ബിസിനസ് ആവശ്യങ്ങൾക്കായാണ് കസാഖ്സ്താൻ സന്ദർശിച്ചത്. സോവിയറ്റ ് യൂനിയൻെറ ഭാഗമായിരുന്ന ഈ നാട് 1991ലാണ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. ഇവിടത്തെ അൽമാ തി എന്ന നഗരത്തിലാണ് ഞങ്ങളുടെ കസ്റ്റമർ അബിലൈഖാൻെറ ഓഫിസ്. അദ്ദേഹം തികഞ്ഞ പ്രകൃതി സ്നേഹി ആയതിനാൽ ഓരോ ദിവസത്തെ കൂടിക്കാഴ്ചകളും ഓരോ ടൂറിസ്റ്റ് പ്രദേശങ്ങളിലാണ് നിശ്ചയിച്ചത്. മഞ്ഞുമലകൾ, അൽമാതി തടാകം, സയിൽജോ ഗോൾഫ് ക്ലബ്, അൽമാതി സിറ്റി, കസ്റ്റമറുടെ വീട് എന്നിങ്ങനെ പോകും കൂടിക്കാഴ്ച ഇടങ്ങൾ. ഓഫിസിലെ കൂടിക്കാഴ്ചകൾക്ക് ഉൗർജം കുറവാണെന്നും പ്രകൃതിമനോഹരമായ തുറന്നസ്ഥലങ്ങളിലെ സംഗമങ്ങൾ മനസ്സിനെ കൂടുതൽ ഉൗർജസ്വലമാക്കുമെന്നുമാണ് അദ്ദേഹത്തിൻെറ പക്ഷം. അതുകൊണ്ടുതന്നെ, അൽമാതിയുടെ എല്ലാ പ്രകൃതിസൗന്ദര്യവും ആസ്വദിച്ചുള്ള ബിസിനസ് സന്ദർശനമായിരുന്നു ഇപ്രാവശ്യത്തേത്. അൽമാതിയിൽ ശൈത്യകാലത്തും ഉഷ്ണകാലത്തും സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അൽമാതിയിൽ ഏറ്റവും മനോഹരം മലനിരകളാണ്. രണ്ടു വർഷങ്ങൾക്കു മുമ്പ് ആദ്യമായി സന്ദർശിച്ചപ്പോൾ 36 ഡിഗ്രി ആയിരുന്നു ചൂട്. അന്നുതന്നെ അബിലൈ ഖാൻ പറഞ്ഞിരുന്നു പുതിയ േപ്രാജക്ട് രണ്ടുവർഷത്തിനുള്ളിൽ ഉണ്ടാവുമെന്നും അതിനുള്ള ചർച്ചക്ക് ഒരു മഞ്ഞുകാലത്ത് വീണ്ടും വരണമെന്നും. ഇത്തവണ പോയപ്പോൾ മൈനസ്10 ഡിഗ്രി ആയിരുന്നു തണുപ്പ്. രണ്ടുതവണയും ഒരേ മലനിരകൾ സന്ദർശിച്ചപ്പോൾ കാഴ്ചകൾ തീർത്തും വ്യത്യസ്തം.
