മുരുകനെ പേടിപ്പിച്ച കടുവയെ തേടി

'പകുതിപ്പാലം' എന്നും മറക്കാനാവാത്ത  ഒാർമയാണ്. കൊടുംകാടിനു നടുവിലെ കെ.എഫ്.ഡി.സിയുടെ റിസോർട്ടിൽ തനിച്ച് അന്തിയുറങ്ങിയതും രാത്രിയുടെ ഇരുണ്ട യാമത്തിൽ കരടി വന്ന് വാതിലിൽ മുട്ടിയതും ഇന്നും പല രാത്രികളിലും പേടിസ്വപ്നമായി വരാറുണ്ട്. വർഷങ്ങൾക്കുശേഷം പകുതിപ്പാലത്തു നിന്ന് വീണ്ടും ഒരു ഫോൺകാൾ, ജീപ്പ് ഡ്രൈവർ മുരുകനാണ്.

കുറച്ചു ദിവസമായി ഒരു കടുവയെ കാണാറുണ്ടെന്നും അവിടത്തെ സാറിനെ കൊണ്ടുവിട്ടിട്ട് തിരിച്ചുവരുമ്പോൾ വഴിയിൽവെച്ച് അത് തന്നെ പേടിപ്പിക്കാറുണ്ടെന്നും ഇപ്പോൾ വരുകയാണെങ്കിൽ അതിൻെറ ഫോട്ടോ കിട്ടാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല. തൃശൂർ കെ.എഫ്.ഡി.സിയുടെ ഒാഫിസിൽ വിളിച്ച് ഹരികൃഷ്ണൻ സാറിനോട് അന്നത്തേക്ക് ഒരു റൂം ബുക്ക് ചെയ്ത് ഞങ്ങൾ നാലു പേരടങ്ങുന്ന സംഘം ഉച്ചയോടെ യാത്രതിരിച്ചു.
 

പകുതിപ്പാലത്തേക്കുള്ള വഴി
 

ചുരംകയറി മുകളിലെത്തിയപ്പോഴേക്കും സൂര്യൻ പതുക്കെ മലയിറങ്ങി താഴേക്കുപോയിരുന്നു. കൈകാട്ടി ജങ്ഷനിൽ നിന്ന് വലത്തേക്കു തിരിഞ്ഞ് ആ കുഞ്ഞുറോഡിലൂടെ യാത്ര തുടരുമ്പോൾ ഇളംകുളിരുള്ള തണുത്ത കാറ്റും കൂട്ടിനെത്തി. നാടുകഴിഞ്ഞ് പതുക്കെ കാട്ടിലേക്ക് കയറിയതും ഇരുട്ടിന് കനം കൂടിക്കൂടിവന്നു. വർഷങ്ങൾക്ക് മുമ്പുള്ള ആദ്യ വരവിൽ ഒരു ഒറ്റയാനെ കാണുക പതിവായിരുന്നു. എന്നാൽ, ഇത്തവണ അവനെ കണ്ടതേയില്ല. ചിലപ്പോൾ പലായനം ചെയ്തിട്ടുണ്ടാകും. എന്തായാലും ഏഴു മണിയോടു കൂടി കാട്ടിനു നടുവിലെ പകുതിപ്പാലത്തെ റിസോർട്ടിൽ ഞങ്ങൾ എത്തിച്ചേർന്നു. ഡ്രൈവർ മുരുകനെയും കിച്ചനിൽ ചെന്ന് മനോഹരൻ ചേട്ടനെയും കണ്ട്  പരിചയം പുതുക്കി. അധികം താമസിയാതെ ഞങ്ങൾ മുരുകനും ഗൈഡായ സുസുവും കൂടി ആ കടുവയെ തപ്പിയിറങ്ങി.

