തുടർച്ചയായ തോൽവികളിൽ മനംനൊന്ത് ടെന്നിസ് താരം ഗാലറിയെ സാക്ഷിനിർത്തി കോർട്ടിൽ അടിച്ചുപൊട്ടിച്ചത് മൂന്നു റാക്കറ്റ്. തുടർച്ചയായി രണ്ടാം ടൈബ്രേക്കറിലേക്ക് നീങ്ങിയ സെറ്റിൽ അവസാന പോയിന്റും കൈവിടുമെന്ന് തോന്നിയപ്പോഴായിരുന്നു കസഖ്സ്താൻകാരനായ ലോക 50ാം നമ്പർ താരം അലക്സാണ്ടർ ബുബ്‍ലികിന്റെ രോഷപ്രകടനം. ഒന്നിനു പിറകെ ഒന്നായി റാക്കറ്റുകൾ നിരന്തരം നിലത്തടിച്ച് തകർത്തതിനൊടുവിൽ അവസാന പോയിന്റും കളിയും നഷ്ടപ്പെടുത്തി താരം കോർട്ട് വിടുകയും ചെയ്തു.
മോണ്ട്പെലിയർ എ.ടി.പി 250 ടൂർണമെന്റ് ആദ്യ റൗണ്ട് പോരാട്ടത്തിലായിരുന്നു സംഭവം. ആറാം സീഡായിരുന്ന താരം ഒന്നാം സെറ്റ് കൈവിട്ടതിനൊടുവിൽ ടൈബ്രേക്കർ വിധി നിർണയിച്ച അടുത്ത സെറ്റ് സ്വന്തമാക്കിയെങ്കിലും നിർണായകമായ മൂന്നാം സെറ്റിൽ കാലിടറുകയായിരുന്നു. മൂന്നാം സെറ്റിൽ 4-2ന് മുന്നിൽനിന്ന ശേഷമായിരുന്നു വൻവീഴ്ച. കലിയിളകി കൈയിലെ റാക്കറ്റ് പൊട്ടിച്ച ബുബ്‍ലിക് കിറ്റിൽനിന്ന് രണ്ടെണ്ണം കൂടി കൈയിലെടുത്ത് തല്ലിപ്പൊട്ടിച്ചു. കിറ്റിൽ അവശേഷിച്ച റാക്കറ്റെടുത്ത് കളിക്കാൻ ചെന്ന താരത്തിനു പക്ഷേ, ഫ്രഞ്ച് താരം ബാരെർക്കു മുന്നിൽ കളി തോറ്റുമടങ്ങി.
ആസ്ട്രേലിയൻ ഓപണിലും ആദ്യ റൗണ്ടിൽ ബുബ്‍ലിക് തോൽവി വഴങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.