അട്ടിമറികളുടെ ടെന്നിസ് കോര്‍ട്ട്

റിയോ: ഒളിമ്പിക് ടെന്നിസ് കോര്‍ട്ടില്‍ ആദ്യ റൗണ്ട് അട്ടിമറികള്‍ തുടരുന്നു. വനിതാ സിംഗ്ള്‍സില്‍ ലോക ആറാം നമ്പര്‍ അമേരിക്കയുടെ വീനസ് വില്യംസ് ആദ്യ റൗണ്ടില്‍ പുറത്തായതിനു പിന്നാലെ പുരുഷ സിംഗ്ള്‍സില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചും ആദ്യ റൗണ്ടില്‍ പുറത്തായി. തൊട്ടുപിന്നാലെ വനിതാ ഡബ്ള്‍സില്‍ നിലവിലെ ചാമ്പ്യനായ സെറീന -വീനസ് സഖ്യവും ആദ്യ റൗണ്ടില്‍ പുറത്തായി. അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയാണ് ദ്യോകോവിച്ചിനെ 7-6, 7-6 എന്ന സ്കോറിന് തറപറ്റിച്ചത്. 45 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ഒരിക്കല്‍പോലും ദ്യോകോവിച്ചിന് തന്‍െറ യഥാര്‍ഥ കളി പുറത്തെടുക്കാനേ കഴിഞ്ഞില്ല. ഇക്കുറി ഒളിമ്പിക്സ് സ്വര്‍ണം ഉറപ്പിച്ചിരുന്ന ദ്യോകോവിച്ചിന് താങ്ങാനാവുന്നതിനുമപ്പുറമായിരുന്നു ആദ്യ റൗണ്ടിലെ തോല്‍വി. സമീപകാലത്തൊന്നും ദ്യോകോവിച്ച് ആദ്യ റൗണ്ടില്‍ പുറത്തായിട്ടില്ല.

കൈത്തണ്ടക്കേറ്റ പരിക്കിനുശേഷം ഏറെ കാലമായി കളിയില്‍നിന്ന് വിട്ടുനിന്ന ഡെല്‍ പോട്രോയുടെ ഉജ്ജ്വലമായ തിരിച്ചുവരവാണ് ടെന്നിസ് സെന്‍ററില്‍ കണ്ടത്.
ലണ്ടന്‍ ഒളിമ്പിക്സിലെ ജേതാവായ ഡെല്‍ പോട്രോ അന്ന് പരാജയപ്പെടുത്തിയതും ദ്യോകോവിച്ചിനെ തന്നെയായിരുന്നു. ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും തന്‍െറ സുഹൃത്തിന്‍െറ പ്രകടനത്തില്‍ സന്തോഷവാനാണെന്നായിരുന്നു കളിക്കുശേഷം ദ്യോകോവിച്ചിന്‍െറ പ്രതികരണം. നാലാം ഒളിമ്പിക്സ് ഡബ്ള്‍സ് സ്വര്‍ണമെന്ന അപൂര്‍വ റെക്കോഡ് ലക്ഷ്യമിട്ടിറങ്ങിയ അമേരിക്കയുടെ വീനസ് സഹോദരിമാര്‍ക്ക് ചെക് റിപ്പബ്ളിക്കിന്‍െറ ലൂസി സഫറോവ -ബര്‍ബോറ സ്ട്രിക്കോവ സഖ്യത്തില്‍ നിന്നാണ് ആദ്യ റൗണ്ട് പ്രഹരം കിട്ടിയത്. 2000, 2008, 2012 ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടിയത് വീനസ് സഹോദരിമാരായിരുന്നു. ലോക രണ്ടാം നമ്പര്‍ ബ്രിട്ടന്‍െറ ആന്‍ഡി മറെ സിംഗ്ള്‍സിന്‍െറ രണ്ടാം റൗണ്ടില്‍ കടന്നെങ്കിലും ഡബ്ള്‍സില്‍ പുറത്തായി. ബ്രസീലിയന്‍ ജോടികളായ തോമസ് ബെല്ലൂചി -ആന്ദ്രെ സാ സഖ്യത്തിനോടാണ് ആന്‍ഡി മറേ -ജെയ്മി മറേ സഖ്യം തോല്‍വി വഴങ്ങിയത്.

കഴിഞ്ഞ ദിവസം വീനസ് വില്യംസിനെ ബെല്‍ജിയത്തിന്‍െറ കിര്‍സ്റ്റന്‍ ഫ്ളിപ്കെന്‍സ് വനിത സിംഗ്ള്‍സിന്‍െറ ആദ്യ റൗണ്ടില്‍ അട്ടിമറിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.