പ്ലേറ്റിൽ നിറഞ്ഞ കുതിരക്കാലുകൾ
ആദ്യത്തെ ദിവസം സംഗമസ്ഥലം അദ്ദേഹത്തിെൻറ വീടുതന്നെ ആയിരുന്നു. സൽക്കാരപ്രിയനായ അദ്ദേഹം ഒന്ന് സൽക്കരിക്കാൻവേണ്ടിത്തന്നെയാണ് അങ്ങനെ ചെയ്തതെന്ന് വീട്ടിലെത്തിയപ്പോൾ മനസ്സിലായി. തീൻമേശയിൽ പലവിധ വിഭവങ്ങൾ നിരത്തിെവച്ചിരിക്കുന്നു. അദ്ദേഹത്തിെൻറ കുടുംബവും കൂടെയുണ്ടായിരുന്നു. അന്നത്തെ പ്രത്യേക വിഭവം കുതിര ഇറച്ചി ആയിരുന്നു. ഒരു വലിയ പാത്രത്തിൽ നിറയെ കുതിര ഇറച്ചി! കുതിര ഇറച്ചി കസാഖ്സ്താനിലെ ഒരു പ്രധാന വിഭവമാണ്; കൂടാതെ പഴങ്ങളും മറ്റു പലഹാരങ്ങളും. ഇന്നാട്ടിലെത്തുന്ന അതിഥികൾ പാലിക്കേണ്ട കുറച്ചു മര്യാദകൾ ഉണ്ടത്രേ. അവർ നൽകുന്ന ഭക്ഷണം പൂർണമായും കഴിക്കണം. അങ്ങനെ കഴിച്ചാൽ ആതിഥേയനെയും അവർ ഒരുക്കിയ ഭക്ഷണവും ഇഷ്ടപ്പെട്ടു എന്നാണർഥം. ഭക്ഷണം ബാക്കിയായാൽ അത്ര പിടിച്ചില്ല എന്നും. മറ്റൊരു രസകരമായ ആചാരം കൂടിയുണ്ട്. പ്രായത്തിൽ മുതിർന്ന അതിഥി പ്രധാന ഭക്ഷണമായ കുതിര ഇറച്ചിയുടെ മുക്കാൽഭാഗവും പ്രായം കുറഞ്ഞയാൾ കാൽ ഭാഗവും കഴിക്കണം. ഭാഗ്യത്തിന് പ്രായം കുറഞ്ഞയാൾ ഞാൻ ആയതുകൊണ്ട് രക്ഷപ്പെട്ടു. ആചാരങ്ങൾ സംരക്ഷിക്കാൻവേണ്ടി നല്ലവണ്ണം കഴിച്ചു. വയറു നിറഞ്ഞെങ്കിലും പിന്നെയും കഴിച്ചുകൊണ്ടിരുന്നു. കാര്യം അബിലൈ ഖാനും മനസ്സിലായി. ഞങ്ങളുടെ കഷ്ടപ്പാട് കണ്ട് ഭക്ഷണം മതിയായെങ്കിൽ നിർത്തിക്കോളാൻ പറഞ്ഞു അദ്ദേഹം. അന്നത്തെ ദിവസം മീറ്റിങ് ഒന്നും നടന്നില്ല.
രണ്ടാം ദിവസം അൽമാതി മലമുകളിൽ ആയിരുന്നു മീറ്റിങ് നിശ്ചയിച്ചത്. അൽമാതി സിറ്റിയിൽനിന്ന് കാറിലാണ് യാത്ര. അബിലൈഖാനും മാനേജരായ ദിനാറായും കൂടെ ഉണ്ടായിരുന്നു. മലയുടെ ഏതാണ്ട് മുകൾ വരെ റോഡ് ഉണ്ടെങ്കിലും ഞങ്ങളുടെ വാഹനവുമായി മലയുടെ മുകളിക്കു കയറാൻ കഴിയില്ല. പെട്രോൾ ^ഡീസൽ വാഹനങ്ങൾ മലമുകളിൽ വായു മലിനീകരണം ഉണ്ടാക്കും എന്നതിനാലാണിത്. രണ്ടു സഞ്ചാരമാർഗങ്ങളാണ് അങ്ങോട്ടുള്ളത്. കേബിൾ കാർ വഴിയും മലകളിലേക്കു മാത്രമായുള്ള ടാക്സി കാർ വഴിയും. ടാക്സികൾ പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതാണ്. ഞങ്ങൾ കേബിൾ കാറിൽ പോകാൻ തീരുമാനിച്ചു. കേബിൾ കാർ വഴി സഞ്ചരിക്കുമ്പോൾ മലനിരകളിലെ ഭംഗി പൂർണമായും ആസ്വദിക്കാം. മഞ്ഞു മലനിരകൾക്കിടയിലൂടെ മലകളുടെ മുഴുവൻ സൗന്ദര്യവും ആസ്വദിച്ച് ഒരു കേബിൾ കാർ യാത്ര. മലമുകളിൽ എത്തിയാൽ മഞ്ഞാൽ മൂടപ്പെട്ട ഒരു റസ്റ്റാറൻറ് ഉണ്ട്. അവിടെ താമസിക്കാൻ റൂമുകളും ലഭ്യമാണ്. അവിടെ ഒരു റൂമെടുത്തായിരുന്നു യോഗം. നാലു ഭാഗത്തും മഞ്ഞു മലകൾ മാത്രം. അതിനൊത്ത നടുവിൽ ഒരു മലമുകളിൽ, സുന്ദരമായ പുറംകാഴ്ച ആസ്വദിക്കാൻ പറ്റിയ ഗ്ലാസിൽ തീർത്ത ഒരു റൂം. സീസണായതിനാൽ ഒരു പാട് സഞ്ചാരികളും എത്തിയിട്ടുണ്ടായിരുന്നു. ഒരു ദിവസം അവിടെ താമസിച്ചു. അതിശൈത്യത്തിൽ അവിടെ താമസിക്കുക ദുഷ്കരം തന്നെയാണ്.
