പ്രതീകാത്മക ചിത്രം

നോക്ടൂറിസം; രാത്രിയുടെ മാന്ത്രികത

കടൽ കാണാൻ പോയിട്ടില്ലേ? വൈകിട്ടാണ് പോകുന്നതെങ്കിൽ സൂര്യാസ്തമയം കഴിഞ്ഞാൽ നേരേ തിരിച്ചുപോകുമല്ലേ. പകലിലെ കടുത്ത ചൂട് ഇല്ലാതെ, തിരക്കുകളും വാഹനങ്ങളുടെ ബഹളങ്ങളുമില്ലാതെ, ആർത്തിരമ്പുന്ന കടലിന്റെ ശബ്ദം മാത്രം കേട്ട് രാത്രി കടൽ കണ്ടിട്ടുണ്ടോ?. അധികംപേരും രാത്രിയിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാറില്ല. സുരക്ഷയാണ് അതിലെ പ്രധാന കാരണം. എന്നാൽ, ഇപ്പോഴത്തെ ട്രെൻഡ് രാത്രി സഞ്ചാരമാണ്.

പകൽ കണ്ട കാഴ്ചയാകില്ല, ഓരോ രാത്രിയിലും. കടൽ കാണാൻ പോയാൽ ചിലപ്പോൾ നക്ഷത്രങ്ങളും ചന്ദ്രനുമുള്ള രാത്രികളാകാം. ചിലപ്പോൾ അധികം നക്ഷത്രങ്ങളെ കാണാൻ കഴിഞ്ഞേക്കില്ല, ചിലപ്പോൾ ഒന്നുമാത്രമുണ്ടാകും. മറ്റു ചിലപ്പോൾ ഇരുട്ടിനെ കീറിമുറിച്ച് വിമാനങ്ങൾ കടന്നുപോയേക്കാം. ഈ കാഴ്ചകളെല്ലാം വളരെ ശാന്തമായി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് രാത്രി ടൂറിസം. രാത്രിയിലെ യാത്രയിൽ ഓരോ അനുഭവങ്ങളും കൂടുതൽ മനോഹരമാക്കുന്ന എന്തോ ഒന്നുണ്ട്, അത് നമ്മുടെ മാനസികാരോഗ്യവും മനോഹരമാക്കും.

ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഒരു ട്രാവൽ പ്ലാറ്റ്ഫോമിൽനിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം മൂന്നിൽ രണ്ടുഭാഗം (62ശതമാനം) പേരും രാത്രി യാത്രകൾക്ക് താൽപര്യം പ്രകടിപ്പിക്കുന്നു. സ്റ്റാർഗേസിങ്, കോസ്മിക് അനുഭവങ്ങൾ, നക്ഷത്ര സമൂഹങ്ങളെ കണ്ടെത്തൽ തുടങ്ങിയവക്കായി കൂടുതൽപേരും താൽപര്യം പ്രകടിപ്പിക്കുന്നതായും കണക്കുകൾ പറയുന്നു. ഇന്ത്യൻ സഞ്ചാരികളിൽ നാലിൽ മൂന്ന് പേർ (78 ശതമാനം) നോക് ടൂറിസത്തോട് (Noctourism) താൽപര്യം പ്രകടിപ്പിക്കുന്നതായും സർവേ പറയുന്നു.

രാത്രിയിൽ പ്രത്യേകിച്ച് കുറഞ്ഞ ശബ്ദവും വെളിച്ചവുമുള്ള സാഹചര്യങ്ങളിൽ തലച്ചോറിന് അധികം സെൻസറി ഓവർലോഡ് ഉണ്ടാകില്ല. ഇരുട്ടും നിശബ്ദതയും തലച്ചോറിന്റെ വേഗത കുറക്കും, അതിനാൽ കൂടുതൽ ധ്യാനാത്മകവും വൈകാരികമായി അവബോധമുള്ളവരുമാകും. മനസ്സിനെ കൂടുതൽ ശാന്തമാക്കാനും സഹായിക്കും.

തണുത്ത വായുവും ശബ്ദങ്ങളും രാത്രി ദൃശ്യങ്ങളുമെല്ലാം നമ്മുടെ ചിന്താചക്രങ്ങളെയും സ്വാധീനിക്കും. രാത്രി നടക്കുകയോ പ്രകൃതിയുടെ ശബ്ദങ്ങൾ ശ്രദ്ധിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ ചിന്തകൾ ഒരു റീസെറ്റ് ബട്ടൺ പോലെ പ്രവർത്തിക്കും. രാത്രി വിനോദസഞ്ചാരത്തിന് ഗുണങ്ങൾ ഉണ്ടെങ്കിലും അത് ഉറക്ക ദിനചര്യകളെ ബാധിക്കുകയോ ക്ഷീണം വർധിപ്പിക്കുകയോ ചെയ്താൽ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. സുരക്ഷ ഉറപ്പാക്കിവേണം ഓരോ യാത്രയും. 

Tags:    
News Summary - Noctourism; The magic of the night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.