ടുള്ള അര്‍ഥം. സത്യത്തില്‍ ആ കവറില്‍ വിമാനക്കമ്പനിയുടെ ഇൻഫ്ലൈറ്റ് മാഗസിനും സുരക്ഷാ നിയന്ത്രണങ്ങള്‍ വിശദീകരിക്കുന്ന ഒരു കാര്‍ഡുമാണ് ഉള്ളത്. ഞാനതില്‍ ലിറ്ററേച്ചര്‍ ഓണ്‍ലി എന്ന പരിഭാഷ ഇങ്ങ് എടുത്തു. മടങ്ങിവന്നത് മറ്റൊരു കമ്പനിയുടെ വിമാനത്തിലായിരുന്നു. അതില്‍ ഇങ്ങനെയൊരു ബോര്‍ഡുണ്ടായിരുന്നില്ല. എത്രകാലം എഴുതിയാലും പുതിയൊരു രചനയെ അഭിസംബോധന ചെയ്യുമ്പോള്‍ ഒഴിഞ്ഞ താളില്‍നിന്നും ആദ്യക്ഷരവുമായി വീണ്ടും പിച്ചവെച്ച് തുടങ്ങണമല്ലോ. എഴുതുന്ന വാചകം എഴുത്തുകാരനില്തന്നെ ഒരു മാറ്റം ഉണ്ടാക്കുകയും വേണമല്ലോ. ലിറ്ററേച്ചര്‍ ഓണ്‍ലി!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.