ജീപ്പിൽ കയറിയതും മുരുകൻ കാര്യങ്ങൾ വിശദീകരിച്ചു. അവിടത്തെ സാറിനെ കൊണ്ടുവിട്ടിട്ട് ഇരുട്ടുവീഴുേമ്പാഴാണ് തിരിച്ചുവരുക. അങ്ങനെ മൂന്നു ദിവസം മുമ്പേ ഒരു തിരിച്ചുവരവിൽ കൂരാക്കൂരിരുട്ടിൽ പെെട്ടന്ന് റോഡിന് കുറുകെ ഒരു കടുവ പ്രത്യക്ഷപ്പെട്ടു. അതിനെ കണ്ട് ഞെട്ടിയ മുരുകൻ ഉടൻതന്നെ ബ്രേക്കിട്ട് വണ്ടിനിർത്തി. സാധാരണ ജീപ്പിൻെറയോ മറ്റോ ശബ്ദംകേട്ടാൽ അവ മനുഷ്യർക്ക് മുഖംതരാതെ കാട്ടിനുള്ളിലേക്ക് മറയുകയാണ് പതിവ്. എന്നാൽ, ഇൗ കടുവ ഒരു ചലനമാറ്റവുമില്ലാതെ മുരുകനുനേരെ രോഷത്തോടെ നോക്കി നിൽക്കുകയായിരുന്നു. ഏതുനിമിഷവും തന്നെ ആക്രമിക്കുമോ എന്ന ഭയം മുരുകൻെറ മനസ്സിൽ ഉരുണ്ടുകൂടി. ഹോണടിച്ചിട്ടും ലൈറ്റ് തെളിച്ചിട്ടും ഒന്നും അതിന് ഒരു ഭാവമാറ്റവും ഇല്ലെന്നു മാത്രമല്ല അത് കൂടുതൽ രോഷം കൊള്ളുന്നതായി തോന്നി. ആ കൂരാക്കൂരിരുട്ടിൽ ജീപ്പ് പിന്നോട്ടെടുക്കുന്നതും ഉചിതമല്ലെന്ന് തോന്നിയ മുരുകൻ കുറച്ചുനേരം സംയമനം പാലിക്കാൻ തീരുമാനിച്ചു. ഒടുവിൽ 15 മിനിറ്റ് കാത്തുനിൽപിന് അറുതിവരുത്തി കടുവ ഉൾക്കാട്ടിലേക്ക് പോയപ്പോഴാണ് മുരുകന് ജീവൻ തിരിച്ചുകിട്ടിയത്. തൊട്ടടുത്ത ദിവസങ്ങളിലും ഇത് ആവർത്തിച്ചു.

കാട്ടിലെ രാത്രി
 ഇന്ന് നാലാം ദിവസമാണ്. അവനെ കാണാനായി ഞങ്ങൾ കാട്ടിനകത്തേക്ക് ജീപ്പിൻെറ ചക്രങ്ങൾ ഉരുട്ടി. പകലിൻെറ പച്ചപ്പിൽ പാട്ടുപാടി നൃത്തം ചെയ്യുന്ന കാനനഭംഗിയാണ് ഒാരോ യാത്രയിലും അനുഭവിക്കാൻ കഴിഞ്ഞതെങ്കിൽ ഇരുളിൻെറ മറവിൽ നിറംപകരുന്ന കറുപ്പിൻെറ വർണങ്ങൾ അനുഭവിക്കുകയായിരുന്നു ഇത്തവണത്തെ ഉദ്ദേശ്യം. അധികം താമസിയാതെ മുരുകൻ കടുവയെ കാണാറുള്ള സ്ഥലത്തെത്തി. പതിവു സമയമാണെങ്കിലും അവിടെ ആളെ കാണാനില്ല. എന്തായാലും കണ്ണും കാതും കൂർപ്പിച്ച് കുറച്ചുസമയം അവിടെ കാത്തിരിക്കാൻ തീരുമാനിച്ചു. അങ്ങനെ ഇരുളിൽ രണ്ടു മണിക്കൂർ ചെലവഴിച്ചിട്ടും കുറച്ചു മാനുകളും കാട്ടുപോത്തുകളുമല്ലാതെ ഒന്നും എത്തിയില്ല.
ആ നിരാശയിൽ വിഷമിച്ചിരിക്കുേമ്പാഴാണ് മുരുകൻ അടുത്ത ബോംബ് പൊട്ടിച്ചത്. നിങ്ങൾ വിഷമിക്കണ്ട. ഞാൻ നിങ്ങളെ വേറൊരു സ്ഥലത്തേക്ക് കൊണ്ടുപോകാം. അവൻ വണ്ടി മുന്നോട്ടെടുത്തു. ചുറ്റും കൂരാക്കൂരിരുട്ട്. ജീപ്പിൻെറ വെളിച്ചമായിരുന്നു ഏക ആശ്വാസം. എങ്കിലും ആ വെളിച്ചം നൽകുന്ന പാതകളിലെ ഒാരോ നിഴലാട്ടവും ഞങ്ങളെ പേടിപ്പെടുത്തിക്കൊണ്ടേയിരുന്നു. ഇരുട്ടിൻെറ കൈകളിൽ പിടിതരാതെ മാനത്തെ ചന്ദ്രൻെറ വെളിച്ചത്തിനായി കൈനീട്ടിനിൽക്കുന്ന കൂറ്റൻ മരങ്ങൾ. അതിനിടയിലെ ഇലകൊഴിഞ്ഞ ഒരു മരം ചൂണ്ടിക്കൊണ്ട് ഗൈഡായ സുസു പറഞ്ഞു: രാത്രികാലങ്ങളിൽ ഇൗ വയസ്സൻ മരങ്ങളുടെ മുകളിൽ പതിവായി പുലിയെ കാണാറുണ്ടത്രെ. അത് കേട്ടതും ഞങ്ങളുടെ മനസ്സൊന്ന് കിടുങ്ങി. പുലി മുകളിൽനിന്ന് വണ്ടിക്കുള്ളിലേക്ക് എടുത്തുചാടുമോ? അത് നമ്മളെ കണ്ടാൽ ആക്രമിക്കുമോ? അത് എന്തിനാ മരത്തിനു മുകളിൽ കയറി ഇരിക്കുന്നത്? അങ്ങനെ നൂറായിരം ചോദ്യങ്ങൾ പിറകിലിരിക്കുന്നവരിൽ നിന്ന് ഞാൻ ഏറ്റുവാങ്ങി. 


