പ്രതീകാത്മക ചിത്രം
കളമശ്ശേരി: ചെടി വളർത്തുവാനായി വിദേശങ്ങളിൽ വലിയ ഡിമാൻഡുള്ള ചകിരിച്ചോറിലെ വൈദ്യുത ചാലകത കുറക്കുവാനും അതുവഴി അവയുടെ ഉപയോഗക്ഷമത വർധിപ്പിക്കുവാനും സാങ്കേതികവിദ്യയുമായി കുസാറ്റിലെ ഗവേഷകർ. പരിസ്ഥിതി വകുപ്പിലെ ഗവേഷകയായ കെ.എസ്. ഉമാലക്ഷ്മി, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിലെ അസിസ്റ്റന്റ് പ്രഫ. ഡോ. അബേഷ് രഘുവരൻ എന്നിവർ ചേർന്ന് അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള പരീക്ഷണമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. കണ്ടെത്തൽ അന്താരാഷ്ട്ര ജേർണലായ ‘ബയോറിസോഴ്സ് ടെക്നോളജി റിപ്പോർട്ടി’ൽ പ്രസിദ്ധീകരിച്ചു.
കയർ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ചകിരിച്ചോറിന്റെ അഭൂതമായ വളർച്ചയാണ്. കയർ വ്യവസായത്തിലെ ഉപയോഗ ശൂന്യമായ വസ്തുവായി കണക്കാക്കിയിരുന്ന ചകിരിച്ചോർ ഇന്ന് കയർ രംഗത്തെത്തന്നെ താങ്ങിനിർത്തുന്ന ഒന്നായി മാറിയിരിക്കുകയാണ്.
എന്നാൽ, ചില പ്രദേശങ്ങളിൽ ഉണ്ടാകുന്ന ഇവയിലെ ഉപ്പുരസം മൂലം വിദേശ രാജ്യങ്ങളിൽ ഡിമാൻഡ് കുറയുകയും റിജെക്റ്റ് ചെയ്യപ്പെടുകയും ചെയ്യുകയാണ്. കയർ രംഗം പതിറ്റാണ്ടുകളായി അഭിമുഖീകരിക്കുന്ന പ്രശ്നത്തിനാണ് കുസാറ്റ് ഗവേഷകർ പരിഹാരം കണ്ടിരിക്കുന്നത്. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചു കൊണ്ട് ചാക്കരിച്ചോറിലെ ഉപ്പുരസം കുറയ്ക്കാമെന്നും, അതുവഴി വൈദ്യുത ചാലകത 27.4 ശതമാനം വരെ കുറയ്ക്കാമെന്നും അതുവഴി ചകിരിച്ചോർ കൂടുതൽ ഉപയോഗക്ഷമമാക്കുകയും, വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
യാതൊരു രാസവസ്തുക്കളും ഉപയോഗിക്കാത്തതിനാൽ പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ ഒരു സാങ്കേതികവിദ്യയായും ഇതിനെ വിശേഷിപ്പിക്കാം. കയർ വ്യവസായ രംഗത്തു ഇപ്പോൾ ചകിരിചോറിന്റെ വൈദ്യുത ചാലകത കുറയ്ക്കാനായി സാധാരണ കുറഞ്ഞത് ആർ തവണ വെള്ളം ഉപയോഗിച്ചു കൊണ്ട് കഴുകുകയാണ് ചെയ്യുന്നത്.
ഇതുമൂലം വലിയ അളവിൽ വെള്ളത്തെ ആവശ്യമായി വരുന്നു. എന്നാൽ, പുതിയ സാങ്കേതികവിദ്യയിലൂടെ ഒരുതവണ മാത്രം വെള്ളം നൽകുകയും ഒരു മണിക്കൂർ അൾട്രാവയലറ്റ് രശ്മികൾ പതിപ്പിക്കുകയും ചെയ്‌താൽ മതിയാകും.
കൂടാതെ ഇപ്പോൾ വൈദ്യുത ചാലകത കുറയ്ക്കാനായി ഉപയോഗിക്കുന്ന കാൽസിയം നൈട്രേറ്റ് ബഫറിങ് രീതിയുടെ പ്രശ്നങ്ങളും പുതിയ ടെക്നോളജി കൊണ്ട് മറികടക്കാനും കാൽസിയം നൈട്രേറ്റ് ബഫറിങ് രീതിയിൽ പി.എച്ച് നിലയിൽ വലിയ മാറ്റം വരുമ്പോൾ പുതിയ അൾട്രാവയലറ്റ് ടെക്നോളജിയുടെ പി.എച്ച് നിലയിൽ മാറ്റംവരാതെ നോക്കുകയും കഴിയുന്നു എന്നത് അധിക നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.