സൂര്യയുടെ വെടിക്കെട്ടിൽ ഇന്ത്യയുടെ വിജയാഘോഷം

മെൽബൺ: ഒരിക്കൽ കൂടി കത്തിപ്പടർന്ന സൂര്യകുമാർ യാദവിന്റെയും തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞ കെ.എൽ രാഹുലിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിന്റെയും മികവിൽ ട്വന്റി 20 ലോകകപ്പിൽ സിംബാബ്‍വെക്കെതിരെ ഇന്ത്യക്ക് 71 റൺസിന്റെ തകർപ്പൻ ജയം.

കളി തുടങ്ങും മുമ്പെ സെമി ഉറപ്പിച്ച ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടിയ ഇന്ത്യക്കെതിരെ സിംബാബ്‍വെ 115 റൺസിന് പുറത്തായി. ആർ. അശ്വിൻ നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ഇന്ത്യക്കായി സൂര്യകുമാർ യാദവ് 25 പന്തിൽ നാല് സിക്സും ആറ് ഫോറും സഹിതം പുറത്താകാതെ 61 റൺസ് അടിച്ചു കൂട്ടിയപ്പോൾ രാഹുൽ 35 പന്തിൽ 51 റൺസെടുത്ത് സിക്കന്ദർ റാസയുടെ പന്തിൽ പുറത്തായി. 25 പന്തിൽ 26 റൺസ് നേടിയ കോഹ്‍ലിയെ വില്യംസിന്റെ പന്തിൽ ബേൾ പിടിച്ച് പുറത്താക്കി. ക്യാപ്റ്റൻ രോഹിത് ശർമ 13 പന്തിൽ 15 റൺസെടുത്ത് മടങ്ങി. ലോകകപ്പിൽ ആദ്യമായി അവസരം ലഭിച്ച ഋഷബ് പന്ത് അഞ്ച് പന്തിൽ മൂന്ന് റൺസെടുത്ത് വില്യംസിന് വിക്കറ്റ് സമ്മാനിച്ചപ്പോൾ ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യ 18 പന്തിൽ അത്രയും റൺസെടുത്ത് പുറത്തായി. അക്സർ പട്ടേൽ റൺസൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു.

സിംബാബ്‍വെക്ക് വേണ്ടി സീൻ വില്യം സ് രണ്ടോവറിൽ ഒമ്പത് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ റിച്ചാർഡ് എൻഗരാവ, ബ്ലസ്സിങ് മുസറബാനി, സിക്കന്ദർ റാസ എന്നിവർ ഓരോ വിക്കറ്റ് നേടി.



Tags:    
News Summary - T20 world cup: India win against Zimbabwe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.