അടുത്ത ദിവസത്തെ യോഗം സയിൽജോ (Zhailjau) ഗോൾഫ് ക്ലബിലായിരുന്നു. ഹെക്ടർ കണക്കിന് സ്ഥലത്ത് പ്രകൃതിയാൽ അലങ്കരിച്ച മനോഹരമായ ഒരു പ്രദേശം തന്നെയാണ് ഈ ഗോൾഫ് ക്ലബ്. ഇവിടെ ഗോൾഫ് കളിക്കാനുള്ള പ്രദേശത്തിനുപുറമെ ഒരു റിസോർട്ടും ഫൈവ് സ്റ്റാർ ഭക്ഷണശാലയും പിന്നെ പണക്കാർക്ക് മാത്രമായുണ്ടാക്കിയ വീടുകളുമാണുള്ളത്. വീടുകൾ എന്നുപറഞ്ഞാൽ ഒരുപാടൊന്നുമില്ല, കുറച്ച് ആഡംബര സൗധങ്ങൾ മാത്രം. ഗോൾഫ് ക്ലബിെൻറ മുഴുവൻ ഭൂമിയും പച്ചപ്പ് നിറഞ്ഞതാണ്. നാലു ഭാഗങ്ങളും മഞ്ഞുമലകളും. ഏതോ ഒരു മലമുകളിൽനിന്ന് ഒഴുകിവരുന്ന വെള്ളം കെട്ടിനിർത്തി മനോഹരമായ തടാകവും ഉണ്ടാക്കിയിട്ടുണ്ട്. തടാകത്തിനരികിലായി തുറസ്സായ സ്ഥലം മീറ്റിങ്ങിനായി തന്നു റിസോർട്ട് അധികൃതർ. സിറ്റിയുടെ കോലാഹലങ്ങളൊന്നുമില്ലാത്ത ശുദ്ധവായു വേണ്ടുവോളം ആസ്വദിക്കാവുന്ന സ്ഥലം. ഇവിടത്തെ ആളുകൾ മീറ്റിങ്ങിലും ഭക്ഷണകാര്യത്തിലും നമ്മൾ ഇന്ത്യക്കാരിൽനിന്ന് വ്യത്യസ്തരാണ്. രാവിലെ മീറ്റിങ് തുടങ്ങിയാൽ അത് വൈകുന്നേരംവെര തുടർന്നുകൊണ്ടേയിരിക്കും. അവർ മീറ്റിങ്ങിനിടയിൽ തിന്നുകയും കുടിക്കുകയും ചെയ്തുകൊണ്ടേയിരിക്കും. ഇടക്ക് വിശ്രമിക്കും, എന്തെങ്കിലും കളിയിൽ ഏർപ്പെടും. കളികൾക്കിടയിലും ചർച്ചകൾ മുന്നോട്ടുപോയിക്കൊണ്ടേയിരിക്കും. ആകെ മൊത്തം ഒരു സുന്ദരമായ അനുഭവം. ചർച്ചകൾ ഒരിക്കലും നമുക്ക് ബോറടിക്കാത്ത തരത്തിൽ. രാവിലെ മുതൽ വൈകീട്ടു വരെ മുഴുവൻ എനർജിയിൽ ഇരിക്കാം നമുക്ക്. എപ്പോഴാണോ വിശ്രമം വേണ്ടത്, അപ്പോൾ വിശ്രമിക്കാം. എപ്പോഴാണോ ഭക്ഷണം വേണ്ടത്, അപ്പോൾ കഴിക്കാം. എപ്പോഴാണോ കളിക്കേണ്ടത്, അപ്പോൾ കളിക്കാം. ഗോൾഫും ബില്യാഡ്സും ആണ് ഇവിടത്തെ പ്രധാന കളികൾ. അബിലൈ ഖാൻ നന്നായി കളിക്കും. ഞങ്ങൾക്ക് കളിക്കാനറിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്ത് ഞങ്ങൾക്കും ഇതൊക്കെ അറിയാം എന്ന ഭാവത്തിൽ രണ്ട് തട്ടു തട്ടും. നമ്മൾ മോശക്കാരാവാൻ പാടില്ലല്ലോ.
