ബംഗളൂരു: ഇന്ത്യയുടെ തദ്ദേശീയമായി നിർമിച്ച നൂറാം ഉപഗ്രഹം കാർട്ടോസാറ്റ്-രണ്ട് വിജയകരാമായി വിക്ഷേപിച്ചു. രാവിലെ 9.29ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഐ.എസ്.ആർ.ഒയുടെ വിശ്വസ്ത വാഹനം പി.എസ്.എൽ.വി സി 40 റോക്കറ്റിലാണ് ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്.
മുൻനിശ്ചയിച്ച പ്രകാരം വിക്ഷേപിച്ച് 7 മിനിട്ട് 15 സെക്കന്‍റിൽ പി.എസ്.എൽ.വി സി 40 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചു. പേടകത്തിന്‍റെ ഒാരോ ഘടകങ്ങളും ഉപഗ്രഹങ്ങളും വിവിധ ഘട്ടങ്ങളിൽ കൃത്യമായി വേർപ്പെട്ടു. പുതുവർഷത്തിൽ രാജ്യത്തിന് നൽകുന്ന സമ്മാനമാണ് കാർട്ടോസാറ്റ്-രണ്ട് വിക്ഷേപണമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എ.എസ് കിരൺ പറഞ്ഞു.
ഭൗമനിരീക്ഷണ സ്പേസ് ക്രാഫ്റ്റായ കാർട്ടോസാറ്റ് -രണ്ട് സീരീസ് കൂടാതെ 31 ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. കാനഡ, ഫിൻലൻഡ്, ഫ്രാൻസ്, ദക്ഷിണ കൊറിയ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 28 ഉപഗ്രഹങ്ങളും ഇന്ത്യയിൽ നിന്നുള്ള ഒാരോ മൈക്രോ, നാനോ ഉപഗ്രഹങ്ങളും ഇതിൽ ഉൾപ്പെടും.
ഭൗമനിരീക്ഷണത്തിനുള്ള 710 കിലോ വരുന്ന കാർേട്ടാസാറ്റ് -രണ്ട് സീരീസ്, 100 കിലോ വരുന്ന മൈക്രോ സാറ്റലൈറ്റ്, അഞ്ചുകിലോ വരുന്ന നാനോ സാറ്റൈലറ്റ് എന്നിവയാണ് പി.എസ്.എൽ.വി സി ഭ്രമണപഥത്തിലെത്തിക്കുക. 1323 കിലോയാണ് മൊത്തം ഉപഗ്രഹങ്ങളുടെ ഭാരം.
ഭൗമ നിരീക്ഷണം, നഗര, ഗ്രാമ സംവിധാനങ്ങളുടെ നിരീക്ഷണം, തീരദേശ ഭൂമി ഉപയോഗ നിയന്ത്രണം, റോഡ് ശൃംഖല-ജല വിതരണം എന്നീ സേവനങ്ങളുടെ മേൽനോട്ടം എന്നിവ ലക്ഷ്യമിട്ടാണ് കാർട്ടോസാറ്റ്-രണ്ട് വിക്ഷേപിച്ചത്. ബഹിരാകാശത്ത് നിന്ന് ചിത്രങ്ങൾ പകർത്താൻ സാധിക്കുന്ന നൂതന പാൻക്രോമിക്, മൾട്ടി സ്പെക്ട്രൽ കാമറകൾ എന്നിവയാണ് ഉപഗ്രഹത്തിന്‍റെ പ്രത്യേകതകൾ.
2017 ആഗസ്റ്റ് 31ന് നാവിഗേഷൻ സാറ്റൈലറ്റായ െഎ.ആർ.എൻ.എസ്.എസ്-വൺ എച്ചിന്റെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. ഇതിനു ശേഷം നടക്കുന്ന ആദ്യ പി.എസ്.എൽ.വി ദൗത്യമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.