വിസ്മയക്കാഴ്ചകളുടെ മോയാര്‍

ഓരോ യാത്രയും അറിവും കാഴ്ചകളും മാത്രമല്ല അടുത്ത യാത്രക്കുള്ള ഊര്‍ജ്ജവും നല്‍കുന്നു. കഴിഞ്ഞ യാത്രയില്‍ അവിചാരിതമായി എത്തുകയായിരുന്നു  മസനഗുഡിയിലെ മോയാര്‍ എന്ന തമിഴ്നാട്ടിലെ വനമേഖലയില്‍. ഒരു തുറന്ന മൃഗശാലയെന്ന പോലെ യഥേഷ്ടം സ്വൈരവിഹാരം നടത്തുന്ന വന്യമൃഗങ്ങളുടെ സംഗമ ലോകമാണിവിടം.


ഞങ്ങളുടെ സംഘം മസനഗുഡിയില്‍ നാല് മണിയോടെ എത്തുമ്പോള്‍ കാഴ്ചകളുടെ ലിസ്റ്റില്‍ പോലും ഇല്ലാതിരുന്ന ഒരിടമായിരുന്നു മോയാറും സിങ്കാരയും. അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉള്ള ചെറിയ ടൗണ്‍ ആണ് മസനഗുഡി.  സ്ഥലവാസികളില്‍ നിന്നും ലഭിച്ച അറിവോടെയാണ് ഞങ്ങളുടെ യാത്രാരഥം ഈ കാഴ്ചകളിലേക്ക് സഞ്ചരിച്ചത്. മസനഗുഡിയില്‍ നിന്നും ട്രിപ്പ് ജീപ്പുകള്‍ യഥേഷ്ടം വനസഫാരി നടത്തുന്നുണ്ട്. കൂടാതെ സ്വന്തം വാഹനങ്ങളിലും യാത്രയാവാം. കറുത്ത പരവാതാനി വിരിച്ച പോലെ, സുന്ദരമായ  തമിഴ്നാടിന്റെ റോഡ് തന്നെ ഈ വനയാത്രയില്‍ ഒരു കുളിര്‍മയാണ്. ഉയരം കുറഞ്ഞ മരങ്ങളും കുറ്റിച്ചെടികളും പുല്‍മേടുകളും നിറഞ്ഞ ഈ വന മേഖലയില്‍ ദൂരകാഴ്ചകളിലേക്കും യാത്രയില്‍ ദൃഷ്ടിപതിയും.


കലമാന്‍ പറ്റങ്ങള്‍  കാഴ്ചയുടെ വിരുന്നേകി ഞങ്ങളെ സ്വീകരിച്ചു. മയില്‍ കൂട്ടങ്ങള്‍ നൃത്തച്ചുവടുകളോടെ സ്വാഗതമോതി. പിന്നിടങ്ങോട്ട് കാഴ്ചയുടെ പെരുമഴയായിരുന്നു.  പലതരം പക്ഷികളെയും കണ്ടുള്ള യാത്രയില്‍ ആനയും കുട്ടിയും റോഡ് മുറിച്ചു കടന്നതോടെ ഞങ്ങളുടെ ആവേശം ഇരട്ടിച്ചു. കുറച്ച് കൂടി മുന്നോട്ട് ചെന്നപ്പോള്‍ ദാ നില്‍ക്കുന്നു കാട്ട് പോത്തിന്‍ കൂട്ടം. മോയാറിലേക്കുള്ള ഈ എട്ടു കിലോമീറ്റര്‍ ദൂരത്തിലും ഈ കാഴ്ച തുടര്‍ന്നു.  കാടിന്‍റെ സൗന്ദര്യം അറിഞ്ഞുള്ള ഈ യാത്രയില്‍ വഴിയില്‍ വണ്ടി ഇടയ്ക്കു നിര്‍ത്താനോ പുറത്തു ഇറങ്ങാന്നോ അനുവാദമില്ല.


