എപ്പിസോഡുകളായി അപ്ലോഡ് ചെയ്യുന്ന റീലുകൾ ഇനി ഓരോന്നോയി തിരഞ്ഞുപിടിക്കാൻ മെനക്കെടേണ്ടതില്ല. സ്ക്രോൾ ചെയ്ത് മടുത്തെങ്കിൽ, പ്രശ്നം പരിഹരിക്കാൻ മെറ്റ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റയിലും ഫേസ്ബുക്കിലും ഈ പുത്തൻ ഫീച്ചർ പരീക്ഷിക്കുകയാണെന്നും ഉടനടി നിലവിൽ വരുമെന്നുമാണ് റിപ്പോർട്ട്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് റീലുകളെ കൃത്യമായ ക്രമത്തിൽ ഒരുമിച്ച് കാണാൻ സഹായിക്കുന്ന ‘സീരീസ്’ (Series) എന്ന പുതിയ ഫീച്ചറാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള ഒന്നിലധികം റീലുകളെ ഒരു ശേഖരമായി ക്രോഡീകരിക്കാൻ ക്രിയേറ്റർമാരെ സഹായിക്കുന്ന ഫീച്ചറാണിത്.
പുതിയതും പഴയതുമായ റീലുകളെ ഒരൊറ്റ കളക്ഷനിലേക്ക് മാറ്റാൻ ക്രിയേറ്റർമാർക്ക് സാധിക്കുമെന്നത് ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്. ഇതിലെ ഓരോ റീലും ഒരു വലിയ പരമ്പരയിലെ ‘എപ്പിസോഡുകൾ’ ആയിട്ടായിരിക്കും ക്രമീകരിക്കുക. ക്രിയേറ്റർമാരുടെ പ്രൊഫൈലിലെ പ്രത്യേക പേജിൽ ഈ വിഡിയോകൾ ലഭ്യമാകും.
തുടർച്ചയായി പോസ്റ്റ് ചെയ്യുന്ന ട്യൂട്ടോറിയലുകൾ, വിദ്യാഭ്യാസപരമായ വിഡിയോകൾ, ചലഞ്ചുകൾ, കഥപറച്ചിലുകൾ, മൾട്ടി-പാർട്ട് റിവ്യൂകൾ എന്നിവയ്ക്ക് ഈ ഫീച്ചർ ഏറെ പ്രയോജനപ്പെടും. റീലുകൾ സ്ക്രോൾ ചെയ്യുമ്പോൾ തന്നെ ഉപഭോക്താക്കൾക്ക് 'സീരീസ്' ഓപൺ ചെയ്യാനും ബന്ധപ്പെട്ട മറ്റ് വിഡിയോകൾ ബ്രൗസ് ചെയ്യാനും സാധിക്കും. കൂടാതെ, താൽപര്യമുള്ള സീരീസുകൾ പിന്നീട് കാണാനായി സേവ് ചെയ്യാനും, പുതിയ എപ്പിസോഡുകൾ വരുമ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കാനുമുള്ള സൗകര്യവുമുണ്ടാകും.
മെറ്റയുടെ പ്രധാന എതിരാളികളായ ടിക്ടോക് 2023ൽ സമാനമായ ഫീച്ചർ അവതരിപ്പിച്ചിരുന്നു. നിലവിൽ ഉള്ളടക്കങ്ങൾ കൃത്യമായി ക്രമീകരിക്കാൻ മാത്രമാണ് മെറ്റ ഈ ഫീച്ചർ ഉപയോഗിക്കുന്നതെങ്കിലും, ഭാവിയിൽ ഇതിലൂടെ ക്രിയേറ്റർമാർക്ക് വരുമാനം കണ്ടെത്താനുള്ള വഴികളും കമ്പനി ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ചില ക്രിയേറ്റർമാരിൽ മാത്രമാണ് ഇത് പരീക്ഷിക്കുന്നത്. യൂട്യൂബിലെ ‘പ്ലേലിസ്റ്റ്’ എന്ന ഫീച്ചറായി കിട്ടുന്നതു പോലെ തന്നെയാണ് മെറ്റ അവതരിപ്പിക്കുന്നത്. പരീക്ഷണ ഘട്ടം പൂർത്തിയായ ശേഷമേ ഈ ഫീച്ചർ എല്ലാ ഉപഭോക്താക്കൾക്കുമായി എപ്പോൾ ലഭ്യമാക്കുമെന്ന കാര്യത്തിൽ മെറ്റ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.