കൊൽക്കത്ത: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ ചന്ദ്രഗ്രഹണം ജൂൈല 27ന്. ബ്ലഡ് മൂൺ എന്ന് അറിയപ്പെടുന്ന ചുവപ്പുരാശിയോടെ ചന്ദ്രനെ കാണാനാവുന്ന ഈ ചന്ദ്രഗ്രഹണം രാജ്യത്ത് എല്ലാഭാഗത്തും ദൃശ്യമാകും. ഭാഗികവും പൂർണവുമായ ചന്ദ്രഗ്രഹണങ്ങൾ അന്ന് രാജ്യത്തെ മുഴുവൻ ഭാഗത്തെയും ആളുകൾക്ക് കാണാനാവുമെന്ന് എം.പി ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടമെൻറൽ റിസർച് ഡയറക്ടർ ദേബിപ്രസാദ് ദുവാരി പറഞ്ഞു. തെക്കേ അമേരിക്ക, ആഫ്രിക്ക, പശ്ചിമേഷ്യ, മധ്യ ഏഷ്യ എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാവും.
ഒരു മണിക്കൂറിലേറെയുള്ള ഭാഗിക ചന്ദ്രഗ്രഹണം കൂടാതെ സമ്പൂർണ ചന്ദ്രഗ്രഹണം ഒരു മണിക്കൂർ 43 മിനിറ്റ് നീണ്ടുനിൽക്കും. ജൂലൈ 27ന് രാത്രി 11.54നാണ് ഭാഗിക ചന്ദ്രഗ്രഹണം തുടങ്ങുന്നത്. പൂർണ ചന്ദ്രഗ്രഹണം ജൂലൈ 28 ന് ഒരുമണിക്കും ആരംഭിക്കും. ഏറ്റവുമധികം ഇരുണ്ട നിറത്തിൽ ചന്ദ്രൻ കാണപ്പെടുക 1.52നായിരിക്കുമെന്നും ഇത് 2.43 വരെ തുടരുമെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. തുടർന്ന് 3.49 വരെ ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും.
രാത്രി മുഴുവനും ദൃശ്യമാകുന്ന ഈ ചന്ദ്രഗ്രഹണം വാനനിരീക്ഷകർക്ക് സുവർണാവസരമായിരിക്കുമെന്ന് ദുവാരി പറഞ്ഞു. 27ലെ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ നിഴലിെൻറ മധ്യഭാഗത്തുകൂടെയായിരിക്കും ചന്ദ്രൻ കടന്നുപോവുക. രാത്രി പുരോഗമിക്കുമ്പോൾ ഭൂമിയുടെ ഭ്രമണപഥത്തിെൻറ ഏറ്റവും വിദൂര ബിന്ദുവിലായിരിക്കും ചന്ദ്രനെന്നും ഇത് ഈ വർഷത്തെ ഏറ്റവും ചെറിയ ചാന്ദ്ര ദൃശ്യമായിരിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
സമ്പൂർണ ഗ്രഹണ സമയത്ത് ചന്ദ്രെൻറ നിറം തിളങ്ങുന്ന ഒാറഞ്ചിൽനിന്ന് രക്തച്ചുവപ്പിലേക്കും അപൂർവമായി ഇരുണ്ട തവിട്ടുനിറത്തിലേക്കും പിന്നീട് ഇരുണ്ട ചാരനിറത്തിലേക്കും മാറും. ഇതുകൊണ്ടാണ് സമ്പൂർണ ഗ്രഹണം സംഭവിച്ച ചന്ദ്രനെ ബ്ലഡ് മൂൺ എന്ന് വിളിക്കുന്നത്. അടുത്ത സമ്പൂർണ ചന്ദ്രഗ്രഹണം 2019 ജനുവരി 19 നായിരിക്കുെമന്നും ദുവാരി അറിയിച്ചു.
കാണാൻ ബൈനോക്കുലർ മതി
സൂര്യഗ്രഹണം നിരീക്ഷിക്കുന്നതുപോലെ കണ്ണുകളെ സംരക്ഷിക്കാൻ പ്രത്യേക ഫിൽറ്ററുകൾ ചന്ദ്രഗ്രഹണ സമയത്ത് വേണ്ട. ഗ്രഹണം വീക്ഷിക്കാൻ ടെലസ്കോപ്പിെൻറയും ആവശ്യമില്ല. നല്ല ബൈനോക്കുലർ ഉണ്ടെങ്കിൽ മികച്ച രീതിയിൽ ഗ്രഹണം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.