ഇന്നത്തെ ദിവസം ഞങ്ങൾ ഒറ്റക്കാണ് പുറത്തേക്കിറങ്ങിയത്. അബിലൈ ഖാന് ഏതോ പരിപാടിയിൽ പങ്കെടുക്കേണ്ടിവന്നതിനാൽ ഇന്ന് മീറ്റിങ്ങുകൾ ഒന്നുമില്ല. ഞങ്ങൾ ഒരു സിറ്റി ടൂർ ആകാം എന്ന് തീരുമാനിച്ചു. മറ്റു വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ ടാക്സി ചാർജ് വളരെ കുറവാണ്. ഒരു ഇന്ത്യൻ റുപ്പിക്ക് ഇവിടെ കസാഖ്സ്താൻ കറൻസിയായ ആറു ടെങ്കി കിട്ടുമെന്നതാണ് അതിന് പ്രധാന കാരണം. പിന്നെ ഇവിടെ ഇവർക്ക് സ്വന്തമായി എണ്ണപ്പാടങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ, പെട്രോൾ വിലയും കുറവാണ്. ടാക്സി വിളിച്ച് നേരെ സിറ്റി ടൂർ നടത്തുന്ന പ്രദേശത്തേക്കു പോയി. ഡബിൾ ഡക്കർ ബസ് ആണ് ഇവിടെ സിറ്റി ടൂറിനായി ഉപയോഗിക്കുന്നത്. ഇവിടത്തെ ഭൂരിഭാഗം പേർക്കും ഇംഗ്ലീഷ് തീരെ അറിയില്ല. അതുകൊണ്ടുതന്നെ, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ വളരെ പാടാണ്. ഒടുവിൽ ആംഗ്യ ഭാഷയിലൂടെ കാര്യങ്ങൾ കാണിച്ചു മനസ്സിലാക്കി സിറ്റി ടൂറിനുള്ള ടിക്കറ്റ് കിട്ടി. ഏകദേശം മൂന്നു ഡോളർ കൊടുത്താൽ രണ്ടു മണിക്കൂർ സിറ്റി കറങ്ങാം. ബസിൽ ഓരോ സീറ്റിലും ഹെഡ്സെറ്റുകൾ ഉണ്ട്. അതിൽ ഇംഗ്ലീഷ് ഭാഷ െതരഞ്ഞെടുക്കാനുള്ള ബട്ടണും ഉണ്ട്. ഹെഡ്സെറ്റിലൂടെ ബസ് സഞ്ചരിക്കുന്ന വഴികളിലുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളെ കുറിച്ച് ഇംഗ്ലീഷിൽ പറഞ്ഞു കൊണ്ടേയിരിക്കും. കസാഖ്സ്താനിലുള്ള യൂനിവേഴ്സിറ്റികളും ഇതിനിടയിൽ സന്ദർശിച്ചു. ഒരു പാട് ഇന്ത്യക്കാർ ഇവിടെ പഠിക്കുന്നുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. സിറ്റി ടൂറിൽ കാര്യമായ ആകർഷണങ്ങൾ ഒന്നുമില്ല. യൂനിവേഴ്സിറ്റികളും പാർക്കുകളും മ്യൂസിയങ്ങളും അങ്ങനെ പലതും. മറ്റൊരു പ്രധാന ആകർഷണം സിറ്റി മുഴുവൻ കടന്നുപോകുന്ന കനാൽ ആണ്. ഇതിലൂടെ ഒഴുകുന്ന വെള്ളം ഒരു മല മുകളിൽനിന്ന് ഉത്ഭവിക്കുന്നതാണ്. ഈ വെള്ളം സിറ്റിയെ രണ്ടായി മുറിച്ച് അതിന് നടുവിലൂടെ ഒരു കനാലാക്കി സിറ്റി അവസാനിക്കുന്നതുവരെ ഒഴുക്കിയിട്ടുണ്ട്.
