തിരുവനന്തപുരം: 71ാമത് സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വി. ശിവന്‍കുട്ടിയാണ് 20 അംഗ ടീമിനെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. എസ്.ബി.ടി താരം പി. ഉസ്മാനാണ് (മലപ്പുറം) ക്യാപ്റ്റന്‍. ഉസ്മാന്‍െറ അഞ്ചാമത് സന്തോഷ് ട്രോഫിയാണ്. കേരള പൊലീസ് താരം ഫിറോസ് കളത്തിങ്കലാണ് (മലപ്പുറം) വൈസ് ക്യാപ്റ്റന്‍. ഏഴ് തവണ സന്തോഷ് ട്രോഫി കളിച്ച എസ്.ബി.ടിയുടെ വി.കെ. ഷിബിന്‍ലാലാണ് സീനിയര്‍ താരം. 20 പേരില്‍ 16 പേര്‍ 23 വയസ്സിന് താഴെയുള്ളവരും 11 പേര്‍ പുതുമുഖങ്ങളുമാണ്.
മുന്‍ രാജ്യാന്തരതാരവും എസ്.ബി.ടിയുടെ പരിശീലകനുമായ വി.പി.ഷാജിയാണ് മുഖ്യപരിശീലന്‍. മുന്‍ സന്തോഷ് ട്രോഫി താരം മില്‍ട്ടണ്‍ ആന്‍റണിയെ സഹപരിശീലകനായും ഫിറോസ് ഷെരീഫിനെ ഗോള്‍ കീപ്പര്‍ പരിശീലകനായും തെരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി ഗീവര്‍ഗീസാണ് ടീം മാനേജര്‍. വി.പി. ഷാജി, സേവിയര്‍ പയസ്, നാരായണ മേനോന്‍, രഞ്ജി കെ. ജേക്കബ്, മുഹമ്മദ് സലീം എന്നിവരടങ്ങിയ സമിതിയാണ് 20 അംഗ ടീമിനെ തെരഞ്ഞെടുത്തത്. എസ്.ബി.ടിയാണ് സ്പോണ്‍സര്‍മാര്‍.
കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവരടങ്ങുന്ന ഗ്രൂപ് എ യിലാണ് കേരളം. കഴിഞ്ഞ രണ്ടുവര്‍ഷവും കേരളത്തിന് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാനായില്ല. ജനുവരി അഞ്ചുമുതല്‍ 10 വരെ കോഴിക്കോട് കോര്‍പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഉദ്ഘാടന മത്സരത്തില്‍ കേരളം പുതുച്ചേരിയെ നേരിടും.19 വയസ്സ് പ്രായമുള്ള ആറ് കളിക്കാരെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. അനന്തു മുരളി, സഹല്‍ അബ്ദുല്‍ സമദ്, നെറ്റോ ബിന്നി, ജിഷ്ണു ബാലകൃഷ്ണന്‍, അസ്ഹറുദ്ദീന്‍ എന്നിവരാണ് ജൂനിയര്‍ താരങ്ങള്‍. ചടങ്ങില്‍ എസ്.ബി.ടി ജനറല്‍ മാനേജര്‍(എച്ച്.ആര്‍) സാം കുട്ടി മാത്യു താരങ്ങള്‍ക്ക് ജേഴ്സി കൈമാറി. കോച്ച് വി.പി. ഷാജി, ടീം മാനേജര്‍ ഗീവര്‍ഗീസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ടീം ശനിയാഴ്ച വൈകീട്ട് കോഴിക്കോട്ട് പരിശീലനത്തിനിറങ്ങും.
കേരളത്തെ നയിക്കാനുള്ള അവസരം ലഭിച്ചത് വലിയ അംഗീകാരം -പി. ഉസ്മാന്‍
സ്വന്തംനാട്ടില്‍ മത്സരം നടക്കുമ്പോള്‍ സമ്മര്‍ദം ഉണ്ട്. നാട്ടുകാര്‍ക്ക് മുന്നില്‍ കളി മോശമാക്കാന്‍ പറ്റില്ലല്ളോ. ഇത്തവണ കപ്പടിക്കണം. അതിന് പറ്റിയ ടീമാണ്. ഒറ്റക്കെട്ടായി പൊരുതും. ഗ്രൂപ്പില്‍ കര്‍ണാടകയാണ് ഭീഷണി. മറ്റ് രണ്ട് ടീമുകളും മോശമല്ല. ആക്രമണ ഫുട്ബാള്‍ കളിക്കാനാണ് കോച്ച് പറഞ്ഞിരിക്കുന്നത്. കളികാണാനത്തെുന്നവരെ നിരാശരാക്കരുതേ എന്ന പ്രാര്‍ഥനയേ ടീമിനുള്ളൂ.
മത്സരപരിചയം കുറവെങ്കിലും മികച്ച ടീം –വി.പി. ഷാജി
41 ദിവസത്തെ ക്യാമ്പിനിടയില്‍ കരുത്തരായ എസ്.ബി.ടി, കേരള പൊലീസ്, എം.ആര്‍.സി വെല്ലിങ്ടണ്‍ എന്നിവരോട് പരിശീലനമത്സരം കളിച്ചിരുന്നു. മൂന്നുമത്സരങ്ങളിലും മികച്ചവിജയമാണ് നേടിയത്. ഈ വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
കേരള ടീം
1. വി. മിഥുൻ (ഗോൾകീപ്പർ, കണ്ണൂർ)
2. ഹജ്മൽ (ഗോൾകീപ്പർ, പാലക്കാട്)
3. മെൽബിൻ.എസ് (ഗോൾകീപ്പർ, തിരുവനന്തപുരം)
4. നജീഷ്. എം (പ്രതിരോധം, കാസർകോട്)
5. ലിജോ.എസ് (പ്രതിരോധം, തിരുവനന്തപുരം)
6. രാഹുൽ.വി.രാജ് (പ്രതിരോധം, തൃശൂർ)
7. നൗഷാദ് (പ്രതിരോധം, കോട്ടയം)
8. ശ്രീരാഗ്.വി.ജി. (പ്രതിരോധം, തൃശൂർ)
9. ശീശൻ.എസ് (മധ്യനിര, തിരുവനന്തപുരം)
10. ഷിബിൻ ലാൽ വി.കെ. (മധ്യനിര, കോഴിക്കോട്)
11. മുഹമ്മദ് പറക്കോട്ടിൽ (മധ്യനിര, പാലക്കാട്)
12. ജിഷ്ണു ബാലകൃഷ്ണൻ (മധ്യനിര, മലപ്പുറം)
13. നെറ്റോ ബെന്നി (മധ്യനിര, ഇടുക്കി)
14. അനന്ദു മുരളി (മധ്യനിര, കോട്ടയം)
15. അഷറുദ്ദീൻ (മധ്യനിര, മലപ്പുറം)
16. ഉസ്മാൻ.പി (ക്യാപ്റ്റൻ) ( മുന്നേറ്റനിര, മലപ്പുറം)
17. ജോബി ജെസ്റ്റിൻ (മുന്നേറ്റനിര, തിരുവനന്തപുരം)
18. എൽദോസ് ജോർജ് (മുന്നേറ്റനിര, ഇടുക്കി)
19. ഫിറോസ് കളതിങ്കൽ (മുന്നേറ്റനിര, മലപ്പുറം)
20. സഹൽ അബ്ദുൽ സമദ് (മുന്നേറ്റനിര, കണ്ണൂർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.