എ.ഐ കൊണ്ട് മാത്രം പറ്റുന്നില്ല... പരിചയ സമ്പന്നരായ എൻജിനീയർമാരെ തിരിച്ചുവിളിച്ച് ഫോർഡ്

ന്യൂഡൽഹി: പരിചയ സമ്പന്നരായ എൻജിനീയർമാരെ തിരിച്ചുവിളിച്ച്  അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്. വാഹനങ്ങളുടെ ഗുണനിലവാര പരിശോധനയിൽ കൃത്രിമ ബുദ്ധിയെ അമിതമായി ആശ്രയിച്ചതിനെ തുടർന്ന് പ്രതീക്ഷിച്ച ഫലം ലഭിക്കാതായതോടെയാണ് ഫോർഡിന്റെ ഈ നീക്കം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിപുലീകരണത്തിൽ ടെക് മേഖലയിൽ കൂട്ടപ്പിരിച്ചുവിടലുകൾ തുടരുന്നതിനിടെയാണ് മൂന്നുവർഷത്തിനിടയിലെ കമ്പനിയുടെ പുനർനിയമനം.

ബഹുരാഷ്ട്ര കമ്പനി പരിചയസമ്പന്നരായ 350 എൻജിനീയർമാരെ മൂന്നുവർഷത്തിനിടെ വീണ്ടും ജോലിയിൽ പ്രവേശിപ്പിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. എ.ഐ, ഓട്ടോ​മേറ്റഡ് സംവിധാനങ്ങൾ പ്രതീക്ഷിച്ച ഫലം നൽകുന്നതിൽ പരാജയപ്പെട്ടതോടെയാണ് കമ്പനിയുടെ നീക്കം.

എ.ഐ അധിഷ്ഠിത ഗുണനിലവാര സംവിധാനങ്ങൾ എല്ലാ പ്രശ്നങ്ങളും കണ്ടെത്തുന്നതിൽ പര്യാപ്തമായിരുന്നില്ലെന്നാണ് ഫോർഡിന്റെ വിശദീകരണം. പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള എൻജിനീയർമാരുടെ അറിവും വിലയിരുത്തലും പൂർണമായി എ.ഐക്ക് പകരംവെക്കാൻ കഴിഞ്ഞില്ലെന്നും കമ്പനി വിലയിരുത്തി.

തിരിച്ചെത്തിയ എൻജിനീയർമാർ പുതിയ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനും, രൂപകൽപ്പനാ പിഴവുകൾ നേരത്തേ കണ്ടെത്തുന്നതിനും, എ.ഐ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് പ്രധാനമായും പ്രവർത്തിക്കുക. മനുഷ്യരുടെ അനുഭവപരിചയവും എ.ഐ സാങ്കേതികവിദ്യയും ഒരുമിച്ച് ഉപയോഗിക്കുന്ന മാതൃകയാണ് കമ്പനി ഇനി പിന്തുടരുകയെന്നാണ് വിവരം. ഈ മാറ്റത്തിന് ശേഷം വാഹനങ്ങളുടെ പ്രാരംഭ ഗുണനിലവാരത്തിൽ ഫോർഡിന് ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായതായും കമ്പനി അറിയിച്ചു. മനുഷ്യരുടെ അനുഭവപരിചയത്തിന് പകരം എ.ഐയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്നും, രണ്ടിന്റെയും സംയോജനമാണ് മികച്ച ഫലമുണ്ടാക്കുന്നതെന്നും വിദഗ്ധർ വിലയിരുത്തി.

എ.ഐയെ വിപുലമായി ഉപയോഗപ്പെടുത്തിയ കമ്പനികളിലൊന്നാണ് ഫോർഡ്. വാഹനങ്ങളുടെ രൂപകൽപന, സോഫ്റ്റ്​വെയർ പരിശോധന, ഉപഭോക്തൃ സേവനം എന്നിവ മെച്ചപ്പെടുത്താനാണ് ഫോർഡ് കൂടുതലായി എ.ഐയെ ആശ്രയിച്ചിരുന്നത്. അതേസമയം, എ.ഐയെ ഉപേക്ഷിക്കുന്നില്ലെന്നും ഫോർഡ് പറഞ്ഞു. പരിചയ സമ്പന്നരായ എൻജിനീയർമാരിൽനിന്ന് മികച്ച ഡാറ്റ നൽകി എ.​ഐയെ കൂടുതൽ മികച്ചതാക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു.

Tags:    
News Summary - Ford rehiring old engineers after AI failed at work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.