മഡ്ഗാവ്: ഇന്ത്യൻ ഫുട്ബാളിലെ രണ്ട് ശക്തികൾ സന്തോഷ് ട്രോഫി കിരീടത്തിനായി മുഖാമുഖം. ഫൈനലിൽ ഞായറാഴ്ച ആതിഥേയരായ ഗോവയും ബംഗാളും ഏറ്റുമുട്ടും. ബംബോലിം ജി.എം.സി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശക്കളിയിൽ 32ാം കിരീടം തേടിയാണ് ബംഗാൾ ഇറങ്ങുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം സ്വന്തം മണ്ണിൽ അരങ്ങേറുന്ന ടൂർണമെൻറിെൻറ ഫൈനലിൽ വിജയത്തിൽ കുറഞ്ഞൊന്നും ഗോവയും ലക്ഷ്യം വെക്കുന്നില്ല.
ഇന്ത്യൻ സൂപ്പർ ലീഗ് താരങ്ങളും ലിസ്റ്റൺ കൊളാസോയെന്ന മുന്നേറ്റനിരയിലെ പുതിയ കണ്ടുപിടിത്തവുമാണ് ഗോവയുടെ ശക്തി. ഐ ലീഗിൽ കൊൽക്കത്തയിലെ വിവിധ ക്ലബുകൾക്കായി കളിച്ച ഒരുപിടി താരങ്ങൾ ബംഗാൾ നിരയിലുണ്ട്. മികച്ചപ്രകടനം നടത്തിയാണ് ബംഗാൾ ഫൈനലിൽ എത്തിയിരിക്കുന്നത്. ഗ്രൂപ് എയിൽ നാലിൽ മൂന്ന് മത്സരങ്ങളും ജയിക്കുകയും ഒന്ന് സമനിലയിലാവുകയും ചെയ്തു. ഇവരുടെ അപരാജിത കുതിപ്പിന് തടയിടാൻ സെമിയിൽ മിസോറമിനും കഴിഞ്ഞില്ല. സഡൻഡെത്തിൽ മിസോറമിന് മുട്ടുമടക്കേണ്ടി വന്നു. ഗോവയാവട്ടെ ഓരോ മത്സരം പിന്നിടുമ്പോഴും പ്രകടനം മെച്ചപ്പെടുത്തുകയായിരുന്നു. കഷ്ടിച്ച് സെമിയിലെത്തിയ ആതിഥേയര്‍ ഗ്രൂപ് ചാമ്പ്യന്മാരായ കേരളത്തെ ഒന്നിെനതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് അവസാന രണ്ടിൽ സ്ഥാനംപിടിച്ചത്. ആറാം കിരീടമാണ് ഗോവയുടെ ലക്ഷ്യം. 2009ൽ ചെന്നൈയിൽ ബംഗാളിനെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി ചാമ്പ്യന്മാരായശേഷം ഫൈനലിലെത്താൻ ഗോവക്കായിട്ടില്ല. അന്നത്തെ തിരിച്ചടിക്ക് പകരം ചോദിക്കുകയാണ് വംഗനാട്ടുകാരുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.