ന്യൂഡൽഹി: വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വി.പി.എൻ) സേവനദാതാക്കളെ നിയന്ത്രിക്കുന്നതിന് വിപുലമായ നിയമചട്ടക്കൂട് കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി വി.പി.എൻ കമ്പനികൾ ഇന്ത്യയിൽ പ്രാദേശിക ഓഫിസ് തുറക്കണമെന്നും, സർക്കാരുമായി ആശയവിനിമയം നടത്തുന്നതിന് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും നിബന്ധനകൾ ഏർപ്പെടുത്തിയേക്കും.
ഉപഭോക്താക്കളുടെ പേര്, ഇമെയിൽ ഐ.ഡി, ഫോൺ നമ്പർ, ഐ,പി അഡ്രസ് തുടങ്ങിയ വിവരങ്ങൾ അഞ്ച് വർഷത്തേക്ക് സൂക്ഷിക്കണമെന്ന 2022ൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പുറപ്പെടുവിച്ച ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കത്തതിനെ തുടർന്നാണ് പുതിയ നടപടി.
സർക്കാർ ബ്ലോക്ക് ചെയ്ത ആപ്പുകളിലേക്കും വെബ്സൈറ്റുകളിലേക്കും വി.പി.എൻ ഉപയോഗിച്ച് ഉപഭോക്താക്കൾ പ്രവേശിക്കുന്നത് സർക്കാറിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സർക്കാറിന്‍റെ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ, പരാതികൾ പരിഹരിക്കാനും സർക്കാരുമായി സഹകരിക്കാനും ഇന്ത്യയിൽ ഒരു ഔദ്യോഗിക പ്രതിനിധി ആവശ്യമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിയമങ്ങൾ പാലിക്കാത്ത പക്ഷം പ്രാദേശിക ജീവനക്കാർക്ക് ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്നും സൂചനയുണ്ട്.
ഇന്‍റർനെറ്റിലെ ലൊക്കേഷൻ മറച്ചുവെച്ച് മറ്റ് രാജ്യങ്ങളിലെ സെർവറുകൾ വഴി ബ്രൗസ് ചെയ്യാൻ വി.പി.എൻ സഹായിക്കുന്നു. ഇത് സ്വകാര്യതക്കായി ഉപയോഗിക്കുന്ന സേവനമാണെങ്കിലും, സർക്കാർ നിരോധിച്ച ഉള്ളടക്കങ്ങൾ കാണാൻ ഇത് ഉപയോഗിക്കുന്നു എന്നതാണ് സർക്കാരിനെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ മാസം നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ടെലഗ്രാം ബ്ലോക്ക് ചെയ്തപ്പോൾ പ്രോട്ടോൺ വി.പി.എൻ പോലുള്ള സേവനങ്ങളുടെ ഉപയോഗം ഇന്ത്യയിൽ 120 ശതമാനത്തിലധികം വർധിച്ചിരുന്നു.
മുൻകാല ചരിത്രം
2022ലെ Cert-In ഉത്തരവിന് പിന്നാലെ പ്രോട്ടോൺ വി.പി.എൻ, നോർഡ് വി.പി.എൻ, എക്സ്പ്രസ് വി.പി.എൻ, സർഫ്ഷാർക്ക് തുടങ്ങിയ പ്രധാന വി.പി.എൻ കമ്പനികൾ തങ്ങളുടെ സെർവറുകൾ ഇന്ത്യയിൽ നിന്ന് മാറ്റുകയും സിംഗപ്പൂർ വഴിയുള്ള റൂട്ടിങിലേക്ക് മാറുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ ഉള്ളടക്കം ബ്ലോക്ക് ചെയ്യുന്ന നടപടികൾ അടുത്ത കാലത്തായി സർക്കാർ കർശനമാക്കിയിട്ടുണ്ട്. 2024-ൽ 12,000ഓളം ഉത്തരവുകൾ പുറപ്പെടുവിച്ച സ്ഥാനത്ത് 2025-ൽ ഇത് 24,000 കടന്നുവെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.