ഡോ. എസ്. ബിജോയ് നന്ദൻ
കളമശ്ശേരി: ഉത്തരധ്രുവത്തിലെ 90° വടക്കൻ അക്ഷാംശത്തിൽ എത്തുന്ന ആദ്യ കേരളീയനെന്ന ചരിത്രനേട്ടം കുസാറ്റ് പ്രഫസർ സ്വന്തമാക്കി. കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല മറൈൻ സയൻസസ് ഫാക്കൽറ്റി ഡീനും സി.എസ്.ഐ.ആർ-എമിരിറ്റസ് സയന്റിസ്റ്റുമായ പ്രഫ. ഡോ. എസ്. ബിജോയ് നന്ദനാണ് നേട്ടം സ്വന്തമാക്കിയത്.
ആഗസ്റ്റ് നാലുമുതൽ 13 വരെ നടന്ന ഏഴാമത് റോസാറ്റോം ഇന്റർനാഷനൽ ആർട്ടിക് എക്സ്പെഡിഷൻ ‘ഐസ്ബ്രേക്കർ ഓഫ് നോളജ്’ എന്ന അന്താരാഷ്ട്ര പര്യവേഷണത്തിന്റെ ഭാഗമായാണ് ഡോ. ബിജോയ് നന്ദൻ ഉത്തരധ്രുവത്തിലെത്തിയത്. ഈ പര്യവേഷണത്തിലേക്ക് ഇന്റർനാഷണൽ എക്സ്പെർട്ടായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനും ഡോ. നന്ദനാണ്.
റഷ്യയിലെ മുർമാൻസ്കിൽനിന്ന് ആണവശക്തിയിൽ പ്രവർത്തിക്കുന്ന ‘50 ലെറ്റ് പോബെഡി’ എന്ന ഐസ്ബ്രേക്കർ കപ്പലിലാണ് സംഘം ഉത്തരധ്രുവത്തിലെത്തിയത്. അന്താരാഷ്ട്ര വിദഗ്ധനെന്ന നിലയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ, ആർട്ടിക് ഗവേഷകർ, ശാസ്ത്ര ആശയവിനിമയ വിദഗ്ധർ, അധ്യാപകർ തുടങ്ങിയവരോടൊപ്പം ഡോ. നന്ദൻ പര്യവേഷണത്തിന്റെ ശാസ്ത്ര-വിദ്യാഭ്യാസ പരിപാടികളിൽ പങ്കെടുത്തു. സമുദ്ര-ധ്രുവ ശാസ്ത്രം, കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി സുസ്ഥിരത, സമുദ്ര സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികളുമായും മറ്റ് പങ്കാളികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.