ഓള്‍ഡ് ഈസ് ഗോള്‍ഡ്


മെല്‍ബണ്‍: പഴയ പടക്കുതിരകളുടെ അങ്കംവെട്ടായി ആസ്ട്രേലിയന്‍ ഓപണിലെ അവസാന പോരാട്ടങ്ങള്‍. പുരുഷ സിംഗിള്‍സില്‍ രണ്ടുവര്‍ഷത്തിനുശേഷം റാഫേല്‍ നദാല്‍ ആദ്യമായി സെമിയില്‍ കടന്നപ്പോള്‍, വനിതകളില്‍ 23ാം ഗ്രാന്‍ഡ്സ്ളാം ലക്ഷ്യമിടുന്ന സെറീന വില്യംസും അവസാന നാലുപേരുടെ പോരാട്ടത്തില്‍ ഇടംപിടിച്ചു. കാനഡയുടെ മൂന്നാം സീഡ് താരം മിലോസ് റാവോണിക്കിനെ തുടര്‍ച്ചയായ മൂന്ന് സെറ്റില്‍ തരിപ്പണമാക്കിയാണ് നദാല്‍ സെമിയിലത്തെിയത്. സ്കോര്‍: 6-4, 7-6, 6-4. മറ്റൊരു ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് ബെല്‍ജിയത്തിന്‍െറ ഡേവിഡ് ഗൊഫിനെ 6-3, 6-2, 6-4 സ്കോറിന് തോല്‍പിച്ചു. സെമിയില്‍ നദാലും ദിമിത്രോവും ഏറ്റമുട്ടും. റോജര്‍ ഫെഡററും-സ്റ്റാന്‍ വാവ്റിങ്കയും തമ്മിലാണ് ഒന്നാം സെമി. ഇതോടെ, ഫെഡറര്‍-നദാല്‍ കലാശപ്പോരാട്ടത്തിനുള്ള സാധ്യതയും തെളിയുന്നു.

രണ്ടാം സീഡായ സെറീന വില്യംസ് ഒമ്പതാം സീഡ് ബ്രിട്ടന്‍െറ ജൊഹാന കോന്‍റയെ 6-2, 6-3 സെറ്റിന് വീഴ്ത്തിയാണ് സെമിയില്‍ കടന്നത്. അതേസമയം, വെറ്ററന്‍ താരമായ ക്രൊയേഷ്യയുടെ മിര്‍യാന ലൂസിച് ബറോണി കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ളാം സെമിക്ക് യോഗ്യത നേടി മെല്‍ബണ്‍ പാര്‍ക്കിലെ സൂപ്പര്‍താരമായി മാറി.

2014 ഫ്രഞ്ച് ഓപണ്‍ കിരീടമണിഞ്ഞശേഷം ആദ്യമായി സെമിയിലത്തെുകയാണ് നദാല്‍. റാങ്കിങ്ങില്‍ തന്നേക്കാള്‍ ഏറെ മുന്നിലുള്ള റാവോണിക്കിനെതിരെ ക്വാര്‍ട്ടറില്‍ കളത്തിലത്തെിയപ്പോള്‍ പഴയ വസന്തകാലത്തിലേക്കുള്ള മടങ്ങിവരവായി നദാലിന്. എതിരാളിക്ക് ചെറുത്തുനില്‍പിന് വഴിയൊരുക്കാതെ ആക്രമിച്ചുകളിച്ച് നേടിയ മൂന്ന് സെറ്റ് വിജയം. ഒന്നാം സെറ്റിനിടെ പരിക്കേറ്റ് ചികിത്സ തേടിയ റാവോണി മടങ്ങിയത്തെി മൂന്ന് പോയന്‍റുമായി കളി 5-4ല്‍ എത്തിച്ചു. ടൈബ്രേക്കറിലേക്ക് നീങ്ങുമെന്ന പ്രതീക്ഷകള്‍ പൊളിച്ച് നദാല്‍ ആദ്യ സെറ്റ് സ്വന്തമാക്കി. കൂടുതല്‍ കരുത്തുമായാണ് രണ്ടാം സെറ്റില്‍ റാവോണിക് കളിച്ചത്. ടൈബ്രേക്കറിനൊടുവില്‍ നദാല്‍ തന്നെ നേടി. മൂന്നാം സെറ്റിലത്തെുമ്പോഴേക്കും കോര്‍ട്ടില്‍ ഓടിക്കളിക്കാന്‍ പ്രയാസപ്പെട്ട കനേഡിയന്‍ താരത്തിനു മേല്‍ നദാലിന്‍െറ സമഗ്രാധിപത്യമായി.

വനിതകളുടെ അവസാന ക്വാര്‍ട്ടറായിരുന്നു ശ്രദ്ധേയം. അഞ്ചാം സീഡായ കരോലിന പ്ളിസ്കോവയെ പൊരുതിതോല്‍പിച്ച മിര്‍യാന ലൂസിച് 1999 വിംബിള്‍ഡണിനുശേഷം ആദ്യമാണ് ഗ്രാന്‍ഡ്സ്ളാം സെമിയില്‍ ഇടംപിടിക്കുന്നത്.
സാനിയ സഖ്യം സെമിയില്‍

ഇന്ത്യക്കാരുടെ പോരാട്ടമായിമാറിയ മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-ക്രൊയേഷ്യയുടെ ഇവാന്‍ ഡൊഡിഗ് സഖ്യത്തിന് ജയം. രോഹന്‍ ബൊപ്പണ്ണ-ഗബ്രിയേല ഡബ്രോസ്കി കൂട്ടിനെ 6-4, 3-6,12-10 സ്കോറിന് തോല്‍പിച്ചാണ് ഇവര്‍ സെമിയിലത്തെിയത്.

Tags:    
News Summary - australian open nadal and serina into the semi finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.