അടുത്ത ദിവസം രാവിലെ വീണ്ടും കസ്റ്റമറുടെ ഓഫിസിലേക്ക്. അവിടെ വലിയ ഒരു പാർട്ടി നടക്കുകയാണ്. വലിയ കോൺഫറൻസ് ഹാളിലാണ് പാർട്ടി. അഞ്ഞൂറോളം ആളുകൾ പങ്കെടുക്കുന്നുണ്ട്. ഞങ്ങളാണ് പാർട്ടിയിലെ പ്രധാന വ്യക്തിത്വങ്ങൾ എന്ന് അവർ പിടിച്ചു സ്റ്റേജിൽ ഇരുത്തിയപ്പോഴാണ് മനസ്സിലായത്. ഞങ്ങളെ വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത ഏതോ രണ്ട് ബുദ്ധിജീവികളായാണ് അതിഥികൾ കാണുന്നത് എന്ന് അവരുടെ പെരുമാറ്റത്തിൽനിന്ന് മനസ്സിലായി. പരിപാടി തുടങ്ങി. ഞങ്ങളെ അബിലൈ ഖാൻ എല്ലാവർക്കും പരിചയപ്പെടുത്തി. റഷ്യൻ ഭാഷയിലാണ് പ്രസംഗം. ഞങ്ങളെപ്പറ്റി അബിലൈ ഖാൻ നന്നായി പുകഴ്ത്തിപ്പറയുന്നുണ്ട് എന്ന് മനസ്സിലായത് ഓരോ തവണയും കാണികൾ ഞങ്ങളെ നോക്കി ൈകയടിക്കുമ്പോഴാണ്. ഒടുവിൽ എെൻറ ഊഴമെത്തി. മൈക്ക് വാങ്ങി അബിലൈ ഖാനെയും കൂടെയുള്ളവരെയും നന്ദിയോടെ അഭിനന്ദിച്ചു. കസാഖ് ജനങ്ങളിൽനിന്ന് അനുഭവിച്ച നന്മകളെ കുറിച്ചും രണ്ടു വാക്ക് പറഞ്ഞു. അബിലൈ ഖാൻ അത് റഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു കൊടുത്തു. അതിനിടയിൽ കണ്ടറിഞ്ഞ ഒരു സത്യമുണ്ട്. ഏകദേശം 70 വയസ്സുള്ള ആളുകൾ പോലും മുഴുവൻ എനർജിയോടും കൂടി സംസാരിക്കുകയും ഓടിച്ചാടി നടക്കുകയും ചെയ്യുന്നു. അത് കൂടുതൽ ബോധ്യമായത് പ്രസംഗത്തിനു ശേഷമുള്ള നൃത്ത പരിപാടിയിലാണ്. പ്രായഭേദമെന്യ എല്ലാ ആളുകളും മണിക്കൂറുകളോളം ആടിപ്പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. കൂട്ടത്തിൽ അന്ധനായ ഒരു വ്യക്തിയും കാലില്ലാത്ത ഒരു കുട്ടിയും ഉണ്ടായിരുന്നു. അവർ പോലും അവരുടെ വൈകല്യങ്ങളെ മറന്ന് മറ്റുള്ളവരുടെ മുഴുവൻ പ്രോത്സാഹനത്തോടെ മണിക്കൂറുകളോളം ആ പാർട്ടി ഒരു ആഘോഷമാക്കിത്തീർക്കുന്നു.
