ജിദ്ദ: ഹജ്ജ്, ഉംറ നടപടികൾ എളുപ്പമാക്കാൻ നേരത്തേ ആരംഭിച്ച ‘ഇഅ്തമർനാ’ ആപ്ലിക്കേഷൻ റദ്ദാക്കാൻ ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിച്ചു. പകരം ‘നുസ്ക്’ ആപ്ലിക്കേഷനിലേക്ക് ആ സേവനങ്ങളെല്ലാം മാറ്റി. തീർഥാടകർക്കുള്ള നടപടികൾ കൂടുതൽ എളുപ്പമാക്കുക ലക്ഷ്യമിട്ടാണിത്.
‘നുസ്ക്’ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിഘട്ടങ്ങൾ മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപന സമയത്ത് സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി 2020 സെപ്റ്റംബർ 27നാണ് ഹജ്ജ്-ഉംറ മന്ത്രാലയം ‘ഇഅ്തമർനാ’ ആപ്ലിക്കേഷൻ ആരംഭിച്ചത്.
2020 ഒക്ടോബർ 14 മുതൽ പൗരന്മാർക്കും താമസക്കാർക്കും അത് ഉപയോഗിക്കാനും സജീവമാക്കാനും അനുമതി നൽകി. രണ്ടുവർഷത്തിനിടയിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളിൽനിന്നും രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന് തീർഥാടകർക്ക് ഉംറക്കും റൗദ സന്ദർശനത്തിനുമുള്ള അനുമതി പത്രങ്ങൾ നൽകുന്നതടക്കമുള്ള സേവനങ്ങൾ ഇതിലൂടെ നൽകാൻ മന്ത്രാലയത്തിന് സാധിച്ചു. ലോകമെമ്പാടുമുള്ള തീർഥാടകരുടെ വരവ് കൂടുതൽ സുഗമമാക്കുക, വിസിറ്റ്, ഉംറ വിസകൾ ഇലക്ട്രോണിക് രീതിയിൽ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുക, തീർഥാടകരുടെ മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ‘നുസ്ക്’ എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ മന്ത്രാലയം ആരംഭിച്ചത്.
നുസ്കിന്റെ പ്രഖ്യാപന വേളയിൽ ‘ഇഅ്തമർനാ’ ആപ് ക്രമേണ റദ്ദാക്കുമെന്ന് മന്ത്രാലയം സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.