എൽ.ജി സ്മാർട്ട് ടിവികൾ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു; ആരോപണം തള്ളി കമ്പനി
ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നുവെന്ന ആരോപണങ്ങൾ തള്ളി എൽ.ജി. സ്മാർട്ട് ടിവികൾ വഴി സംഭാഷണങ്ങൾ ചോർത്തുന്നുവെന്നും വ്യാപകമായി ഡാറ്റ ശേഖരിക്കുന്നുവെന്നുമുള്ള റിപ്പോർട്ടുകൾക്ക് എതിരെയാണ് കമ്പനി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ഗെയിമേഴ്സ് നെക്സസ്, ലെവൽ1ടെക്സ് എന്നിവരുൾപ്പെടെയുള്ള സുരക്ഷാ ഗവേഷകരാണ് എൽ.ജി ടിവികളുടെ ഡാറ്റാ ശേഖരണ രീതിക്കെതിരെ രംഗത്ത് വന്നത്. ടിവികൾ നെറ്റ്‌വർക്ക് ട്രാഫിക്കും ശബ്ദരേഖകളും ചോർത്തുന്നുവെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ. റിമോട്ടിലെ മൈക്രോഫോൺ ഉൾപ്പെടെയുള്ളവ ഓഫാക്കിയാലും റെക്കോഡിങ് പൂർണ്ണമായി നിലക്കില്ലെന്ന ആരോപണവുമുണ്ട്.
40 അടി അകലെ നിന്നുള്ള പശ്ചാത്തല ശബ്ദങ്ങൾ പോലും പിടിച്ചെടുക്കാൻ സാധിക്കുമെന്നും വേക്ക്-വേർഡ് തിരിച്ചറിയാത്ത ശബ്ദങ്ങൾ പോലും താൽക്കാലികമായി സൂക്ഷിക്കാമെന്നും ഗവേഷകർ അവകാശപ്പെടുന്നു. കൂടാതെ, വീടുകളിലെ മറ്റ് വൈഫൈ നെറ്റ്‌വർക്കുകളും കണക്റ്റ് ചെയ്തിരിക്കുന്ന മറ്റ് ഡിവൈസുകളുടെ വിവരങ്ങളും ടിവികൾ സ്കാൻ ചെയ്ത് ശേഖരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ എൽ.ജി അധികൃതർ, ഉപയോക്താക്കളുടെ സ്വകാര്യതക്ക് പൂർണ്ണ മുൻഗണന നൽകുന്നുണ്ടെന്ന് വ്യക്തമാക്കി. റിമോട്ടിലെ വോയ്സ് ബട്ടൺ അമർത്തിപ്പിടിക്കുമ്പോഴോ, ഹായ് എൽ.ജി വേക്ക്-വേർഡ് ആക്ടിവേറ്റ് ചെയ്യുമ്പോഴോ മാത്രമാണ് വോയ്സ് ഡാറ്റ റെക്കോർഡ് ചെയ്യുന്നത്.
വേക്ക്-വേർഡ് തിരിച്ചറിഞ്ഞില്ലെങ്കിൽ ആ ഓഡിയോ ഉടൻ തന്നെ ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യും. വോയ്സ് റെക്കഗ്നീഷൻ പ്രോസസ്സുകൾ ടിവിയിൽ ലോക്കൽ ആയിട്ടാണ് നടക്കുന്നത്. തുടർച്ചയായുള്ള സംഭാഷണങ്ങൾ ഇതിലൂടെ ശേഖരിക്കപ്പെടുന്നില്ല. സ്ക്രീൻ കാസ്റ്റിംഗ്, മീഡിയ ഷെയറിംഗ് തുടങ്ങിയ സ്മാർട്ട് ഫീച്ചറുകൾ പ്രവർത്തിക്കാനാണ് മറ്റ് ഡിവൈസുകൾ കണ്ടെത്തുന്നത്. ഇത് സ്മാർട്ട് ടിവികളിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണെന്നും കമ്പനി വിശദീകരിച്ചു.
സ്മാർട്ട് ടിവികൾ മൈക്രോഫോണുകളും നെറ്റ്‌വർക്ക് ആക്സസുമുള്ള മറ്റ് കണക്ടഡ് ഡിവൈസുകളെപ്പോലെ തന്നെയാണെന്ന് സുരക്ഷാ വിദഗ്ധർ ഓർമ്മിപ്പിക്കുകയാണ്. വോയ്സ് കൺട്രോളുകൾ ഉപയോഗിക്കാത്തവർ ഫാർ-ഫീൽഡ് വോയ്സ് റെക്കഗ്നീഷൻ, ഓട്ടോമാറ്റിക് കണ്ടന്റ് റെക്കഗ്നിഷൻ, പരസ്യങ്ങളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ എന്നിവ ടിവി സെറ്റിങ്സിൽ പോയി ഡിസേബിൾ ചെയ്യണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.