ഷവോമിയിൽ രാജിവെച്ചതിന് പിന്നാലെ നിക്ഷേപകനായ രത്തൻ ടാറ്റയെ കണ്ട് മനു കുമാർ ജെയിൻ
ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം ഷവോമി ഇന്ത്യയുടെ നേതൃസ്ഥാനത്ത് നിന്നും രാജിവെച്ച മനു കുമാർ ജെയിൻ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയെ സന്ദർശിച്ചു. ട്വിറ്ററിൽ ചിത്രമടക്കമാണ് അദ്ദേഹം വിശേഷം പങ്കുവെച്ചത്.
‘ടാറ്റയെ കണ്ടുമുട്ടാൻ കഴിയുന്നത് എല്ലായ്പ്പോഴും ഒരു അംഗീകാരമായി കരുതുന്നു. ഷവോമിയിലുള്ളവർക്കും പ്രത്യേകിച്ച് എനിക്കും അദ്ദേഹം കഴിഞ്ഞ ഒമ്പത് വർഷങ്ങളായി (ഷവോമിയിൽ നിക്ഷേപകനായത് മുതൽ) അദ്ദേഹം മികച്ചൊരു ഉപദേഷ്ടാവും വഴികാട്ടിയുമാണ്. നല്ല ഭാവിക്കായി ഞാൻ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. നന്ദി മിസ്റ്റർ ടാറ്റ. എന്റെ ജീവിതത്തിൽ നിങ്ങൾ ചെലുത്തിയ സ്വാധീനത്തിന് ഞാൻ നന്ദിയുള്ളവനാണ്’. -മനു കുമാർ ജെയിൻ ട്വീറ്റ് ചെയ്തു.
ചൈനീസ് ടെക് ഭീമന് ഇന്ത്യയിൽ മേൽവിലാസമുണ്ടാക്കിക്കൊടുത്തത് ഷോമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന മനു കുമാറായിരുന്നു. അദ്ദേഹത്തിന്റെ കാലത്തായിരുന്നു (2015 ഏപ്രിൽ) ടാറ്റ ഷവോമിയിൽ നിക്ഷേപമിറക്കുന്നത്.
2014ൽ ഷവോമിയിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ ജീവനക്കാരനായാണ് മനു തുടങ്ങുന്നത്. ലോകമെമ്പാടും ഷവോമിക്ക് ശക്തമായ നേതൃത്വമുള്ളതിനാൽ ഇപ്പോഴാണ് കമ്പനിയില്‍ നിന്നും വിടവാങ്ങാനുള്ള ശരിയായ സമയമെന്ന് മനു കുമാർ അന്ന് പങ്കുവെച്ച ട്വിറ്റർ പോസ്റ്റിൽ പറഞ്ഞിരുന്നു. തന്റെ ട്വിറ്ററിലെ ബോയോയില്‍ ഇന്റര്‍നെറ്റ് സംരംഭകന്‍ എന്നാണ് മനു ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.