പെട്ടെന്ന് മുരുകൻ വണ്ടി നിർത്തി. എല്ലാവരും പേടിച്ചുവിറച്ചു ചുറ്റും നോക്കി. ഒന്നും കാണാനില്ല. എല്ലാവരും മുരുകനെ നോക്കി. അപ്പോഴേക്കും അദ്ദേഹം അവിടെ കുറച്ചകലെയായി കണ്ട ഒരു പാഴ് കെട്ടിടത്തിനുനേരെ കൈനീട്ടി. എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി. കൊടുംവനത്തിലെ ആ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ നിന്ന് ഞങ്ങളെ അദ്ഭുതപ്പെടുത്തി ഒരാൾ ഇറങ്ങിവന്നു. ഇംഗ്ലീഷ് പ്രേത സിനിമകളിലൊക്കെ കാണുന്ന പ്രേതത്തെപ്പോലെ.

എല്ലാവരും ഒന്ന് ഭയന്നു. ഞങ്ങളുടെ പേടി കണ്ട മുരുകൻ പറഞ്ഞു, ഭയക്കണ്ട അത് പ്രേതമൊന്നുമല്ല. അതാണ് ചിന്നൻ. ഇൗ കാടിൻെറ കാവൽക്കാരൻ. വനത്തിൽ അങ്ങിങ്ങായി നടത്തുന്ന കാപ്പിേത്താട്ടങ്ങളിലെ കാപ്പിക്കുരു ഉണക്കിസൂക്ഷിക്കുന്ന സ്ഥലമാണിവിടം. ഒരുനേരം മൊബൈൽ ഇല്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടുന്ന ജനങ്ങൾ വസിക്കുന്ന അതേ ഭൂമിയിലാണല്ലോ വെളിച്ചമോ വെള്ളമോ തലചായ്ക്കാൻ ഇടമോ മിണ്ടാനും പറയാനും ആരും ഇല്ലാതെ അദ്ദേഹം താമസിക്കുന്നതെന്നു കേട്ടപ്പോൾ വിശ്വസിക്കാനായില്ല.

കാപ്പിച്ചെടി
 


ആ പാഴ് കെട്ടിടത്തിൻെറ മുൻവശത്ത് കണ്ട വലിയ മുറ്റത്താണ് കാപ്പിക്കുരു ഉണക്കുന്നത്. കാട്ടിൽ അവിടവിടെയായുള്ള തോട്ടങ്ങളിൽ നിന്ന് കൊണ്ടു വരുന്ന കാപ്പിക്കുരു ഇവിടെയിട്ട് ഉണക്കി പാകമാകുമ്പോൾ ഫോറസ്റ്റിൻെറ പിക്അപ് വാൻ വന്ന് എടുത്തുകൊണ്ടുപോകും. അതുവരെ ആ കാപ്പിക്കുരുവിന് പകലും രാത്രിയും കാവലാണ് ചിന്നൻെറ തൊഴിൽ. പകൽ വെയിൽകൊള്ളുന്ന അവയെ രാത്രി മഞ്ഞുകൊള്ളാതിരിക്കാൻ വലിയ ഷീറ്റുകൾ കൊണ്ട് മൂടിയിടും. എന്നും രാത്രി തീകൂട്ടി ആ കാപ്പിക്കുരുവിന് കാവലിരിക്കും.

