ലിഥിയം-അയോൺ ബാറ്ററി വികസിപ്പിച്ച മൂന്നു ഗവേഷകർക്ക് രസതന്ത്ര നൊബേൽ

സ്റ്റോക് ഹോം: പുതിയ കാലത്തിെൻറ ഊർജസംഭരണിയായ ലിഥിയം-അയോൺ ബാറ്ററി വികസിപ്പിച്ച മൂന്ന് ഗവേഷകർക്ക് ഈ വർഷത്തെ രസതന്ത്ര നൊബേൽ. കാലത്തെ മാറ്റിമറിച്ച സ്മാർട്ഫോണിെൻറ പിറവിയിലേക്ക് നയിച്ചതിനൊപ്പം പരമ്പരാഗത ഇന്ധനത്തിന് ബദൽ ആയും ലിഥിയം-അയോൺ ബാറ്ററി മാറിയതാണ് അതിെൻറ ഉപജ്ഞാതാക്കളെ പുരസ്കാരത്തിന് തെരഞ്ഞെടുക്കാൻ കാരണമെന്ന് അവാർഡ് സമിതിയായ റോയൽ സ്വീഡിഷ് അക്കാദമി പറഞ്ഞു.

പുരസ്ക്കാര ജേതാക്കളിൽ 97കാരനായ യു.എസ് ശാസ്ത്രജ്ഞൻ ജോൺ ഗൂഡനഫുമുണ്ട്. നൊബേൽ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ ശാസ്ത്രജ്ഞനായി ഇതോടെ ഗൂഡനഫ് മാറി. ഓസ്റ്റിനിലെ യൂനിവേഴ്സിറ്റി ഓഫ് ടെക്സസിൽ എൻജിനീയറിങ് വിഭാഗം മേധാവിയാണ് പ്രഫ. ഗൂഡനഫ്.

ന്യൂയോർക്കിലെ ബ്രിഗാംറ്റൺ യൂനിവേഴ്സിറ്റി പ്രഫസറായ സ്റ്റാൻലി വിറ്റിംഹാം(77), ജപ്പാനിലെ മെയ്ജോ യൂനിവേഴ്സിറ്റി പ്രഫസറായ അകിര യോഷിനോ (71) എന്നിവരാണ് പുരസ്കാരം ലഭിച്ച മറ്റുള്ളവർ. ഒമ്പത് ദശലക്ഷം സ്വീഡിഷ് ക്രൊണോ (ആറരക്കോടി രൂപ)ആണ് സമ്മാനത്തുക. ഇതു മൂന്നു പേരും തുല്യമായി പങ്കിടും. ഡിസംബർ 10നാണ് പുരസ്കാരദാനം. വൈദ്യുത വാഹനങ്ങളിലും മൊബൈൽ ഫോൺ മുതൽ ലാപ് ടോപ് വരെ ഒട്ടുമിക്ക ഉപകരണങ്ങളിലും ഉപയോഗിക്കുന്ന ലിഥിയം-അയോൺ ബാറ്ററി ഇന്ന് സർവവ്യാപിയാണെന്നും കൂടിയ ഊർജശേഷിയും ഭാരക്കുറവും വീണ്ടും ചാർജ് ചെയ്യാമെന്നതും അതിെൻറ പ്രധാന സവിഷേതകളാണെന്നും സമിതി വിലയിരുത്തി.

1991ൽ വിപണിയിൽ ഇറങ്ങിയ അന്നു മുതൽ മനുഷ്യജീവിതത്തെ മാറ്റിത്തീർത്ത ബാറ്ററി മാനവരാശിക്ക് ഏറ്റവും പ്രയോജനകരമായ കണ്ടെത്തൽ കൂടിയാണെന്ന് സമിതി പറഞ്ഞു. ഗൂഡനഫ് വികസിപ്പിച്ച പ്രത്യേക കാഥോഡ് (വൈദ്യുതചാലക ലോഹം) ആണ് സഹപ്രവർത്തകനായ വിറ്റിംഹാം നിർമിച്ച ബാറ്ററിയിൽ ഉപയോഗിച്ചത്. ഈ ബാറ്ററി വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള പരിശ്രമങ്ങൾ നടത്തിയത് പ്രഫസർ യോഷിനോയാണ്. ഈ രീതിയിെല കൂട്ടായ പരിശ്രമം കണക്കിലെടുത്താണ് മൂന്നുപേരെയും പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്.

Tags:    
News Summary - Chemistry Nobel goes to three scientists for developing lithium-ion batteries-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.