ദീർഘകാല പങ്കാളിയായ തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനിയെ മാത്രം ആശ്രയിക്കുന്ന രീതിയിൽ മാറ്റം വരുത്താനുളള ശ്രമത്തിലാണ് ആപ്പിൾ ഇൻകോർപ്പറേറ്റഡ്. ഇതിന്റെ ഭാഗമായി അമേരിക്കൻ ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ കോർപ്പറേഷൻ, ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സ് എന്നിവരുമായി ആപ്പിൾ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.
നിലവിൽ ഐഫോണുകളിലും മാക്കുകളിലും ഉപയോഗിക്കുന്ന അത്യാധുനിക 3-നാനോമീറ്റർ ചിപ്പുകൾ ഉൾപ്പെടെയുള്ളവ നിർമ്മിക്കുന്നത് ടി.എസ്.എം.സിയാണ്. എന്നാൽ വർദ്ധിച്ചുവരുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഡാറ്റാ സെന്ററുകളുടെ ആവശ്യകതയും എ.ഐ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള മാക് കമ്പ്യൂട്ടറുകളുടെ ഡിമാൻഡും ചിപ്പ് വിതരണത്തിൽ വലിയ ക്ഷാമം സൃഷ്ടിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ വിതരണ ശൃംഖലയിൽ കൂടുതൽ വൈവിധ്യം കൊണ്ടുവരിക എന്നതാണ് ആപ്പിളിന്റെ ലക്ഷ്യം. ചിപ്പുകളുടെ ലഭ്യതക്കുറവ് കമ്പനിയുടെ വളർച്ചയെ തടയുന്നുണ്ടെന്ന് ആപ്പിൾ സി.ഇ.ഒ. ടിം കുക്ക് തന്നെ ഈയിടെ സമ്മതിച്ചിരുന്നു.
പുതിയ പങ്കാളികളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആപ്പിൾ പ്രതിനിധികൾ ടെക്സസിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സാംസങ്ങിന്റെ അത്യാധുനിക പ്ലാന്റ് സന്ദർശിക്കുകയും ഇന്റലിന്റെ ഫൗണ്ടറി സേവനങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്തു. ടി.എസ്.എം.സി. ചെയ്യുന്ന അത്രയും കൃത്യതയോടെയും വേഗത്തിലും ചിപ്പുകൾ നിർമ്മിക്കാൻ ഇന്റലിനും സാംസങ്ങിനും കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയമുണ്ട്. ലിപ്-ബു ടാന്റെ നേതൃത്വത്തിൽ തിരിച്ചുവരവിന് ശ്രമിക്കുന്ന ഇന്റലിനും ഫൗണ്ടറി വിപണിയിൽ രണ്ടാം സ്ഥാനത്തുള്ള സാംസങ്ങിനും ആപ്പിളിനെപ്പോലൊരു വമ്പൻ ഉപഭോക്താവിനെ ലഭിക്കുന്നത് വലിയ നേട്ടമുണ്ടാക്കും.
സാങ്കേതികമായ കാരണങ്ങൾ കൂടാതെ രാഷ്ട്രീയമായ ചില താല്പര്യങ്ങളും ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ കമ്പനിയായ ഇന്റലുമായി സഹകരിക്കുന്നത് ഡൊണാൾഡ് ട്രംപ് ഭരണകൂടവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആപ്പിളിനെ സഹായിച്ചേക്കാം. തായ്‌വാനും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉൽപ്പാദനത്തെ ബാധിക്കുമോ എന്ന ആശങ്കയും ആപ്പിളിനുണ്ട്. ഇതിനകം തന്നെ അരിസോണയിലെ ടി.എസ്.എം.സി പ്ലാന്റിൽ നിന്ന് 2026-ഓടെ കൂടുതൽ ചിപ്പുകൾ ലഭ്യമാക്കാൻ ആപ്പിൾ കരാറിലേർപ്പെട്ടിട്ടുണ്ടെങ്കിലും അത് അവരുടെ മൊത്തം ആവശ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നിറവേറ്റുകയുള്ളൂ. നിലവിൽ ഐഫോൺ 17 പ്രോ ശ്രേണിയിലടക്കം ചിപ്പ് ക്ഷാമം ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.