ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുത്ത് വീണ്ടും പിരിച്ചുവിട്ടു. ഈ വിചിത്രമായ അനുഭവം ഇരയായ തൊളിലാളി തന്നെയാണ് വെളിപ്പെടുത്തിയത്. പേര് വെളിപ്പെടുത്താതെ മുൻ ട്വിറ്റർ ജീവനക്കാരൻ വർക്ക്‌പ്ലേസ് ആപ്പായ 'ബ്ലൈൻഡി'ൽ ഇട്ട പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്.
മൂന്ന് മാസത്തെ 'പിരിച്ചുവിടൽ വേതനമടക്കം' നവംബർ ആദ്യമാണ് ജീവനക്കാരനെ ട്വിറ്ററിൽ നിന്ന് പിരിച്ചുവിട്ടത്, എന്നാൽ "നിർണ്ണായക പ്രതിഭ"യാണെന്ന് കാട്ടി താമസിയാതെ തിരികെ വിളിക്കപ്പെട്ടു. എന്നാൽ, കഴിഞ്ഞ ദിവസം അദ്ദേഹത്തെ വീണ്ടും ട്വിറ്ററിൽ നിന്ന് പുറത്താക്കി. കാരണമെന്താണെന്ന് പോലും പറയാതെയാണ് പിരിച്ചുവിട്ടതെന്നും ജീവനക്കാരൻ തന്റെ പോസ്റ്റിൽ ആരോപിച്ചു.
ഈ പോസ്റ്റ് ട്വിറ്ററിൽ പങ്കുവെച്ചതോടെ, നിരവധിയാളുകളാണ് ഇലോൺ മസ്കിനും മൈക്രോ ബ്ലോഗിങ് സൈറ്റിനുമെതിരെ രംഗത്തുവന്നത്. ആളുകളുടെ ജീവിതം വെച്ച്, ഇത്തരം പരാക്രമങ്ങൾ കാട്ടരുതെന്നാണ് നെറ്റിസൺസ് പറയുന്നത്.
മുൻ ജീവനക്കാരന്റെ പോസ്റ്റ് :-
ട്വിറ്ററിൽ നിന്ന് നവംബറിന്റെ തുടക്കത്തിൽ എന്നെ പിരിച്ചുവിടുകയും മൂന്ന് മാസത്തെ ശമ്പളം തരുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, അധികം വൈകാതെ എന്നെ തിരിച്ചുവിളിച്ചു, ഞാൻ മികച്ചൊരു പ്രതിഭയായതിനാലാണ് അങ്ങനെ ചെയ്തതെന്നും അവർ പറഞ്ഞു. പിന്നാലെ ജോലിയുടെ ഭാഗമായി, എന്നോട് അവർ ഡോക്യുമെന്റേഷൻ ചെയ്യാനും കോഡ് സാംപിളുകൾ നൽകാനും ആവശ്യപ്പെട്ടു.
എന്നാൽ, ഇന്നലെ രാത്രി, ഒരു കാരണവുമില്ലാതെ എന്നെ പെട്ടെന്ന് പുറത്താക്കി, നാല് ആഴ്ചത്തെ പിരിച്ചുവിടൽ ശമ്പളവും വാഗ്ദാനം ചെയ്തു. എംപ്ലോയ്മെന്റ് അഭിഭാഷകരിൽ ആർക്കെങ്കിലും എന്നെ സഹായിക്കാൻ കഴിയുമെങ്കിൽ മെസ്സേജ് അയക്കുമോ. ഞാൻ എച്ച് 1 ബി വിസയിലാണുള്ളത്, ഈ അവധിക്കാലത്ത് എനിക്ക് പുതിയൊരു ജോലി കണ്ടെത്താൻ വെറും 60 ദിവസങ്ങൾ മാത്രമാണുള്ളത്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.