കൊളോണിയൽ കാലത്ത് നടന്ന സെൻസസിനെ എട്ട് പതിറ്റാണ്ടിനുശേഷം ആശ്രയിക്കേണ്ടിവരുന്നു എന്നത് ഗതികേടാണ് –ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ. 19ാം നൂറ്റാണ്ടിന്റെ ഒടുവിൽ മുതൽ 10 വർഷത്തെ ഇടവേളയിൽ കൃത്യമായി രാജ്യത്ത് സെൻസസ് നടത്തിയിരുന്നു. ഇപ്പോൾ പേരിനൊരു സെൻസസ് നടന്നുെകാണ്ടിരിക്കുന്നുണ്ട്. ഒട്ടും സമഗ്രമല്ലാത്ത ജനസംഖ്യ കണക്കെടുപ്പ് മാത്രമാണ് അത്.
രാജ്യത്ത് സമഗ്രവും ശാസ്ത്രീയവുമായ ജാതി സെൻസസ് നടത്തണമെന്നാണ് കോൺഗ്രസ് അടക്കം വാദിച്ചത്. എന്നാൽ, ജാതിയെ ഉൾപ്പെടുത്താൻ ഭരണകൂടങ്ങൾ തയാറായില്ല. അതിന് കാരണം സുവ്യക്തമാണ്. അനർഹമായി അവകാശങ്ങൾ കൈവശം െവച്ചിരിക്കുന്ന സവർണ സമുദായങ്ങൾക്ക് അത് ദോഷകരമാകും. അർഹമായ പ്രാതിനിധ്യം ദുർബല-പിന്നാക്ക ജാതികൾക്ക് കൊടുക്കേണ്ടിവരും.
ഇന്ത്യയിലെ മുഴുവൻ ജാതികളെയും കുറിച്ചുള്ള സമഗ്രമായൊരു കണക്ക് ശേഖരിച്ചിട്ട് ഒരു നൂറ്റാണ്ടിനടുത്തായിട്ടുണ്ട്. 1931ലെ സെൻസസ് വിവരങ്ങളിലാണ് ഇപ്പോഴും ജാതിയെപ്പറ്റിയ ഏത് ചർച്ചക്കും പഠനത്തിനും ആശ്രയം. 1941ലെ സെൻസസിലും ജാതി വിവരങ്ങൾ ശേഖരിച്ചിരുന്നുവെങ്കിലും രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടില്ല. സ്വാതന്ത്ര്യാനന്തര സെൻസസുകളിൽ ജാതിയെക്കുറിച്ച് ചോദ്യങ്ങൾ ചടങ്ങുകൾ മാത്രമായിരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സംബന്ധിച്ച കണക്കുകൾ ശേഖരിച്ചുവെങ്കിലും രാജ്യത്തെ മുഴുവൻ ജാതികളുടെയും സാമൂഹിക ഘടനയുടെയും സമഗ്രമായ ചിത്രം ഔദ്യോഗിക സെൻസസിലൂടെ പുറത്തുവന്നില്ല.
പാർലമെന്റിനകത്തും പുറത്തും ജാതി സെൻസസ് മുദ്രാവാക്യം ഉയർന്നതോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശരിക്കും സമ്മർദത്തിലായി. 2025 ഏപ്രിൽ 30ന് കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി, നടപ്പു സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, ഭവന സെൻസസ് കഴിഞ്ഞ് രാജ്യം വ്യക്തിഗത സെൻസസിലേക്ക് കടക്കുന്നതിന് മുന്നോടിയായി, വിവരശേഖരണത്തിനുള്ള 40 ചോദ്യങ്ങൾ ഏതാനും ദിവസങ്ങൾക്കുമുമ്പ് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. അപ്പോൾ ചോദ്യാവലിയിൽ ജാതി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ജാതി സെൻസസിന്റെ ആത്യന്തിക ലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് ഈ സെൻസസിലും സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമായി.
നിലവിലെ സെൻസസിൽ പേരിനൊരു ജാതി ചോദിക്കുന്നുണ്ട്. ആ നിലയിൽ ജാതി എണ്ണപ്പെടുന്നുണ്ട്; പക്ഷേ, അത് എങ്ങനെ എണ്ണുമെന്നതാണ് പ്രസക്തം. ഓരോ സംസ്ഥാനത്തുമുള്ള വ്യത്യസ്ത ജാതികളുടെയും ഉപജാതികളുടെയും പട്ടിക എന്യൂമറേറ്റർമാർക്ക് നൽകാതെ, പൗരന്മാരോട് ജാതിചോദിച്ച് അവർ പറയുന്നതെന്തോ അത് രേഖപ്പെടുത്താനാണ് നിർദേശം. ഒരേ സാമൂഹിക വിഭാഗം ഒരോ സംസ്ഥാനങ്ങളിലും പല പേരുകളിലായിരിക്കും അറിയപ്പെടുക. ചിലയിടങ്ങളിലെ ജാതി മറ്റു പ്രദേശങ്ങളിൽ ഉപജാതിയുടെ പേരായിരിക്കും; അത് മറ്റു സംസ്ഥാനങ്ങളിൽ കുടുംബപ്പേരുമാകാം.
ഭാഷയും ലിപിയും മാറുമ്പോൾ ഒരേ പേരിന് വിവിധ ഉച്ചാരണങ്ങളും വരാം. 140 കോടിയിലധികം മനുഷ്യരിൽനിന്ന് ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ പിന്നീട് ഏകീകരിച്ച് വിശ്വസനീയമായ സാമൂഹിക സ്ഥിതിവിവര കണക്കാക്കി മാറ്റുക അത്യന്തം സങ്കീർണമാണ്. 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസിൽതന്നെ രാജ്യം തിരിച്ചറിഞ്ഞതാണ്. അന്ന് ജാതി രേഖപ്പെടുത്തിയപ്പോൾ 47 ലക്ഷം വ്യത്യസ്ത ജാതി പേരുകളും രൂപഭേദങ്ങളും അടയാളപ്പെടുത്തേണ്ടിവന്നുവെന്നതും ഓർക്കുക. അപ്പോഴാണ് പേരിനുള്ള ജാതി ചോദിക്കൽ. കാട്ടിക്കൂട്ടലുകളോ പ്രഹസനമോ അല്ല വേണ്ടത്. സമഗ്രമായ ജാതി സെൻസസാണ്. അതാണ് ചോദ്യവും ഉത്തരവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.