കോഴിക്കോട്: സന്തോഷ് ട്രോഫിയുടെ ആരവങ്ങള്‍ക്കിനി ഒരുനാള്‍ മാത്രം ബാക്കി. യോഗ്യത മത്സരങ്ങള്‍ക്കുള്ള ഇതരസംസ്ഥാന ടീമുകളും കോഴിക്കോട്ടത്തെി. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ നിലവിലെ ചാമ്പ്യന്മാരായ സര്‍വിസസാണ് ആദ്യമത്തെിയത്. കാലിക്കറ്റ് സര്‍വകലാശാല മൈതാനത്ത് ടീം പരിശീലനം നടത്തി. തുടര്‍ച്ചയായി രണ്ടു വര്‍ഷം സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ സര്‍വിസസ് ടീമില്‍ രണ്ടു പരിശീലകരെ കൂടാതെ ഏഴു മലയാളി താരങ്ങളുണ്ട്. ആലപ്പുഴക്കാരന്‍ സജികുമാറാണ് മുഖ്യപരിശീലകന്‍. രാരി എസ്. രാജ് (പാലക്കാട്), ബ്രിട്ടോ (തിരുവനന്തപുരം), അനുസോളി (തൃശൂര്‍), ജയിന്‍ (കാസര്‍കോട്), ഇര്‍ഷാദ് (മലപ്പുറം), ഫര്‍ഹാദ് (കോഴിക്കോട്), വിഷ്ണു (കണ്ണൂര്‍) എന്നിവരാണ് മലയാളി സാന്നിധ്യം. ഇര്‍ഷാദാണ് ടീമിന്‍െറ സ്ട്രൈക്കര്‍. ഇര്‍ഷാദ് ആദ്യമായാണ് സര്‍വിസസിനുവേണ്ടി സന്തോഷ് ട്രോഫി കളിക്കുന്നത്. കോഴിക്കോട്ട് നടന്ന ദേശീയ ഗെയിംസില്‍ മഹാരാഷ്ട്രക്കായി കളത്തിലിറങ്ങിയിരുന്നു. പുതുമുഖ താരങ്ങളാണ് ടീമിലേറെയും. തമിഴ്നാടാണ് സര്‍വിസസിന്‍െറ മുഖ്യ എതിരാളികള്‍.
വൈകീട്ട് അഞ്ചിന് ചെന്നൈ എഗ്മോര്‍ എക്സ്പ്രസിലാണ് കേരളത്തിന്‍െറ ആദ്യ എതിരാളികളായ പുതുച്ചേരിയത്തെിയത്. 20 അംഗ ടീമില്‍ നാലു സീനിയര്‍ താരങ്ങളെ കൂടാതെ നാലു മലയാളി താരങ്ങളുണ്ട്. റഫീഖ് (തൃശൂര്‍), നിധിന്‍ (തിരുവനന്തപുരം), നിസാം (വയനാട്), അജ്മല്‍ (പാലക്കാട്) എന്നിവരാണ് മലയാളി താരങ്ങള്‍. ക്യാപ്റ്റന്‍ സുകുമാരന്‍ ആറു തവണ സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. ഡാനിയല്‍ റോക്കും ആല്‍ബിനും ബാലാജിയും രണ്ടു തവണ വീതം സന്തോഷ് ട്രോഫി ടീമില്‍ ഇടംനേടിയിട്ടുണ്ട്. നാലു പേര്‍ അണ്ടര്‍ 19 താരങ്ങളാണ്. കേരളം ശക്തരായ എതിരാളികളാണെങ്കിലും ടീമില്‍ വിജയപ്രതീക്ഷയുണ്ടെന്ന് പുതുച്ചേരി കോച്ച് സെന്തില്‍കുമാര്‍ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ആതിഥേയരായ കേരളവുമായാണ് ആദ്യമത്സരം. കര്‍ണാടക ടീമും ബസ് മാര്‍ഗം കോഴിക്കോട്ടത്തെി ചൊവ്വാഴ്ച ഫാറൂഖ് കോളജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തി. ഐ ലീഗ് രണ്ടാം ഡിവിഷനില്‍ കളിക്കുന്ന പ്രഫഷനല്‍ താരങ്ങളാണ് ഏറിയ പങ്കുമുള്ളത്. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് ടീമുകളാണ് ഇനി എത്താനുള്ളത്. ഈ മാസം അഞ്ചു മുതല്‍ 10 വരെ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഉച്ചക്ക് രണ്ടരക്കും വൈകീട്ട് നാലരക്കുമാണ് യോഗ്യത റൗണ്ടിലെ മത്സരങ്ങള്‍ അരങ്ങേറുക. ടൂര്‍ണമെന്‍റിനുള്ള പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.