കപ്പലിന് തീപിടിച്ചു, മലേറിയ ബാധിച്ചു; 33 വർഷം കൊണ്ട് 233 രാജ്യങ്ങൾ കീഴടക്കിയ വ്യവസായിയുടെ സാഹസിക യാത്ര
''സമയം നിങ്ങൾക്കായി കാത്തുനിൽക്കില്ല!" ഈ തിരിച്ചറിവിലാണ് ഒരു ചൈനീസ് വ്യവസായി തന്റെ ജീവിതത്തിലെ 33 വർഷങ്ങൾ ലോകം കാണാനായി മാറ്റിവെച്ചത്. കപ്പലിന് തീപിടിച്ചും, മലേറിയയും ഭൂകമ്പവും നേരിട്ടും 14 കോടി രൂപ ചെലവഴിച്ച് 233 രാജ്യങ്ങൾ കീഴടക്കിയ ചെൻ ജിൻവേയ് എന്ന 53 കാരന്റെ യാത്രാവിശേഷങ്ങൾ ഏതൊരു യാത്രാപ്രേമിയെയും അമ്പരപ്പിക്കുന്നതാണ്. പെറുവിലെ യാത്രാനുഭവത്തോടെ തന്റെ ചരിത്രപ്രധാനമായ ആഗോള പര്യടനത്തിന് വിരാമമിട്ടിരിക്കുകയാണ് ചെൻ ജിൻവേയ് അറിയിച്ചു. ചൈനയിൽ ഇതുവരെ 233 പ്രദേശങ്ങൾ സന്ദർശിച്ചിട്ടുള്ളത് ഏകദേശം 70 പേർ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യാത്രാവേളകളിൽ നിരവധി പ്രതിസന്ധികളാണ് ചെൻ തരണം ചെയ്തത്. ആന്റാർട്ടിക്കയിലേക്കുള്ള ആദ്യ ശ്രമം കപ്പലിന് തീപിടിച്ചതിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നെങ്കിലും, 2016 ജനുവരിയിൽ അദ്ദേഹം അവിടെ വിജയകരമായി എത്തിച്ചേർന്നു. ന്യൂസിലൻഡിന്റെ വിദൂര പ്രദേശമായ ടൊകേലൗവിലേക്കുള്ള യാത്രയും പലതടസ്സങ്ങൾക്കുമൊടുവിലാണ് ഈ വർഷം സാധ്യമാക്കിയത്. ആഫ്രിക്കയിൽ വെച്ച് മലേറിയ ബാധിച്ചതും ഗ്രീസിൽ വെച്ച് ഭൂകമ്പം അനുഭവിച്ചതും അദ്ദേഹത്തിന്റെ കഠിനമായ യാത്രാനുഭവങ്ങളിൽ ചിലതാണ്.
ബിസിനസ്സും യാത്രയും ഒരുപോലെ
മെഷിനറി കമ്പനി ഉടമയായ ചെൻ, തന്റെ ബിസിനസ്സിനോ കുടുംബത്തിനോ യാതൊരുവിധ കോട്ടവും വരുത്താതെയാണ് ഈ വലിയ ലക്ഷ്യം സാക്ഷാത്കരിച്ചത്. ഒരു മാസം ബിസിനസ്സും കുടുംബകാര്യങ്ങളും നോക്കിയ ശേഷം അടുത്ത മാസം യാത്രകളിലേക്ക് തിരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. 1993-ൽ സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ തുടങ്ങിയ യാത്രകളാണ് പിന്നീട് ലോകം മുഴുവൻ ചുറ്റിത്തീർക്കാനുള്ള വലിയൊരു സ്വപ്നമായി വളർന്നത്.
അതിജീവനത്തിന്റെ കഥകൾ, പാഠങ്ങളും ശേഖരങ്ങളും
വെറുമൊരു കാഴ്ചക്കാരായി മടങ്ങുന്നതിന് പകരം ഓരോ പ്രദേശത്തെയും സംസ്കാരവും ജീവിതരീതികളും അടുത്തറിയാനാണ് അദ്ദേഹം ശ്രമിച്ചത്. ഇതിന്റെ ഭാഗമായി 198 രാജ്യങ്ങളിലെ നാണയങ്ങൾ ശേഖരിക്കുകയും, ചൈനയിലെ പ്രശസ്തനായ യാത്രാ എഴുത്തുകാരൻ ഷു സിയാകെയുടെ സ്മാരകത്തിന് അവ സംഭാവന ചെയ്യുകയും ചെയ്തു.
തന്റെ 33 വർഷത്തെ യാത്ര നൽകിയ അനുഭവങ്ങളെക്കുറിച്ച് ചെൻ പറയുന്നത് ഇതാണ്: "എന്തുചെയ്യുമ്പോഴും പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോവുക. ഒന്നിനും കാത്തുനിൽക്കരുത്, സമയം നിങ്ങൾക്കായി കാത്തുനിൽക്കില്ല." യാത്ര പൂർത്തിയാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങിയ ചെൻ, ഇനി തന്റെ മാതാപിതാക്കൾക്കും കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.