ഒരു ദിവസം രാത്രി നല്ലക്ഷീണം കാരണം തീകൂട്ടാതെ ചിന്നൻ ആ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനുള്ളിൽ കിടന്ന് അറിയാതെ ഉറങ്ങിപ്പോയി. എന്തോ ശബ്ദംകേട്ട് ഞെട്ടിയുണർന്നതും ആ കെട്ടിടത്തിൻെറ വാതിലും ചുമരും ചവിട്ടിപ്പൊളിച്ച് ഒരു കാട്ടാന ഉള്ളിലേക്കു കയറുന്നു. മരണഭയത്തിൽ ചാടിയെഴുന്നേറ്റ് അവിടെ കണ്ട ഒരു തട്ടിൻെറ പുറത്തുകയറി ഒളിച്ചു ശ്വാസം പോലും അടക്കിപ്പിടിച്ചിരുന്നു. കാട്ടാന അവിടെ മുഴുവൻ അരിച്ചുപെറുക്കി. ഒടുവിൽ ഒന്നും കിട്ടാതായപ്പോൾ പതുക്കെ പുറത്തേക്കിറങ്ങി.

ജീപ്പിൻെറ വെളിച്ചത്തിൽ കാട്ടുപോത്ത്
 


അൽപസമയം കഴിഞ്ഞ് ചിന്നൻ പതുക്കെ പുറത്തിറങ്ങി നോക്കിയതും കാപ്പിക്കുരു മൂടിയിട്ടിരുന്ന വിലകൂടിയ ഷീറ്റുകളെല്ലാം ആന വലിച്ചുകീറി നശിപ്പിച്ചിരിക്കുന്നു. രാത്രിയുടെ ഭീതിയിൽ ആ കഥ ഞങ്ങളെ വല്ലാതെ പേടിപ്പിച്ചു. ഒാരോ രാത്രിയും അപ്പോ ഇങ്ങനെ പേടിച്ചുകഴിയണമല്ലേ എന്ന ചോദ്യത്തിന് മറുപടിയായി ഞങ്ങളെ ആ കെട്ടിടത്തിനു പിറകിലേക്ക് കൂട്ടിക്കൊണ്ടുപോയി. തൊട്ടുതാഴെയുള്ള കെട്ടിടത്തിനുനേരെ വിരൽ ചൂണ്ടി പറഞ്ഞു, അതിനകത്ത് ഒരു വമ്പൻ രാജവെമ്പാല കുടിയേറിപ്പാർത്തിട്ടുണ്ട്. മിക്കദിവസങ്ങളിലും അത് കയറിപ്പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകേട്ടതും പെരുവിരൽ മുതൽ ഉച്ചിവരെ വിറച്ചുപോയി.

രാത്രിയിൽ കാട്ടിലെ സഞ്ചാരത്തിൻെറ രസം ആസ്വദിക്കാൻവേണ്ടി ഇറങ്ങിത്തിരിച്ചതായിരുന്നു. എന്നാലിപ്പോൾ രസച്ചരട് മുറുകിപ്പോയിരിക്കുന്നു. കടുവ, പുലി, ആന, ഇപ്പോഴിതാ രാജവെമ്പാലയും. പുറത്ത് മഞ്ഞു പെയ്യുന്നുണ്ടെങ്കിലും ശരീരം നല്ലരീതിയിൽ വിയർക്കുന്നു. എല്ലാവർക്കും എങ്ങനെയെങ്കിലും തിരിച്ചു താമസസ്ഥലത്തെത്തിയാൽ മതിയെന്നായി. അധികം താമസിയാതെ എല്ലാവരും ഒാടി ജീപ്പിൽ കയറി.