ഇങ്ങനെ കാഴ്ചകളെല്ലാം ആസ്വദിച്ച് ഞങ്ങള്‍ എത്തിയത് മോയാര്‍ ഡാമിനരികെ. വളരെ ചെറിയ ഒരു ഡാം ആണ്.സുന്ദരമായ തടാകവും ഗ്രാമാന്തരീക്ഷവും. തടാകത്തില്‍ പല സ്ഥലങ്ങളിലും തുരുത്തുകളും. അവയില്‍ ഇലകള്‍ പൊഴിഞ്ഞ വൃക്ഷങ്ങളും അസ്തമയ സൂര്യന്റെ കിരണങ്ങളില്‍ തിളങ്ങുന്ന ജലാശയവും. ചെമ്മരിയാടിന്‍ പറ്റങ്ങളുംകൃഷിയിടങ്ങളും കുടിലുകളും നിറഞ്ഞ ഈ ഉള്‍നാടന്‍ ഗ്രാമം, പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു അനുഭൂതി നമ്മില്‍ ഉളവാക്കും. ഇവിടെ അല്‍പ സമയം ചിലവഴിച്ച് തിരിച്ച് ആറ് മണിയോടെ മസനഗുഡിയലേക്ക്. പോരുന്ന വഴിയില്‍ ആനകളും മറ്റ് മൃഗങ്ങളും പലവട്ടം വണ്ടിക്ക് കുറുകെ വന്നുംപോയുമിരുന്നു.


മസനഗുഡിയിലെത്തി റോഡ് മുറിച്ച് കടന്ന്  നാല് കിലോമീറ്ററുള്ള സിങ്കാര വനമേഖലയിലേക്ക്. വഴിയുടെ   തുടക്കത്തില്‍ കൃഷിഭൂമിയിലൂടെ തുടങ്ങി വനത്തിനടുത്തേക്ക്. ഈ ഭാഗത്ത് നാല് റിസോര്‍ട്ടുകള്‍ നല്ല അറക്കവാളുമായ് യാത്രികരെ കാത്തിരിക്കുന്നുണ്ട്. പോകുന്ന വഴിയില്‍ ഒരു കാട്ടരുവിയും, മയിലുകളെയും  മാന്‍കൂട്ടങ്ങളേയും കണ്ട് ആ രാത്രി യാത്ര അവസാനിപ്പിച്ചു.
 ഈ വഴികളിലൂടെ ഒരു പുലര്‍കാല യാത്രയാവാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അതു കൊണ്ട് തന്നെ താമസം മസനഗുഡിയിലാക്കി. താമസത്തിന് ഒരു കോട്ടയംകാരന്റെ പുതിയ ലോഡ്ജ് തന്നെ സംഘടപ്പിച്ചു, ഭക്ഷണവും കഴിച്ച് ആ തണുപ്പുള്ള രാത്രിയില്‍ പ്രഭാത സഫാരിയെ സ്വപ്നം കണ്ട് ഉറങ്ങി.


രാവിടെ 5.30 ന് തന്നെ എഴുന്നേറ്റ് ആറ് മണിയോടെ വീണ്ടും പഴയ വഴിയിലൂടെ. ഇന്നും തലേ ദിവസത്തെ കാഴ്ചകള്‍ തന്നെ. പക്ഷെ ഈ തവണ വണ്ടിക്ക് വട്ടം
ചാടിയത് കാട്ടു പോത്തിന്‍ കൂട്ടമായിരുന്നു. ഞങ്ങളുടെ പ്രതീക്ഷ കടുവയും പുലിയും ആയിരുന്നെങ്കിലും ചുള്ളന്മാര്‍ ദര്‍ശനം തന്നില്ല.

മോയാര്‍ ചിക്കമന്‍ കോവില്‍
 


മോയാറിന് പോകുന്ന വഴിയിലാണ് വനത്തിനകത്തായി വീരപ്പന്‍ തന്റെ പ്രാര്‍ഥനക്കായി ഒരുക്കിയ മോയാര്‍ ചിക്കമന്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്. വന മേഖലയിലെ ഉയരമുള്ള ഭാഗത്ത് ആയതിനാല്‍ നാലുഭാഗങ്ങളിലേയും വന കാഴ്ചകളും ഇളം കാറ്റും  ഇവിടെ നിന്ന് ആസ്വദിക്കാനാകും. ഇപ്പോള്‍
കോവിലിന്റെ പുനര്‍നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്നു. ഇതെല്ലാം കണ്ട് മോയാറിനോടും, സിങ്കാരയോടും വിട പറയുമ്പോള്‍ വിരപ്പന്‍ എന്ന കൊമ്പന്‍ മീശക്കാരന്‍ മനസ്സില്‍ മിന്നി മറയുന്നുണ്ടായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT