ആ കൊതുകുകൾ എവിടെനിന്ന് വന്നു?

ഐസ്‍ലൻഡ് എന്ന രാജ്യത്തെക്കുറിച്ച് കേട്ടിട്ടില്ലേ? വടക്കൻ അറ്റ്ലാന്റിക്കിൽ ആർട്ടിക് വൃത്തത്തിനുള്ളിൽ സ്ഥിതിചെയ്യുന്നൊരു ദ്വീപ്. പേര് സൂചിപ്പിക്കുംപോലെ ‘ഐസ്’ ലാൻഡ് തന്നെയാണ്; തണുത്തുറഞ്ഞ കാലാവസ്ഥ. സവിശേഷമായ ഈ കാലാവസ്ഥകൊണ്ടുതന്നെ, ജൈവവൈവിധ്യം നന്നേകുറവാണ് ഇവിടെ. ഉരഗങ്ങളും ഉഭയജീവികളും ഇവിടെ ഇല്ല. കീടങ്ങളും പ്രാണികളുമൊക്കെയുണ്ടെങ്കിലും ഇക്കാലംവരെയും അവിടെ ഒരു കൊതുകിനെപ്പോലും കണ്ടിരുന്നില്ല.

അതുകൊണ്ടുതന്നെ, ഐസ്‍ലൻഡ് ‘കൊതുകില്ലാ രാജ്യം’ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, ഈ ഖ്യാതി ഇപ്പോൾ രാജ്യത്തിന് നഷ്ടമായിരിക്കുകയാണ്. തലസ്‍ഥാനമായ റെയ്ക്യാവികിന്റെ പ്രാന്തപ്രദേശങ്ങളിലെവിടെയോ കൊതുകിനെ കണ്ടെത്തിയത്രെ. സംഗതി സത്യമാണെന്ന് അവിടം പരിശോധിച്ച ഗവേഷകരും സ്ഥിരീകരിച്ച് സയൻസ് ജേണലിൽ ഒരു പ്രബന്ധവും കുറിച്ചു.

ഈ കൊതുകുകൾ എവിടെനിന്നായിരിക്കാം വന്നത് എന്ന ചോദ്യമാണിപ്പോൾ ശാസ്ത്രലോകത്തുനിന്ന് ഉയർന്നുകേൾക്കുന്നത്. അക്കൂട്ടത്തിൽ മിക്ക ഗവേഷകരും അഭിപ്രായപ്പെടുന്നത് മാറിയ കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ്. പണ്ട് ഐസ്‍ലൻഡ് ഒറ്റപ്പെട്ടൊരു ദ്വീപായിരുന്നു. എന്നാൽ, ഇന്നിപ്പോൾ കപ്പൽ ഗതാഗതം വഴിയും ടൂറിസത്തിലൂടെയും സൈനിക പ്രവർത്തനങ്ങളിലൂടെയുമെല്ലാം ദ്വീപിലേക്ക് പുതിയ ജീവികൾ കടന്നുവരാൻ കാരണമാകുന്നുണ്ട്. അപ്പോഴും തണുത്തുറഞ്ഞ കടലും സവിശേഷമായ കാലാവസ്ഥയുംമൂലം അവിടെ കുടിയേറ്റ ജീവികൾക്ക് അതിജീവിക്കാനാവില്ല.

എന്നാൽ, കാലാവസ്ഥ മാറിയതോടെ ഈ അതിജീവനപ്രശ്നം ഒഴിവായി എന്നാണ് ഗവേഷകരുടെ നിഗമനം. ഐസ്‍ലൻഡ് അടക്കമുള്ള ആർട്ടിക് പ്രദേശങ്ങൾ അതിവേഗം ചൂടായിക്കൊണ്ടിരിക്കുകയാണ്. ആർട്ടിക് പ്രദേശം ആഗോള ശരാശരിയെക്കാൾ നാല് മടങ്ങ് വേഗത്തിൽ ചൂടായിക്കൊണ്ടിരിക്കുകയാണ്. നേരത്തേയുള്ള മഞ്ഞുരുകൽ, ദൈർഘ്യമേറിയ വേനൽക്കാലം, വർധിച്ചുവരുന്ന മാനുഷിക പ്രവർത്തനങ്ങൾ എന്നിവ ഒരിക്കൽ കുടിയേറ്റ ജീവികൾക്കെതിരെ പ്രതിരോധം തീർത്തിരുന്ന ആവാസവ്യവസ്ഥകളെ പുനർരൂപകൽപന ചെയ്യുന്നു. അതുകൊണ്ടുതന്നെ, കൊതുകിനെ അവിടെ കണ്ടെത്തി എന്നത് കേവലമൊരു കൗതുകം എന്നതിനപ്പുറം, ഭൂമിയുടെ ധ്രുവപ്രദേശങ്ങളിലെ മാറിയ കാലാവസ്ഥയെയും അതിനനുസൃതമായ ജൈവവൈവിധ്യ വ്യതിയാനങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. ആ നിലയിൽ അതൊരു മുന്നറിയിപ്പാണെന്നും ഗവേഷകർ പറയുന്നു. 

Tags:    
News Summary - Where did those mosquitoes come from?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.