കാടിനുള്ളിലെ റിസോർട്ട്
 ജീപ്പിൻെറ ചക്രങ്ങൾ റിസോർട്ടിലേക്ക് ഉരുണ്ടു തുടങ്ങിയപ്പോൾ എല്ലാവരുടെയും സംസാരം ആ കൊടുംകാട്ടിൽ  കഴിയുന്ന ചിന്നനെക്കുറിച്ചു തന്നെയായിരുന്നു. രാത്രിസഞ്ചാരം അവസാനിപ്പിച്ച് തിരികെ താമസിക്കുന്ന കോട്ടേജിൻെറ മുന്നിലെത്തിയപ്പോഴേക്ക് ക്യാമ്പ് ഫയറും മനോഹരൻ ചേട്ടൻെറ രുചിയൂറുന്ന നാടൻ ഭക്ഷണവും റെഡിയായിരുന്നു. അവിടെ കൂട്ടിയിട്ട മരക്കൊമ്പുകളിൽ തീ ആളിക്കത്തിയപ്പോൾ അതിനുചുറ്റും വട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.
മഞ്ഞുവീഴുന്ന ആ തണുത്ത രാത്രിയിൽ നല്ല രുചിയുള്ള ചൂടാറാത്ത ഭക്ഷണം. അടുത്തകാലത്തൊന്നും നാവിന് ഇത്രയും ബോധിച്ച ഒരു ഭക്ഷണം കഴിച്ചിട്ടില്ല. തൊട്ടുമുന്നിൽ എരിഞ്ഞടങ്ങുന്ന തീനാളങ്ങൾ ഒാരോ നിമിഷവും ഞങ്ങളിൽ ചൂടിൻെറ നിശ്വാസങ്ങളേകിക്കൊണ്ടിരുന്നു. പാറിപ്പറക്കുന്ന തീനാളങ്ങൾ ആ ഇരുട്ടിൽ അലിഞ്ഞു ചേരുന്നതു പോലെ ഞങ്ങളും എപ്പോഴോ ആ രാത്രിയിൽ അലിഞ്ഞുചേർന്നു.  


പതിവു സ്വപ്നങ്ങൾക്ക് വഴിമുടക്കിയായി എത്തിയ ഒരു വേഴാമ്പലിൻെറ നാദം കേട്ടാണ് രാവിലെ കണ്ണുതുറന്നത്. കൂകിപ്പുലരുന്ന പുലരിയെയും വേഴാമ്പലിനെയും കാണാൻ പതുക്കെ റൂമിന് പുറത്തേക്കിറങ്ങി. എങ്ങും പുകമറ പോലെ മഞ്ഞു മൂടിക്കിടക്കുന്നു. ഇലകളിൽനിന്ന് വേർപിരിയുന്ന മഞ്ഞുതുള്ളികൾ അവരുടെ കണ്ണീരാണെന്ന് തോന്നിപ്പോകും. അടുത്ത രാത്രിയിൽ കാണാമെന്നു പറഞ്ഞുള്ള ഒരു വിടപറയൽപോലെയാണ് എനിക്കത് അനുഭവപ്പെട്ടത്. ഒാരോ പുല്ലിലും പൂവിലും കാപ്പിക്കുരുവിൽ പോലും മഞ്ഞിൻെറ പ്രണയം ഒളിച്ചുകിടപ്പുണ്ടായിരുന്നു.

ഇതെല്ലാം ആസ്വദിച്ചു നിൽക്കവെ ഒരു മിന്നായംപോലെ എൻെറ മുന്നിലൂടെ വേഴാമ്പൽ പറന്നകന്നു. അത് പോയവഴിയിലൂടെ ഞാനും കുറെ ദൂരം മുന്നോട്ടുനടന്നു. പെട്ടെന്നാണ് ഒരുപറ്റം കാട്ടുപോത്തുകൾ ശ്രദ്ധയിൽപെട്ടത്. കാമറ എടുത്തു ക്ലിക്കുന്നതിനുമുമ്പേ അവ എന്നെക്കണ്ട് പാഞ്ഞടുത്തു. ജീവിതത്തിനും മരണത്തിനും ഇടക്കുള്ള ആ ഭയാനക നിമിഷത്തിൽ മറ്റൊന്നും ആലോചിക്കാതെ ജീവൻ രക്ഷിക്കാനായി ഞാനും ഒാടി. കുറച്ചുദൂരം പിന്നിട്ട് തിരിഞ്ഞു നോക്കുേമ്പാഴേക്കും എൻെറ തൊട്ടുപിന്നിലുള്ള ഒരു കുഞ്ഞുവഴിയിലൂടെ അവ ഉൾക്കാട്ടിലേക്ക് ഓടി മറഞ്ഞിരുന്നു. 
 