കടൽ ഒരു മരുഭൂമിയായപ്പോൾ
കസാഖ്സ്താനിലെ ചരിത്രപ്രധാനമായ സ്ഥലമാണ് ആരാൽ കടൽ. നമുക്ക് ഉൾക്കൊള്ളാനാവാത്ത ഒരു ചരിത്രം ഇൗ കാഴ്ചക്കു പിന്നിലുണ്ട്. ഒരു കടൽ പൂർണമായും ഒരു മരുഭൂമിയായി മാറിയിരിക്കുന്നു. 2010ഓടെയാണ് ഈ കടൽ പൂർണമായും മരുഭൂമിയായി മാറിയത്. ഉൾക്കടലിൽ കുറഞ്ഞതോതിൽ കുറച്ചുവെള്ളം മാത്രം. ഇതിെൻറ തീരത്തുകൂടി പോകുമ്പോൾ പഴകി തുരുമ്പെടുത്ത ബോട്ടുകളും കപ്പലുകളും മരുഭൂമിയിൽ കിടക്കുന്നതു കാണാം. അതിെൻറ കിടപ്പുകണ്ടാൽ നിമിഷങ്ങൾക്കുള്ളിൽ കടൽ വറ്റിയതാണോ എന്ന് നമുക്ക് തോന്നിപ്പോവും. എന്നാൽ, കാലങ്ങളെടുത്താണത്രെ ഇത് ഒരു മരുഭൂമിയായത്. കടൽ വീണ്ടും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പറഞ്ഞുകേൾക്കുന്നു. അങ്ങനെ സംഭവിച്ചാൽ അത് മറ്റൊരു അത്ഭുതമാവുമെന്നും ഇവിടത്തുകാർ വിശ്വസിക്കുന്നു.
ഇന്ന് അവസാന ദിവസമാണ്. മീറ്റിങ് നിശ്ചയിച്ചത് അൽമാതി തടാകത്തിനരികെ. ലോകത്തിലെതന്നെ ഏറ്റവും മനോഹര തടാകങ്ങളിലൊന്നാണ് അൽമാതി തടാകം. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2500 മീറ്റർ ഉയരത്തിലാണ് ഇത്. മുഴുവൻ ഭാഗവും മഞ്ഞുമലകളാൽ ചുറ്റപ്പെട്ട അതി മനോഹര തടാകം. മലകൾക്കിടയിൽ വെട്ടിയുണ്ടാക്കിയ റോഡിലൂടെ തടാകത്തിലേക്കുള്ള യാത്ര രസകരമാണ്. തടാകത്തിെൻറ വെള്ളം കുറഞ്ഞ ഭാഗത്തുകൂടിയുള്ള കുതിരസവാരി മറ്റൊരു അനുഭവം. പുലർച്ചയാണ് നാട്ടിലേക്ക് വിമാനം. യാത്രയാക്കാൻ അബിലൈ ഖാനും മാനേജരും വിമാനത്താവളത്തിലേക്ക് വന്നിരുന്നു. ഇപ്രാവശ്യവും കൈനിറയെ സമ്മാനങ്ങളുമായാണ് ഞങ്ങളെ യാത്രയാക്കിയത്. അബിലൈഖാൻ രണ്ടുതവണ ഇന്ത്യയിൽ വന്നുപോയിട്ടും കാര്യമായി ഒരു സമ്മാനവും കൊടുത്തില്ലല്ലോ എന്ന് അപ്പോഴാണ് ഓർത്തത്. അദ്ദേഹം രണ്ടുമാസത്തിനുള്ളിൽ വീണ്ടും ഇന്ത്യയിൽ വരുമെന്നും അന്ന് വീണ്ടും കാണാമെന്നും പറഞ്ഞു. അടുത്തപ്രാവശ്യം അബിലൈ ഖാൻ വരുമ്പോൾ അദ്ദേഹത്തിനും കുടുംബത്തിനും കാര്യമായ എന്തെങ്കിലും സമ്മാനങ്ങൾ കൊടുത്തയക്കണമെന്ന് മനസ്സിൽ ഉറപ്പിച്ച് ഞങ്ങൾ യാത്ര ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.