തടാകം
മനോഹരൻ ചേട്ടൻെറ കൈകൊണ്ടുണ്ടാക്കിയ സ്വാദിഷ് ടമായ ഭക്ഷണം കഴിച്ചു മുരുകനൊപ്പം ജീപ്പിൽ കാടു കാണാനിറങ്ങി. കാട് മൂന്ന് വർഷം മുമ്പത്തെ പോലെ തന്നെ. ഒരു മാറ്റവുമില്ല. ഒരു നുറുങ്ങു മാലിന്യം പോലും കാട്ടിലില്ല. ഇത്രയധികം വിനോദ സഞ്ചാരികൾ വന്നിട്ടും പകുതിപ്പാലം പഴയ പോലെ തന്നെ. ഇവിടത്തെ ഉദ്യോഗസ്ഥരായ ഹരികൃഷ് ണനും ജയരാജുമാണ് അതിന് പിന്നിൽ. അവരുടെ ആത്മാർഥമായ പ്രവർത്തനം.
കൊച്ചു വർത്തമാനങ്ങളും കാഴ്ചകളുമായി ഞങ്ങൾ യാത്ര തുടർന്നുകൊണ്ടിരുന്നു. മലയണ്ണാൻ, പുള്ളിമാൻ, മ്ലാവ്, പന്നി, കാട്ടുപോത്ത്, പേരറിയാ കിളികൾ എന്നിവയെല്ലാം ഞങ്ങൾക്ക് സ്വാഗതമരുളി. ഒരു മണിക്കൂർ നീണ്ട യാത്ര ഒടുവിൽ ആ പഴയ വാച്ച്ടവറിനു മുന്നിൽ ചെന്നുനിന്നു. വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും ഇവിടത്തെ കാനനഭംഗിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. കുറച്ചുനേരം ആ വാച്ച്ടവറിന് മുകളിലിരുന്നു പറമ്പിക്കുളം കാഴ്ചകളൊക്കെ ആസ്വദിച്ച് പതുക്കെ റിസോർട്ടിലേക്ക് മടങ്ങി.
വാച്ച് ടവറിലേക്കുള്ള വഴി
 ഒടുവിൽ  വിഭവസമൃദ്ധമായ സദ്യയും കഴിച്ച് മടങ്ങാൻ നേരം വല്ലാത്ത വിഷമം. സ്വന്തം വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നതുപോലെ. അത്രക്ക് നല്ല മനസ്സുള്ള മുനഷ്യരായിരുന്നു അവിടെയുള്ളവരെല്ലാം. ഒടുവിൽ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ ജയരാജ് സാറിനോട് ഒരുകാര്യം പറയാതെ പോകാൻ കഴിഞ്ഞില്ല. വർഷങ്ങൾക്കു മുേമ്പ ഇവിടെ വരുമ്പോൾ അധികമാരും എത്തിപ്പെടാതെ പ്രകൃതിഭംഗി ഒട്ടുംതന്നെ നഷ്ടപ്പെടാതെ കിടക്കുന്ന കന്യകയായിരുന്നു പകുതിപ്പാലം. ഇന്നും ആ കന്യകാത്വത്തിന് ഒരു പോറൽ പോലും ഏൽപിക്കാതെ ഭദ്രമായി സംരക്ഷിച്ചു പോകുന്നതിന് ഒരായിരം നന്ദി. ഒപ്പം കൂടെനിൽക്കുന്ന ഹരികൃഷ്ണൻ സാറിനും. 

കൂടുതൽ വിവരങ്ങൾക്ക്:

  • കെ.എഫ്.ഡി.സിയുടെ റിസോർട്ടിൽ റൂം ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് വനത്തിനുള്ളിലേക്ക് പ്രവേശനം. അല്ലാതെ ആരുംതന്നെ വനത്തിനുള്ളിലേക്ക് കടന്നാൽ ശിഷാർഹമാണ്.
  • വൺ ഡേ ട്രിപ് അനുവദനീയമല്ല.
  • താമസം, ഭക്ഷണം, ട്രക്കിങ് എല്ലാംകൂടി ചേർത്ത് ഒരാൾക്ക് 2000 രൂപയാണ് ഫീസ്. 
Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.